Home കർണാടക സൊമാറ്റോയില്‍ ഓര്‍ഡര്‍ ചെയ്ത പാവ് ഭാജിയില്‍ വലിച്ചുതീര്‍ത്ത ബീഡിക്കുറ്റി! ഞെട്ടി ബെംഗളൂരു സ്വദേശി, സംഭവം ചര്‍ച്ചയാകുന്നു

സൊമാറ്റോയില്‍ ഓര്‍ഡര്‍ ചെയ്ത പാവ് ഭാജിയില്‍ വലിച്ചുതീര്‍ത്ത ബീഡിക്കുറ്റി! ഞെട്ടി ബെംഗളൂരു സ്വദേശി, സംഭവം ചര്‍ച്ചയാകുന്നു

by ടാർസ്യുസ്

ഓണ്‍ലൈനില്‍ ഭക്ഷണം ഓർഡർ ചെയ്യുമ്പോള്‍ രുചികരമായൊരു ഭക്ഷണമാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. എന്നാല്‍ ബെംഗളൂരുവിലെ ഒരു യുവാവിന് ലഭിച്ചത് ഭക്ഷണത്തോടൊപ്പം ഒരിക്കലും പ്രതീക്ഷിക്കാത്ത ‘സമ്മാനം’ ആയിരുന്നു.സൊമാറ്റോ വഴി ഓർഡർ ചെയ്ത പാവ് ഭാജിക്കൊപ്പം പൂർണമായും വലിച്ചുതീർത്ത ഒരു ബീഡി കണ്ടെത്തിയെന്ന യുവാവിന്റെ അവകാശവാദമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.ബെംഗളൂരു സ്വദേശിയായ പ്രിയം തഹബില്‍ദർ സൊമാറ്റോ വഴി പാവ് ഭാജി ഓർഡർ ചെയ്തപ്പോഴാണ് ഈ വിചിത്ര അനുഭവമുണ്ടായതെന്ന് അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. ഭക്ഷണം ലഭിച്ചതിന് പിന്നാലെ പാക്കറ്റ് തുറന്നുനോക്കിയപ്പോള്‍ അരിഞ്ഞുവെച്ച ഉള്ളിക്കൊപ്പം ഒരു വലിച്ചുതീർത്ത ബീഡി കിടക്കുന്നതായി കണ്ടെന്നാണ് പ്രിയം പറയുന്നത്.

സംഭവത്തിന്റെ ചിത്രവും പങ്കുവെച്ച അദ്ദേഹം, ഭക്ഷണത്തിനൊപ്പം ‘സൗജന്യമായി’ ബീഡി ലഭിച്ചെന്നും എന്നാല്‍ ഇത്തരമൊരു സൗജന്യ സമ്മാനം തനിക്ക് ഒട്ടും വേണ്ടായിരുന്നുവെന്നും പരിഹാസരൂപത്തില്‍ കുറിച്ചു.സംഭവം പുറത്തുവന്നതോടെ ഭക്ഷണം തയ്യാറാക്കുന്നതിലും പാക്ക് ചെയ്യുന്നതിലും പാലിക്കേണ്ട ശുചിത്വ മാനദണ്ഡങ്ങളെക്കുറിച്ച്‌ സോഷ്യല്‍ മീഡിയയില്‍ ചർച്ചയായി. ഭക്ഷണത്തില്‍ ബീഡി എങ്ങനെ എത്തിപ്പെട്ടുവെന്നത് വ്യക്തമല്ലെങ്കിലും, ഇത്തരമൊരു വസ്തു തയ്യാറായ ഭക്ഷണത്തിനൊപ്പം കണ്ടെത്തിയത് ഗുരുതരമായ ഭക്ഷ്യശുചിത്വ ചോദ്യങ്ങള്‍ ഉയർത്തുന്നതാണെന്ന് പലരും അഭിപ്രായപ്പെട്ടു. അതേസമയം ഭക്ഷണം തയ്യാറാക്കുന്നതും പാക്ക് ചെയ്യുന്നതും റസ്റ്റോറന്റാണെന്നും സൊമാറ്റോ പ്രധാനമായും ഡെലിവറി പ്ലാറ്റ്‌ഫോമായി പ്രവർത്തിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയവരുമുണ്ട്.

പരാതിക്ക് പിന്നാലെ സൊമാറ്റോ കസ്റ്റമർ കെയർ വിഭാഗം തന്നെ ബന്ധപ്പെട്ടതായും അടുത്ത ഓർഡറിനായി 100 രൂപയുടെ കൂപ്പണ്‍ നല്‍കിയതായും പ്രിയം പിന്നീട് അറിയിച്ചു. ഇതിനിടെ സോഷ്യല്‍ മീഡിയയില്‍ സംഭവത്തെ കുറിച്ച്‌ രസകരമായ പ്രതികരണങ്ങളും നിറഞ്ഞു. ‘എക്സ്ട്രാ സ്മോക്ക് ഫ്ലേവർ’ എന്നാണ് ഒരാള്‍ പരിഹസിച്ചത്. ‘ഇനി വീട്ടിലെ ഭക്ഷണം കഴിക്കാനുള്ള സമയമായി’ എന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം. അസാധാരണമായ സംഭവത്തെ ചുറ്റിപ്പറ്റിയുള്ള ഇത്തരം പ്രതികരണങ്ങള്‍ക്കൊപ്പം ഭക്ഷണത്തിന്റെ സുരക്ഷയും ഉത്തരവാദിത്വവും സംബന്ധിച്ച ചർച്ചയും ശക്തമായതോടെയാണ് സംഭവം വൈറലായത്.

You may also like

error: Content is protected !!
Join Our WhatsApp Group