ബെംഗളൂരു: ബെംഗളൂരുവില്‍ 20-കാരനായ പാരാമെഡിക്കല്‍ വിദ്യാർഥിയെ സ്വന്തം വീട്ടിലെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.കെ.സി. ജനറല്‍ ആശുപത്രിയില്‍ പാരാമെഡിക്കല്‍ പഠനം നടത്തിയിരുന്ന ഉദയ് ഗൗഡയാണ് മരിച്ചത്. മൃതദേഹത്തിന് ഏകദേശം മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.വീട്ടില്‍ നിന്ന് ദുർഗന്ധം വമിക്കാൻ തുടങ്ങിയതോടെ സംശയം തോന്നിയ അയല്‍വാസികള്‍ കുടുംബത്തെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് മുറി തുറന്ന് പരിശോധിച്ചപ്പോഴാണ് ഉദയിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം അഴുകിയ നിലയിലായിരുന്നതിനാല്‍ സംഭവം ദിവസങ്ങള്‍ മുമ്പ് നടന്നതാകാമെന്നാണ് അന്വേഷണ സംഘം കരുതുന്നത്.ഉദയുടെ പിതാവ് സുരേഷ് ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് കഴിഞ്ഞ നാല് ദിവസമായി വീട്ടിലുണ്ടായിരുന്നില്ലെന്ന് പോലീസിനോട് പറഞ്ഞു. എല്ലാ ദിവസവും രാവിലെ കോളേജിലേക്ക് പോകുകയും രാത്രി വീട്ടിലെത്തുകയും ചെയ്തിരുന്ന മകന് ഇത്തരമൊരു തീരുമാനം എടുക്കാൻ കാരണമായ സാഹചര്യം എന്താണെന്ന് കുടുംബത്തിന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.അടുത്തിടെയാണ് ഉദയ് തിരുപ്പതി ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങിയെത്തിയതെന്നും വ്യക്തിപരമായ പ്രശ്നങ്ങളോ പ്രണയബന്ധങ്ങളോ സംബന്ധിച്ച് ഒരിക്കലും വീട്ടുകാരോട് പറഞ്ഞിരുന്നില്ലെന്നും കുടുംബം അറിയിച്ചു.സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത പോലീസ്, ഉദയുടെ മൊബൈല്‍ ഫോണ്‍ കസ്റ്റഡിയിലെടുത്ത് പരിശോധിക്കുകയാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി നെലമംഗല സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങള്‍ കണ്ടെത്താൻ വിശദമായ അന്വേഷണം തുടരുകയാണ്.