തൃശൂർ: പ്രായപൂർത്തിയാകാത്ത 17 കാരന് മദ്യം നല്കിയ സംഭവത്തില്‍ തൃശ്ശൂർ മണ്ണുത്തിയിലെ ബാറിനെതിരെ പോലീസ് കേസെടുത്തു.ബാർ ഉടമയ്ക്കും മാനേജർക്കുമെതിരെയാണ് മണ്ണുത്തി പോലീസ് കേസെടുത്തിരിക്കുന്നത്. ഇക്കഴിഞ്ഞ 30-ാം തീയതി രാത്രി ഏഴരയോടെയാണ് സംഭവം. പതിനേഴുകാരനും കൊഴുക്കുള്ളി സ്വദേശിയായ മറ്റൊരു സുഹൃത്തും ചേർന്ന് മണ്ണുത്തിയിലെ ഒരു ബാറില്‍ മദ്യപിക്കാനായി എത്തുകയായിരുന്നു. ബാറില്‍ വെച്ച് മദ്യം കഴിച്ചതിന് പിന്നാലെ ഇരുവരും തമ്മില്‍ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. തർക്കത്തെ തുടർന്ന് 17 കാരൻ തന്നെയാണ് നേരെ മണ്ണുത്തി പോലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കിയത്.

തുടർന്ന് പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിലും രേഖകള്‍ പരിശോധിച്ചതിലൂടെയുമാണ് പരാതിക്കാരന് പ്രായപൂർത്തിയായിട്ടില്ലെന്ന വിവരം പുറത്തുവന്നത്. സംഭവത്തില്‍ കുട്ടിയുടെ അമ്മ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ബാറിനെതിരെ കർശന നടപടി സ്വീകരിച്ചിരിക്കുന്നത്. പ്രായപൂർത്തിയാകാത്തവർക്ക് മദ്യം നല്‍കിയതിന് എക്സൈസ് നിയമപ്രകാരവും ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരവുമാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കൂടാതെ, ബാറിനുള്ളില്‍ വെച്ച് പ്രായപൂർത്തിയാകാത്ത കുട്ടിയുമായി വഴക്കുണ്ടാക്കുകയും ഉന്തും തള്ളുമുണ്ടാക്കുകയും ചെയ്ത സുഹൃത്തിനെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.