മംഗളൂരു: സമൂഹമാധ്യമങ്ങളിലൂടെ വിദ്വേഷം പ്രചരിപ്പിച്ച കേസില്‍ സംഘ്പരിവാർ പ്രവർത്തകൻ പുനീത് കെരേഹള്ളി പിടിയില്‍.ബെല്‍ത്തങ്ങാടി പൊലിസാണ് ഇയാളെ ബംഗളൂരുവില്‍ നിന്ന് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിന് ഹാജരാകാൻ പലതവണ നോട്ടീസ് നല്‍കിയിട്ടും സഹകരിക്കാതിരുന്നതിനെത്തുടർന്നാണ് കോടതി വാറണ്ട് പ്രകാരം നടപടി സ്വീകരിച്ചത്.ബെല്‍ത്തങ്ങാടി കസ്ബ സ്വദേശി ജോറാം ബർബോസ 2025 ഓഗസ്റ്റ് ഏഴിന് നല്‍കിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. സാമുദായിക സൗഹാർദ്ദം തകർക്കുന്ന രീതിയില്‍ പ്രകോപനപരമായ വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു എന്നതാണ് ഇയാള്‍ക്കെതിരെയുള്ള കുറ്റം.കേസ് എടുത്തതിന് പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നില്‍ ഹാജരാകാൻ പുനീതിന് നിരവധി തവണ നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ ഇയാള്‍ ഇത് അവഗണിക്കുകയായിരുന്നു.പ്രതി സഹകരിക്കാതിരുന്നതോടെ ബെല്‍ത്തങ്ങാടി കോടതിയില്‍ നിന്ന് പൊലിസ് അറസ്റ്റ് വാറണ്ട് സമ്പാദിച്ചു. തുടർന്ന് പ്രത്യേക അന്വേഷണ സംഘം ബംഗളൂരുവിലെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി ബെല്‍ത്തങ്ങാടിയിലേക്ക് കൊണ്ടുപോയി. പ്രദേശത്ത് ക്രമസമാധാന നില ഉറപ്പുവരുത്താൻ പൊലിസ് ജാഗ്രത തുടരുകയാണ്.