ബെംഗളൂരിലെ ഗതാഗതക്കുരുക്ക് അഴിക്കാൻ സുപ്രധാന നിർദേശവുമായി നീതി അയോഗ്. മൂന്ന് അടിസ്ഥാനസൌകര്യ വികസന പദ്ധതികളാണ് നീതി അയോഗ് മുന്നോട്ട് വെച്ചിരിക്കുന്നത്.ഇതുവഴി നഗരത്തിലെ ഗതാഗതപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാൻ സാധിക്കുമെന്നാണ് നീതി അയോഗ് വിശദീകരിക്കുന്നത്.ഈ മാസം ആദ്യമാണ് ഇത് സംബന്ധിച്ച ഇൻവെസ്റ്റ്മെൻ്റ് ഫ്രണ്ട്ലിനെസ് ഇൻഡക്സ് റിപ്പോർട്ട് നീതി അയോഗ് പുറത്തുവിട്ടത്. പെരിഫറല്‍ റിംഗ് റോഡ്, ബെംഗളൂരു എയർപോർട്ടിലേക്ക് നമ്മ മെട്രോ സംവിധാനം കൂടാതെ സബർബൻ റെയില്‍ പദ്ധതി എന്നിങ്ങനെയാണ് നിർദേശങ്ങള്‍. ബെംഗളൂരിലെ ഗതാഗത വെല്ലുവിളികള്‍ നേരിടുന്നതിന് നിലവിലുള്ള പദ്ധതികള്‍ എത്രയും പെട്ടെന്ന് പൂർത്തിയാക്കേണ്ടതുണ്ടെന്നും റിപ്പോർട്ടില്‍ പറയുന്നു.
സബർബൻ റെയില്‍ പദ്ധതിക്ക് വലിയ മുൻഗണന നല്‍കണമെന്നാണ് നീതി അയോഗ് നിർദേശിക്കുന്നത്. ഇതിലൂടെ ഗതാഗതപ്രശ്നങ്ങള്‍ക്ക് വേഗത്തില്‍ പരിഹാരം കാണാൻ കഴിയുമെന്നും ചൂണ്ടിക്കാട്ടുന്നു. സംസ്ഥാന സർക്കാരും കേന്ദ്രസർക്കാരും സംയുക്തമായതാണ് പദ്ധതി നടപ്പാക്കുക. 2020 ല്‍ തന്നെ പദ്ധതിക്ക് അംഗീകാരം ലഭിച്ചിരുന്നു. എന്നാല്‍ ഒരു ഇടനാഴിയുടെ പണികള്‍ പോലും ഇപ്പോഴും ആരംഭിച്ചിട്ടില്ല.ഗതാഗത പ്രശ്നങ്ങളില്‍ പരിഹാരം കാണുന്നതോടെ ബെംഗളൂരിലേക്ക് കൂടുതല്‍ ആഗോള നിക്ഷേപകരും നിക്ഷേപങ്ങളും എത്തുമെന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. അതുവഴി കൂടുതല്‍ ആഗോള പ്രതിഭകളെ ആകർഷിക്കാനാകുമെന്നും റിപ്പോർട്ടില്‍ പറയുന്നു.പെരിഫറല്‍ റിംഗ് റോഡ് വരുന്നതോടെനഗരത്തിലെ ഗതാഗതക്കുരുക്കില്‍ പെടാതെ സാറ്റലൈറ്റ് ടൌണിലേക്കും എയർപോർട്ടിലേക്കുമുള്ള യാത്ര എളുപ്പമാകുമെന്ന് നഗരത്തിലെ റെയില്‍വെ വിദഗ്ധനായ സഞ്ജീവ് ദ്യമാവനവർ പറയുന്നു. ബയ്യപ്പനഹള്ളി, യശ്വന്ത്പൂർ തുടങ്ങിയ പ്രധാന ഭാഗങ്ങളില്‍ നിന്നുള്ള തിരക്ക് കുറക്കാൻ പക്ഷെ സബർബൻ പദ്ധതി അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
‘എയർപോർട്ടിലേക്ക് മെട്രോ പദ്ധതി ആരംഭിച്ചാലും ഗതാഗതക്കുരുക്ക് കാര്യമായി കുറയ്ക്കാൻ സാധിക്കില്ല. ഗതാഗതക്കുരുക്ക് കൂടുകയേ ഉള്ളൂ. കാരണം മെട്രോ വരുന്നതോടെ അവിടേക്ക് കൂടുതല്‍ പേർ എത്തും. കഴിഞ്ഞ രണ്ട് മൂന്ന് വർഷത്തിനിടെ എയർപോർട്ട് റോഡിലേക്കുള്ള തിരക്ക് വലിയ തോതില്‍ ഉയർന്നിട്ടുണ്ട്. മെട്രോ വരുന്നതോടെ ഇനിയും സ്ഥിതി മോശമാകില്ലെന്ന് ഉറപ്പാക്കാൻ സാധിക്കും’, അദ്ദേഹം ചൂണ്ടിക്കാട്ടി.’ഈ പദ്ധതികളെല്ലാം തന്നെ വളരെ വേഗത്തില്‍ പൂർത്തിയാക്കണമെന്ന് കഴിഞ്ഞ 10 വർഷമായി ഞങ്ങള്‍ ആവശ്യപ്പെടുന്നുണ്ട്. പദ്ധതികള്‍ വൈകുന്തോറും സർക്കാരിന് മേലുള്ള സാമ്പത്തിക ബാധ്യത ഇരട്ടിക്കുകയാണ്. സബർബൻ ട്രെയിനുകള്‍ക്ക് പ്രത്യേക ട്രാക്കുകള്‍ ആവശ്യമില്ല. എന്നിട്ട് പേലും പദ്ധതി തുടങ്ങാനായിട്ടില്ല. അശാസ്ത്രീയമായ മേല്‍പ്പാലങ്ങള്‍ക്കും ടണലുകള്‍ക്കും പുറകെ സർക്കാർ വെറുതെ സമയം കളയുകയാണ്’, വിദഗ്ധർ പറഞ്ഞു.