കോട്ടയം: കരയിലും കടലോരത്തും ചൂട് വര്‍ധിച്ചതോടെ മത്സ്യങ്ങള്‍ തീരം വിടന്നുവെന്നു മത്സ്യതൊഴിലാളികള്‍. മത്സ്യങ്ങള്‍ തീരത്തു നിന്ന് 50 കിലോമീറ്റര്‍ ഉള്ളിലേക്കു മാറി.മീന്‍ ലഭ്യത കുറയുകയും ചെയ്തു. തീരദേശത്തു പ്രവര്‍ത്തിക്കുന്ന പരമ്പരാഗത ബോട്ടുകള്‍ക്കു കൂടുതല്‍ ദൂരം സഞ്ചരിക്കേണ്ടിവരുമ്പോള്‍ മണ്ണെണ്ണച്ചെലവു വര്‍ധിക്കുന്നുണ്ടെന്നു മത്സ്യതൊഴിലാളികള്‍ പറയുന്നു.ഒരു മാസം മുമ്പ് 100രൂപയ്ക്കു ലഭിച്ചിരുന്ന ഇടത്തരം മത്തിക്ക് 200 രൂപയിലേറെയായി. അയല, നെയ്മീന്‍, ചെമ്മീന്‍ തുടങ്ങിയ ജനപ്രിയ മത്സ്യങ്ങള്‍ക്കും വിലക്കയറ്റമുണ്ടാകും.അതേസമയം, പശ്ചിമേഷ്യന്‍ യുദ്ധത്തെത്തുടര്‍ന്നു മണ്ണെണ്ണവില വര്‍ധിപ്പിച്ചതു മത്സ്യപ്രിയരായ മലയാളികള്‍ക്കും തിരിച്ചടിയായി. ലിറ്ററിന് 52.37 രൂപയാണു വര്‍ധിപ്പിച്ചത്. ബോട്ടുകളുടെ ചെലവ് കൂടുകയും തോടെ ജനപ്രിയമത്സ്യങ്ങള്‍ക്കു വില ഇരട്ടിയായി.ഇന്‍ബോര്‍ഡ് എന്‍ജിന്‍ ബോട്ടുകള്‍ക്കു വിലവര്‍ധനവ് അധികച്ചെലവ് സൃഷ്ടിക്കുമെന്നു മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. സര്‍ക്കാര്‍ അംഗീകൃത ബോട്ടുകള്‍ക്ക് 140 മുതല്‍ 190 ലിറ്റര്‍വരെയാണ് സബ്സിഡി നിരക്കില്‍ ലഭിക്കുന്നത്. 50 തൊഴിലാളികളുള്ള ഇന്‍ബോര്‍ഡ് ബോട്ടിന് ഒരു ദിവസം 40,000 രൂപ വരെയാണു ചെലവ്.കടക്കെണിയില്‍ അകപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്കു മണ്ണെണ്ണ വിലവര്‍ധന കടുത്ത പ്രതിസന്ധി സൃഷ്ടിക്കും. സബ്സിഡി 50 രൂപയായി വര്‍ധിപ്പിക്കുമെന്ന് അഞ്ചുവര്‍ഷം മുമ്പ് ബജറ്റില്‍ പ്രഖ്യാപിച്ചതു നടപ്പാക്കണമെന്നും മത്സ്യ തൊഴിലാളികള്‍ ആവശ്യപ്പെടുന്നു.