ബംഗളൂരു: കുപ്രസിദ്ധ ഇടനിലക്കാരന്‍ കെ.എസ്. മഞ്ജുനാഥ് എന്ന സാന്‍ട്രോ രവി (51) അറസ്റ്റിലായതോടെ കേസില്‍ ആരോപണമുനയില്‍ ബി.ജെ.പി നേതാക്കളും ഉന്നത ഉദ്യോഗസ്ഥരും.
സ്ത്രീകളെയും കുട്ടികളെയും ലൈംഗിക ആവശ്യങ്ങള്‍ക്കായി മനുഷ്യക്കടത്ത് നടത്തുന്ന സാന്‍ട്രോ രവിക്ക് ബി.ജെ.പി സര്‍ക്കാറിലെ ചില മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരടക്കമുള്ളവരുമായുള്ള ബന്ധമാണ് ആരോപണവിധേയമാവുന്നത്.
മുമ്ബ് ഹ്യുണ്ടായി സാന്‍ട്രോ കാറില്‍ സ്ത്രീകളെ ലൈംഗിക കച്ചവടത്തിനായി കടത്തിയിരുന്നതിനാലാണ് ഇയാള്‍ക്ക് ‘സാന്‍ട്രോ രവി’ എന്ന വിളിപ്പേര് ലഭിച്ചത്. കേസില്‍ കൂടുതല്‍ അറസ്റ്റുണ്ടായേക്കുമെന്നും മന്ത്രിയോ രാഷ്ട്രീയക്കാരനോ ഉദ്യോഗസ്ഥനോ ആരുമാകട്ടെ കേസില്‍ പങ്കുണ്ടെങ്കില്‍ നീതിക്ക് മുന്നില്‍ കൊണ്ടുവരുമെന്നും ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര പ്രതികരിച്ചിരുന്നു.
സാന്‍ട്രോ രവി കേസില്‍ പൊലീസിനുമേല്‍ ഒരു നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടില്ലെന്നും സുതാര്യമായ അന്വേഷണമാണ് നടക്കുന്നതെന്നും സര്‍ക്കാര്‍ നിഷ്പക്ഷ നിലപാട് സ്വീകരിക്കുമെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി. പ്രതിയെ പിടികൂടാന്‍ വൈകുന്നത് സര്‍ക്കാറിന്റെ ഒത്തുകളിയാണെന്ന ആരോപണവുമായി പ്രതിപക്ഷമായ കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു.
പൊലീസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തിനുവേണ്ടി ഇടപാടുറപ്പിക്കുന്ന സാന്‍ട്രോ രവിയുടേതെന്ന ശബ്ദസന്ദേശം പുറത്തുവന്നിരുന്നു. പാര്‍ട്ടി നേതാക്കളുമായും പൊലീസ് ഉദ്യോഗസ്ഥരുമായും തനിക്ക് നല്ല ബന്ധമാണുള്ളതെന്ന് ശബ്ദസന്ദേശത്തില്‍ അദ്ദേഹം അവകാശപ്പെടുന്നുണ്ട്.
പ്രൈമറി വിദ്യാഭ്യാസ മന്ത്രി ബി.സി. നാഗേഷ്, ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര, ആരോഗ്യമന്ത്രി കെ. സുധാകര്‍ എന്നിവരോടൊപ്പം സാന്‍ട്രോ രവി നില്‍ക്കുന്ന ഫോട്ടോകളും പുറത്തുവന്നിരുന്നു. എന്നാല്‍, മന്ത്രിമാരുമായി സാന്‍ട്രോ രവിക്ക് ബന്ധമുണ്ടെന്ന ആരോപണം മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ തള്ളി.
മന്ത്രിമാരുടെ സന്ദര്‍ശകരുടെയെല്ലാം പശ്ചാത്തലം പരിശോധിക്കുക എന്നത് പ്രായോഗികമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സാന്‍ട്രോ രവി ബി.ജെ.പി പ്രവര്‍ത്തകനാണെന്ന ആരോപണം കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് ദിനേശ് ഗുണ്ടുറാവു ഉയര്‍ത്തിയിരുന്നു.
2019ലെ കോണ്‍ഗ്രസ്- ജെ.ഡി.എസ് സഖ്യ സര്‍ക്കാറിനെ വീഴ്ത്തിയ ഓപറേഷന്‍ താമരയിലും ഇയാള്‍ക്ക് പങ്കുള്ളതായി ജെ.ഡി.എസ് നിയമസഭ കക്ഷി നേതാവ് എച്ച്.ഡി. കുമാരസ്വാമിയും ആരോപിച്ചിരുന്നു.
ഒരുക്കം പൂര്‍ണം; കരസേനദിന പരേഡ് ഇന്ന്
ബംഗളൂരു: രാജ്യ തലസ്ഥാനത്തിനു പുറത്ത് ആദ്യമായി സംഘടിപ്പിക്കുന്ന കരസേന ദിന പരേഡ് ഞായറാഴ്ച ബംഗളൂരുവില്‍ നടക്കും.
സ്വതന്ത്ര ഇന്ത്യയുടെ ആദ്യ കരസേന മേധാവിയായ കര്‍ണാടക സ്വദേശി ഫീല്‍ഡ് മാര്‍ഷല്‍ കെ.എം. കരിയപ്പയോടുള്ള ആദരസൂചകമായാണ് 75ാമത് കരസേന ദിന പരേഡ് ബംഗളൂരുവില്‍ സംഘടിപ്പിക്കുന്നത്. കരസേന മേധാവി ജനറല്‍ മനോജ് പാണ്ഡെ നേതൃത്വം നല്‍കുന്ന പരേഡിനുള്ള റിഹേഴ്സലും സുരക്ഷാക്രമീകരണങ്ങളുമടക്കം ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ബംഗളൂരു എം.ഇ.ജിയില്‍ സൈനികാഭ്യാസ പ്രകടനങ്ങളുടെ റിഹേഴ്സല്‍ നടന്നുവരുകയായിരുന്നു.
മദ്രാസ് സാപ്പേഴ്സ് യുദ്ധസ്മാരകത്തില്‍ ജനറല്‍ മനോജ് പാണ്ഡെ ആദരാഞ്ജലിയര്‍പ്പിക്കുന്നതോടെ ചടങ്ങുകള്‍ക്ക് തുടക്കമാവും. പ്രതിരോധമന്ത്രി രാജ്നാഥ് സിങ് മുഖ്യാതിഥിയാവും. അശ്വാരൂഢ സേനയുള്‍പ്പെടെ എട്ടു സേനാവിഭാഗങ്ങള്‍ പരേഡില്‍ പങ്കെടുക്കും.
പരേഡിന് കരസേന ഹെലികോപ്ടറുകളായ ധ്രുവും രുദ്രയും അകമ്ബടിയേകും. അഞ്ചു റെജിമെന്റുകളുടെ മിലിറ്ററി ബാന്‍ഡ് പ്രകടനവുമുണ്ടാകും. 2500ഓളം ക്ഷണിക്കപ്പെട്ട അതിഥികളും 8000ത്തിലേറെ പൊതുജനങ്ങളും പരേഡിന് സാക്ഷികളാവും. കരസേനയുടെ ആയുധപ്രദര്‍ശനത്തില്‍ പിനാക റോക്കറ്റ്, ടി 90 ടാങ്കുകള്‍, ബി.എം.പി 2 ഇന്‍ഫന്‍ട്രി ഫൈറ്റിങ് വെഹിക്കിള്‍, 155 എം.എം ബൊഫോഴ്സ് തോക്ക്, സ്വാതി റഡാര്‍ തുടങ്ങിയ പരേഡില്‍ അണിനിരത്തും.