ചെന്നൈ:എസി കോച്ചുകളിലെപ്പോലെ തീവണ്ടികളിലെ സ്ലീപ്പർകോച്ചുകളിലെ യാത്രക്കാർക്കും പുതപ്പും തലയിണയും നൽകുന്ന സംവിധാനം വരുന്നു. ആവശ്യമുള്ളവർക്ക് പണം നൽകി ഈ സൗകര്യം ഉപയോഗപ്പെടുത്താം. ജനുവരി ഒന്നുമുതൽ ചെന്നൈ ഡിവിഷനിലെ തിരഞ്ഞെടുത്ത 10 തീവണ്ടികളിലാണ് പരീക്ഷണാടിസ്ഥാനത്തിൽ ഇതു നടപ്പാക്കുന്നത്. കഴുകി അണുവിമുക്തമാക്കിയ പുതപ്പും തലയണയുമാണ് ആവശ്യമുള്ള യാത്രക്കാർക്കു നൽകുകയെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു.സുഖകരമായ യാത്ര ഉറപ്പുവരുത്തുന്നതിനൊപ്പം റെയിൽവേക്ക് അധികവരുമാനം കണ്ടെത്തുകയെന്നതും ലക്ഷ്യമാണ്.
ബെഡ്ഷീറ്റിന് 20 രൂപയും തലയണയ്ക്ക് 30 രൂപയുമാണ് നിരക്ക്. 50 രൂപ നൽകിയാൽ രണ്ടും ലഭിക്കും.കേരളത്തിലേക്കുള്ള ചെന്നൈ-മംഗളൂരു സൂപ്പർഫാസ്റ്റ് എക്സ്‌പ്രസ് (12685/86), പാലക്കാട് എക്സ്‌പ്രസ് (22651/52), തിരുവനന്തപുരം സൂപ്പർഫാസ്റ്റ് (12695/96), ആലപ്പുഴ സൂപ്പർഫാസ്റ്റ് (22639/40), ചെന്നൈ എഗ്‌മോർ-മംഗളൂരു എക്സ്‌പ്രസ് (16159/60) എന്നീ വണ്ടികളിൽ ഇതു നടപ്പാക്കും. ഇതിന്റെ നടത്തിപ്പ് മൂന്നുവർഷത്തേക്ക് പുറംകരാർ നൽകും. ഒരുവർഷം 28,27,653 രൂപയാണ് ലൈസൻസ് ഫീ ഇനത്തിൽ പ്രതീക്ഷിക്കുന്നത്.