ബ്രേക്കിന്റെ സമയത്ത് മൂന്ന് പൂരി ഒരുമിച്ച് കഴിക്കാൻ ശ്രമിച്ച 11കാരന് ദാരുണാന്ത്യം. ഹൈദരബാദിലെ സ്വകാര്യ സ്കൂളില്‍ തിങ്കളാഴ്ചയാണ് സംഭവം.ഉച്ച ഭക്ഷണ സമയത്ത് ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി അവശനിലയിലായ കുട്ടിയെ അധ്യാപകർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒരേസമയത്ത് മൂന്നില്‍ അധികം പൂരികളാണ് കുട്ടി കഴിക്കാൻ ശ്രമിച്ചതെന്നാണ് ആശുപത്രി അധികൃതർ വിശദമാക്കുന്നത്. കുട്ടിയുടെ ആരോഗ്യ നില മോശമായതിനാല്‍ മികച്ച ചികിത്സയ്ക്കായി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല. ആറാം ക്ലാസ് വിദ്യാർത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിവരം സ്കൂള്‍ അധികൃതരാണ് രക്ഷിതാക്കളെ അറിയിച്ചത്.
സംഭവത്തില്‍ കുട്ടിയുടെ രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ പൊലീസും സ്കൂള്‍ അധികൃതരും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിരേണ്‍ ജെയിൻ എന്ന 11കാരനാണ് മരിച്ചത്. സെക്കന്ദരാബാദിലെ അക്ഷര വാഗ്ദേലി ഇന്റർനാഷണല്‍ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു വിരേൻ ജെയിൻ. ഉച്ച ഭക്ഷണത്തിന് പൂരികള്‍ ഒന്നിച്ച് കഴിച്ചതിന് പിന്നാലെ വിരേൻ ശ്വാസം മുട്ടി നിലത്ത് വീഴുകയായിരുന്നു. സ്കൂള്‍ അധികൃതർ സമീപത്തുള്ള ഗീത നഴ്സിംഗ് ആശുപത്രിയിലും ഇവിടെ നിന്ന് സെക്കന്ദരാബാദിലെ അപ്പോളോ ആശുപത്രിയിലേക്കും കുട്ടിയെ മാറ്റിയിരുന്നു
സമാനമായ മറ്റൊരു സംഭവത്തില്‍ സിഖേദയിലെ കസ്തൂർബാ ഗാന്ധി റെസിഡൻഷ്യല്‍ സ്കൂളിലെ വിദ്യാർത്ഥിനി സ്കൂളില്‍ വീണു മരിച്ചിരുന്നു. ആറാം ക്ലാസ് വിദ്യാർത്ഥിനിക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. പ്രഭാത ഭക്ഷണത്തിന് ഹല്‍വയും ചായയും കഴിച്ച ശേഷമാണ് കുട്ടി തളർന്ന് വീണത്. കുട്ടിയെ ഉടനടി ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിക്കാതെ വരികയായിരുന്നു.