ലഖ്നൌ: സഹോദരിമാരെ കഴുത്തറുത്ത് കൊന്ന 20കാരി അറസ്റ്റില്‍. അഞ്ചും ഏഴും വയസ്സുള്ള കുട്ടികളാണ് കൊല്ലപ്പെട്ടത്. മൂത്ത സഹോദരിയായ അഞ്ജലിയാണ് കുട്ടികളെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. ഉത്തര്‍പ്രദേശിലെ ഇറ്റാവയിലാണ് സംഭവം. തിങ്കളാഴ്ചയാണ് അഞ്ചും ഏഴും വയസ്സുള്ള ശില്‍പ്പി, രോഷ്നി എന്നീ കുട്ടികളെ വീടിനുള്ളില്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവം നടക്കുമ്പോൾ ശിൽപിയും റോഷ്‌നിയും വീട്ടിൽ തനിച്ചായിരുന്നു.
വൈകുന്നേരം അഞ്ച് മണിയോടെ കുടുംബത്തിലെ മറ്റുള്ളവർക്കൊപ്പം കാലിത്തീറ്റ ശേഖരിക്കാൻ പോയതായിരുന്നു കുട്ടികളുടെ അമ്മ സുശീല. തിരിച്ചെത്തിയപ്പോഴാണ് കുട്ടികളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഉടൻ തന്നെ കാൺപൂർ സോൺ പൊലീസ് ഇൻസ്പെക്ടർ ജനറൽ പ്രശാന്ത് കുമാറും ഫോറൻസിക് സംഘവും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
കുട്ടികളുമായി അടുപ്പമുള്ളവരാകാം കൊല നടത്തിയതെന്ന് തുടക്കം മുതല്‍ തന്നെ പൊലീസ് സംശയിച്ചു. കുടുംബാംഗങ്ങളെ എല്ലാവരെയും ചോദ്യംചെയ്തു. ചോദ്യംചെയ്യലില്‍ കുട്ടികളുടെ മൂത്ത സഹോദരി അഞ്ജലി കുറ്റം സമ്മതിച്ചു. മണ്‍വെട്ടി കൊണ്ടാണ് അഞ്ജലി കുട്ടികളെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. അമ്മ പുറത്തുപോയപ്പോള്‍ കാമുകന്‍ വീട്ടില്‍ വന്നെന്നും തങ്ങള്‍ അടുത്തിടപഴകുന്നത് സഹോദരിമാര്‍ കണ്ടെന്നും അഞ്ജലി ചോദ്യംചെയ്യലില്‍ സമ്മതിച്ചെന്ന് പൊലീസ് പറഞ്ഞു. സഹോദരിമാര്‍ സംഭവം പുറത്തുപറയുമെന്ന് ഭയന്നാണ് കൊലപാതകം നടത്തിയത്. കൊലപാതകത്തിന് ശേഷം തെളിവുകൾ നശിപ്പിക്കാന്‍ വസ്ത്രത്തിലെ രക്തക്കറ കഴുകുകയും ആയുധം വൃത്തിയാക്കുകയും ചെയ്തു. കൊലയ്ക്ക് ഉപയോഗിച്ച ആയുധം കണ്ടെടുത്തു. കഴുകിയ വസ്ത്രങ്ങളും വീടിനുള്ളില്‍ നിന്ന് കണ്ടെത്തിയെന്ന് പൊലീസ് പറഞ്ഞു.
പാസ്പോര്‍ട്ട് ലഭിക്കാൻ കൊറിയര്‍ ചാര്‍ജ് ആവശ്യപ്പെട്ട് തട്ടിപ്പ്
പാസ്പോര്‍ട്ട് ലഭിക്കാൻ കൊറിയര്‍ ചാര്‍ജ് ആവശ്യപ്പെട്ട് തട്ടിപ്പ് നടക്കുന്നതായി പരാതി. പാസ്പോര്‍ട്ടിന് അപേക്ഷ നല്‍കി റീജനല്‍ പാസ്പോര്‍ട്ട് ഓഫിസിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായ വ്യക്തികള്‍ക്ക്, പാസ്പോര്‍ട്ട് കൊറിയര്‍ ഓഫിസില്‍ എത്തിയിട്ടുണ്ടെന്നും അയച്ചുകിട്ടുന്നതിന് കൊറിയര്‍ ചാര്‍ജ് നല്‍കണമെന്നും ആവശ്യപ്പെട്ട് അപേക്ഷകരുടെ ഫോണില്‍ ബന്ധപ്പെടുകയും 10 രൂപ കൊറിയര്‍ ചാര്‍ജ് ആയി നല്‍കുന്നതിനായി ഓണ്‍ലൈൻ ലിങ്ക് അയച്ചുകൊടുത്തുമാണ് തട്ടിപ്പ് നടത്തുന്നത്.അപേക്ഷകര്‍ക്ക് ലഭിക്കുന്ന ഓണ്‍ലൈൻ ലിങ്കില്‍ മൊബൈല്‍ നമ്ബര്‍, യു.പി.ഐ ഐഡി എന്നീ വിവരങ്ങള്‍ നല്‍കുമ്ബോള്‍ ലഭിക്കുന്ന ഒ.ടി.പി മുഖേനയാണ് അപേക്ഷകന്‍റെ ബാങ്ക് അക്കൗണ്ടില്‍നിന്ന് പണം തട്ടിയെടുക്കുന്നത്.
ആലപ്പുഴ, കോട്ടയം സ്വദേശികളാണ് ഇത്തരം തട്ടിപ്പിനിരയായതെന്ന് ജില്ല പൊലീസ് അധികാരികള്‍ പറഞ്ഞു. ചിലരുടെ അക്കൗണ്ടുകളില്‍ നിന്ന് വൻ തുകയാണ് ഇത്തരത്തില്‍ നഷ്ടമായത്. പാസ്പോര്‍ട്ടിന് അപേക്ഷ കൊടുത്തവര്‍ക്ക് പൊലീസ് വെരിഫിക്കേഷനുശേഷം അപേക്ഷ സമര്‍പ്പിച്ച റീജനല്‍ പാസ്പോര്‍ട്ട് ഓഫിസുകളില്‍ നിന്ന് തപാല്‍ വകുപ്പിന്‍റെ സ്പീഡ് പോസ്റ്റ് സംവിധാനം വഴിയാണ് അപേക്ഷകന്‍റെ വിലാസത്തിലേക്ക് പാസ്പോര്‍ട്ട് അയച്ചുനല്‍കുന്നത്. അപേക്ഷകന് പാസ്പോര്‍ട്ട് എത്തിച്ചുനല്‍കുന്നതിനായി തപാല്‍ വകുപ്പ് അപേക്ഷകരില്‍ നിന്ന് യാതൊരു വിധത്തിലുള്ള ചാര്‍ജുകളും ഈടാക്കുന്നില്ല.
ഇത്തരം തട്ടിപ്പുകളില്‍ ഇരയാകാതിരിക്കാൻ പൊതുജനങ്ങള്‍ ശ്രദ്ധിക്കണമെന്ന് ജില്ല പൊലീസ് മേധാവി അറിയിച്ചു.