തിരുവനന്തപുരം: യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും പണവും സ്വർണാഭരണവും കൈക്കലാക്കുകയും ചെയ്ത ശേഷം മറ്റൊരാളെ വിവാഹം കഴിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റില്‍.കുര്യാത്തി സ്വദേശി സച്ചിൻകുമാറി(32)നെയാണ് വിഴിഞ്ഞം പൊലീസ് പിടികൂടിയത്. 2022-ല്‍ ജോലിസ്ഥലത്തുവച്ച് പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പലപ്പോഴായി പീഡിപ്പിച്ചെന്നും, യുവതിയുടെ കൈയ്യില്‍ നിന്ന് പല തവണയായി 9 ലക്ഷം രൂപയും 7 പവൻ സ്വർണാഭരണവും തട്ടിയെടുക്കുകയും ചെയ്തുവെന്നുമാണ് ആരോപണം.പ്രണയം നടിച്ച് പല സ്‌ഥലത്തു കൊണ്ടു പോയി പീഡിപ്പിച്ചതായാണ് പരാതിയില്‍ ആരോപിക്കുന്നത്. വിവാഹം ചെയ്യാമെന്നു പറഞ്ഞ് രണ്ട് തവണ വിളിച്ച് വരുത്തിയെങ്കിലും ഇയാള്‍ എത്തിയില്ലെന്നും യുവതി പരാതി നല്‍കി. അടുത്തിടെ മറ്റൊരു യുവതിയുമായി രജിസ്‌റ്റർ വിവാഹം ചെയ്യാനുള്ള ശ്രമം നടക്കുന്നതായി പരാതിക്കാരി അറിഞ്ഞു. ഇതിനെ തുടർന്നാണ് പൊലീസില്‍ പരാതി നല്‍കിയത്. ഈ വിവരമറിഞ്ഞ പ്രതി കഴകൂട്ടത്തു നിന്ന് ബംഗളുരുവിലേക്ക് രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ പാലക്കാട് നിന്നും പിടിയിലായി. റെയില്‍വേ പൊലീസിൻ്റെ സഹായത്തോടെ വിഴിഞ്ഞത്തെ പ്രത്യേക സംഘം പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.