ബംഗളൂരു പൊലീസ്’ എന്ന വ്യാജേന വിഡിയോ കോള്‍ വിളിച്ച് പണം തട്ടാനുള്ള ശ്രമം വിദഗ്ധമായി പൊളിച്ച് റിട്ട.അധ്യാപകൻ. ഫാറൂഖ് കോളജ് റിട്ട. അധ്യാപകൻ പാഴൂർ സ്വദേശി ഡോ. സി.കെ. അഹ്മദാണ് തട്ടിപ്പുകാരുടെ നീക്കം തകർത്തത്.ശനിയാഴ്ച ഉച്ച 12നാണ് ബംഗളൂരുവില്‍നിന്നെന്ന് പറഞ്ഞ് ഫോണ്‍ വിളിച്ചത്. ഇംഗ്ലീഷിലായിരുന്നു സംസാരം. അഹ്മദിന്റെ ആധാർ നമ്ബർ ഉപയോഗിച്ച് 2024 ജൂണ്‍ രണ്ടിന് എടുത്ത ഒരു മൊബൈല്‍ നമ്ബർ ദുരുപയോഗം ചെയ്യുന്നുണ്ടെന്നും നിയമവിരുദ്ധ പ്രവർത്തനം നടത്തിയതിനാല്‍ നിരവധി ക്രിമിനല്‍ കേസുകളടക്കം ഇദ്ദേഹത്തിന്റെ പേരിലുണ്ടെന്നും അറിയിക്കുകയായിരുന്നു.
കേസില്‍ വിശദീകരണം നല്‍കാൻ രണ്ട് മണിക്കൂറിനകം ബംഗളൂരു ടെലികമ്യൂണിക്കേഷൻ ഓഫിസില്‍ ഹാജരാകണമെന്നും നിർദേശിച്ചു. റമദാൻ വ്രതമായതിനാല്‍ തനിക്ക് എത്താൻ പ്രയാസമുണ്ടെന്ന് അറിയിച്ചപ്പോള്‍ വിളിച്ചയാള്‍ ഫോണ്‍ മറ്റൊരാള്‍ക്ക് കൈമാറി. തുടർന്ന്, വാട്സ്‌ആപ് നമ്ബർ വാങ്ങുകയും പൊലീസ് യൂനിഫോമിട്ട മറ്റൊരു വ്യക്തി വിഡിയോ കാള്‍ തുടരുകയുമായിരുന്നു. ഇയാളുടെ പിന്നിലായി ബംഗളൂരു സിറ്റി പൊലീസ് സ്റ്റേഷൻ എന്ന ബോർഡും ദേശീയപതാകയും ഉണ്ടായിരുന്നു.
വ്യക്തമായ ഇംഗ്ലീഷ് ഭാഷയില്‍ അഹ്മദിന്റെ കുടുംബ പശ്ചാത്തലം ചോദിച്ചറിയുകയും ആധാർ നമ്ബർ ആവശ്യപ്പെടുകയും ചെയ്തു. ആധാർ നമ്ബർ നല്‍കിയെങ്കിലും മറ്റ് വിശദീകരണങ്ങള്‍ നല്‍കിയില്ല.അടുത്തദിവസം രാവിലെ വിളിക്കുമെന്ന് അറിയിച്ച് ഫോണ്‍ വിച്ഛേദിച്ചെങ്കിലും ശനിയാഴ്ച വൈകീട്ട് ഏഴിന് വീണ്ടും വിളിച്ചു. ഈ സമയത്താണ് സി.കെ. അഹ്മദ് തന്ത്രപരമായി മറുപടി നല്‍കിയത്.
കേരള പൊലീസുമായി താൻ ബന്ധപ്പെട്ടിട്ടുണ്ടെന്നും കേസ് സംബന്ധിച്ച് വിവരങ്ങള്‍ രേഖാമൂലം തന്നാല്‍ വിശദീകരണം നല്‍കാമെന്നും വിളിച്ചയാളോട് അഹ്മദ് പറയുകയായിരുന്നു. ഇതുകേട്ടതോടെ പതറിയ തട്ടിപ്പുകാർ ഞായറാഴ്ച രാവിലെ വീണ്ടും വിളിക്കുമെന്ന് പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തു. എന്നാല്‍, പിന്നീട് വിളിച്ചതേയില്ല.77422 45872 എന്ന നമ്ബറില്‍നിന്നാണ് കോള്‍ വന്നത്. ട്രൂകോളറില്‍ ശിവപ്രസാദ് എന്നാണ് കാണിക്കുന്നത്. വിവരം സി.കെ. അഹ്മദ് സൈബർ സെല്ലിനെ അറിയിച്ചിട്ടുണ്ട്.