ന്യൂഡല്‍ഹി: രാജ്യം മാറ്റത്തിന്റെ ദിശയില്‍ ആണെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് പുറത്ത്. ലോകത്തിലെ അഞ്ചാമത്തെ മികച്ച ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥയായി ഉയർന്നുവന്നിരിക്കുകയാണ് ഇന്ത്യ.എഐ പ്രകടനത്തില്‍ ആഗോളതലത്തില്‍ രാജ്യം നാലാം സ്ഥാനത്താണെന്നും പ്രോസസ് സെന്റർ ഫോർ ഇന്റർനെറ്റ് ആൻഡ് ഡിജിറ്റല്‍ ഇക്കണോമി പുറത്തിറക്കിയ റിപ്പോർട്ട് പറയുന്നു. ഈ സുപ്രധാന നേട്ടങ്ങള്‍ രാജ്യത്തിന്റെ അതിവേഗത്തിലുള്ള സാങ്കേതിക മുന്നേറ്റങ്ങള്‍ക്ക് അടിവരയിടുന്നു.71 രാജ്യങ്ങളിലെ പ്രകടനം വിലയിരുത്തിയ ഈ റിപ്പോർട്ട് പ്രകാരം, എഐ രംഗത്ത് ജർമ്മനി, ഫ്രാൻസ്, ജപ്പാൻ, യുകെ, കാനഡ തുടങ്ങിയ വികസിത രാജ്യങ്ങളെ ഇന്ത്യ പിന്നിലാക്കിയിരിക്കുകയാണ്.
ചിപ്‌സ്-എഐ സൂചികയില്‍ നാലാം സ്ഥാനത്താണിപ്പോള്‍ ഇന്ത്യ. ആഗോള എഐ ഉപയോക്താക്കളില്‍ 72 ശതമാനവും വികസ്വര രാജ്യങ്ങളിലാണെന്നും ‘സ്‌റ്റേറ്റ് ഓഫ് ഇന്ത്യസ് ഡിജിറ്റല്‍ ഇക്കണോമി 2026’ റിപ്പോർട്ട് വ്യക്തമാക്കുന്നു.ഈ റിപ്പോർട്ട് ഒരു “മൗലികമായ മാറ്റം” രേഖപ്പെടുത്തുന്നു. ‘ആഗോള ഡിജിറ്റല്‍ മേഖലയില്‍ വികസ്വര രാജ്യങ്ങളിലെ എഐ ഉപയോക്താക്കളുടെ എണ്ണം 72 ശതമാനമായി വർധിച്ചു. ലോകത്തിലെ എഐ ഉപയോഗത്തിന്റെ ഏകദേശം അഞ്ചില്‍ രണ്ട് ഭാഗവും ഇന്ത്യയും ചൈനയും ചേർന്നാണ് സംഭാവന ചെയ്യുന്നത്’ റിപ്പോർട്ട് എടുത്തുപറഞ്ഞു.328 ബില്യണ്‍ ഡോളറിന്റെ ഡിജിറ്റല്‍ വ്യാപാരമാണ് ഇന്ത്യ നടത്തിയത്. ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ എഐ വൈദഗ്ധ്യമുള്ളവരുടെ കൂട്ടായ്‌മയ്ക്കും രാജ്യം ആതിഥേയത്വം വഹിക്കുന്നു. ജനറേറ്റീവ് എഐ, ചരിത്രത്തിലെ മറ്റേത് സാങ്കേതികവിദ്യയേക്കാളും വേഗത്തില്‍ പ്രചരിക്കുകയും, പുറത്തിറങ്ങിയ ഉടൻതന്നെ വികസ്വര രാജ്യങ്ങളില്‍ ഒരു പ്രതിഭാസമായി മാറുകയും ചെയ്‌തുവെന്നും റിപ്പോർട്ട് നിരീക്ഷിച്ചു.
ഈ കണ്ടെത്തലുകള്‍ ആഗോള ഡിജിറ്റല്‍ നേതൃത്വത്തില്‍ ഒരു ഘടനപരമായ മാറ്റം വെളിപ്പെടുത്തുന്നു. ‘ലോകത്തിലെ ആദ്യ അഞ്ച് ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥകളില്‍ മൂന്നും – ചൈന, സിംഗപ്പൂർ, ഇന്ത്യ – ഇപ്പോള്‍ ഇന്തോ-പസഫിക് മേഖലയില്‍ നിന്നാണ്. ഇത് പരമ്പരാഗത നോർത്ത് അറ്റ്ലാന്റിക് ധ്രുവത്തിനൊപ്പം ഒരു ത്രിധ്രുവ ഡിജിറ്റല്‍ ക്രമം ഉയർന്നുവരുന്നു എന്നതിനെ സൂചിപ്പിക്കുന്നു’ റിപ്പോർട്ട് കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കുന്നു.വർദ്ധിച്ചുവരുന്ന മത്സര സാഹചര്യത്തില്‍, ഇന്ത്യ ആഗോള റാങ്കിംഗില്‍ അഞ്ചാം സ്ഥാനത്തേക്ക് (2025-ല്‍ എട്ടാമതായിരുന്നു) കുതിച്ചുയർന്നു. ‘യുണൈറ്റഡ് സ്‌റ്റേറ്റ്സ്, ചൈന, സിംഗപ്പൂർ എന്നിവയ്ക്ക് പിന്നില്‍ നാലാം സ്ഥാനത്തുള്ള രാജ്യത്തിന്റെ ഒറ്റയ്ക്കുള്ള എഐ സൂചികാ റാങ്കിംഗ്, ഒരു ആഗോള എഐ ശക്തിയായി അതിന്റെ ഉദയം സ്ഥിരീകരിക്കുന്നു’ എന്നും റിപ്പോർട്ട് കൂട്ടിച്ചേർത്തു.