ബെലഗാവി: ഭൂമി കൈയേറ്റം ചോദ്യം ചെയ്ത് കോടതിയില്‍ പോയ യുവതിയെ പൊതുവിടത്തില്‍ ആക്രമിക്കുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്ത് 30 അംഗ സംഘം. തുടര്‍ന്ന് പഞ്ചായത്ത് ഓഫീസിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി ചില രേഖകളില്‍ ബലമായി ഒപ്പിടുവിച്ചെന്നും പരാതി. കര്‍ണാടകയിലെ ബെലഗാവി ജില്ലയിലെ ബൈല്‍ഹോംഗല്‍ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. സംഭവത്തില്‍ 20 പേര്‍ക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. തന്റെ കൃഷിഭൂമി ചിലര്‍ കൈയേറിയതിനെതിരെ കോടതിയെ സമീപിച്ചിരുന്നതായി യുവതിയുടെ പരാതിയില്‍ പറയുന്നു.
‘കഴിഞ്ഞദിവസം ബസ് സ്റ്റോപ്പില്‍ നില്‍ക്കവെ 25-30 പേരടങ്ങുന്ന സംഘമെത്തി തന്നെ ആക്രമിച്ചു. അവര്‍ തന്റെ മുടിയില്‍ കുത്തിപ്പിടിച്ച് വലിക്കുകയും സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്തു. തുടര്‍ന്ന് ബസ് സ്റ്റോപ്പില്‍ നിന്ന് വലിച്ചിഴച്ച് അടുത്തുള്ള പഞ്ചായത്ത് ഓഫീസില്‍ കൊണ്ടുപോയി പൂട്ടിയിട്ടു’.
‘അവിടെവച്ച് തന്റെ പണവും മൊബൈല്‍ ഫോണും തട്ടിയെടുത്ത സംഘം, ചില രേഖകളില്‍ ബലമായി ഒപ്പിടുവിക്കുകയും ചെയ്തു. വൈകീട്ടോടെയാണ് അക്രമി സംഘം തന്നെ മോചിപ്പിച്ചത്’- യുവതി പരാതിയില്‍ വ്യക്തമാക്കുന്നതായി പൊലീസ് പറഞ്ഞു. അക്രമികള്‍ യുവതിയുടെ വസ്ത്രം വലിച്ചുകീറിയതായും കേസ് ബെലഗാവി വനിതാ പൊലീസ് സ്റ്റേഷനിലേക്ക് കൈമാറിയതായും പൊലീസ് അറിയിച്ചു.