Home കർണാടക ‘ഒരുകുടുംബത്തിന് വേണ്ടി മുഴുവൻ അഹിന്ദു സമൂഹത്തെയും അകറ്റി നിര്‍ത്തുന്നു’; കോണ്‍ഗ്രസിനെതിരെ കര്‍ണാടകയിലെ മുസ്ലിം ന്യൂനപക്ഷം രംഗത്ത്

‘ഒരുകുടുംബത്തിന് വേണ്ടി മുഴുവൻ അഹിന്ദു സമൂഹത്തെയും അകറ്റി നിര്‍ത്തുന്നു’; കോണ്‍ഗ്രസിനെതിരെ കര്‍ണാടകയിലെ മുസ്ലിം ന്യൂനപക്ഷം രംഗത്ത്

by ടാർസ്യുസ്

ബെംഗളൂരു: മുസ്ലീം നേതാക്കള്‍ക്കെതിരെ ഏകപക്ഷീയമായ നടപടിയെടുക്കുന്നുവെന്ന് ആരോപിച്ച്‌, ജംഇയ്യത്ത് ഉലമ-ഇ-ഹിന്ദ് കർണാടക യൂണിറ്റ് പ്രസിഡന്റ് മുഫ്തി ഇഫ്തിക്കർ അഹമ്മദ് ഖാസിമി രംഗത്ത്.ഒരു കുടുംബത്തിനായി കർണാടകയിലെ മുഴുവൻ അഹിന്ദു സമൂഹത്തെയും അകറ്റി നിർത്താൻ കോണ്‍ഗ്രസ് ശ്രമിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. ദാവണഗെരെ സൗത്ത് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചില നേതാക്കള്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ പാർട്ടി മാനദണ്ഡങ്ങള്‍ ലംഘിച്ചുവെന്ന് സംയുക്ത പത്രസമ്മേളനത്തില്‍ അദ്ദേഹം ആരോപിച്ചു. എന്തെങ്കിലും നടപടിയെടുക്കുന്നതിന് മുമ്പ്, ഒരു കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും വിശദീകരണം തേടുകയും ചെയ്യണമായിരുന്നു. പകരം, ഏകപക്ഷീയമായ രീതിയിലാണ് നടപടി സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കെപിസിസി ന്യൂനപക്ഷ വിഭാഗം പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാൻ അബ്ദുള്‍ ജബ്ബാറിനുമേല്‍ സമ്മർദ്ദം ചെലുത്തിയതായും തുടർന്ന് അദ്ദേഹത്തെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയതായും അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ രാഷ്ട്രീയ സെക്രട്ടറി സ്ഥാനത്ത് നിന്ന് നസീർ അഹമ്മദിനെ നീക്കിയതിനെയും അദ്ദേഹം ചോദ്യം ചെയ്തു.2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാർത്ഥി ബി വൈ രാഘവേന്ദ്രയ്ക്ക് വേണ്ടി പ്രചാരണം നടത്തിയ ഷാമണൂർ ശിവശങ്കരപ്പയ്‌ക്കെതിരെ നടപടിയെടുക്കാത്തത് എന്തുകൊണ്ടാണെന്ന് ഖാസിമി ചോദിച്ചു. അദ്ദേഹം നടത്തിയത് പാർട്ടി വിരുദ്ധ പ്രവർത്തനമായിരുന്നില്ലേയെന്നും ഖാസിമി ചോദിച്ചു. ദാവണഗെരെ സൗത്ത് ഉപതിരഞ്ഞെടുപ്പില്‍ പ്രാതിനിധ്യം ഉണ്ടായിരുന്നിട്ടും ഒരു മുസ്ലീം സ്ഥാനാർത്ഥിക്ക് ടിക്കറ്റ് നിഷേധിച്ചതില്‍ അദ്ദേഹം അതൃപ്തി പ്രകടിപ്പിച്ചു. ഏകദേശം 80,000 വോട്ടുകള്‍ ഉണ്ടായിരുന്നിട്ടും, ഞങ്ങള്‍ക്ക് പ്രാതിനിധ്യം നിഷേധിക്കപ്പെട്ടുവെന്നും രാഷ്ട്രീയ കുടുംബങ്ങങ്ങള്‍ക്കായി സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കുന്നത് നല്ലതല്ലെന്നും അദ്ദേഹം പറഞ്ഞു.

മാർച്ച്‌ 20ന് മുഖ്യമന്ത്രി സിദ്ധരാമയ്യയെയും എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെയും കണ്ടതായും പിന്നീട് എംഎല്‍എ റിസ്വാൻ അർഷാദിൻ്റെ വസതിയില്‍ കർണാടകയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിങ് സുർജേവാലയുമായി ചർച്ച നടത്തിയതായും ഉലമ-ഇ-കർണാടക പ്രതിനിധികള്‍ പറഞ്ഞു. ദാവണഗെരെ സൗത്തില്‍ ന്യൂനപക്ഷ സ്ഥാനാർത്ഥിയെ നിർത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രിയുമായും പാർട്ടി ഹൈക്കമാൻഡുമായും ഈ വിഷയം ചർച്ച ചെയ്യുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ടായിരുന്നു. എന്നിരുന്നാലും, ഒരേ കുടുംബത്തില്‍ നിന്നുള്ള സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത് ഞെട്ടലുണ്ടാക്കിയെന്നും അവർ പറഞ്ഞു.2023 ലെ നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷമുള്ള സർവേ ഫലങ്ങള്‍ പ്രകാരം ന്യൂനപക്ഷങ്ങളില്‍ നിന്ന്, പ്രത്യേകിച്ച്‌ മുസ്ലീങ്ങളില്‍ നിന്ന്, കോണ്‍ഗ്രസിന് വൻതോതിലുള്ള പിന്തുണ ലഭിച്ചതായും ഇത് പാർട്ടിയെ അധികാരത്തിലെത്താൻ സഹായിച്ചതായും ഉലമ പ്രതിനിധികള്‍ പറഞ്ഞു. എന്നാല്‍ തങ്ങളുടെ പിന്തുണ കോണ്‍ഗ്രസ് നിസ്സാരമായി കാണുന്നുവെന്ന ധാരണ ഇപ്പോള്‍ ശക്തിപ്പെടുന്നുണ്ടെന്ന് അവർ പറഞ്ഞു. തങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള ഭാവി നടപടികള്‍ തീരുമാനിക്കുന്നതിനായി ഉലമ ബോഡി സമൂഹത്തിനുള്ളില്‍ കൂടിയാലോചനകള്‍ നടത്തുമെന്ന് മതനേതാക്കള്‍ പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group