കാഠ്മണ്ഡു: നദിയിലൂടെ ഇരച്ചെത്തിയ പ്രളയജലം, സെക്കൻഡുകള്‍ കൊണ്ട് തകർന്നുവീണ കെട്ടിടങ്ങള്‍, ഒലിച്ചുപോയ വാഹനങ്ങളും പാലങ്ങളും റോഡുകളും.മിന്നല്‍പ്രളയത്തില്‍ വിറങ്ങലിച്ചിരിക്കുകയാണ് നേപ്പാള്‍. ടിബറ്റൻ അതിർത്തിയില്‍നിന്നുള്ള ഭോട്ടെ കോഷി നദിയിലുണ്ടായ മിന്നല്‍പ്രളയം നേപ്പാളിലെ വിവിധ ഗ്രാമങ്ങളില്‍ വൻനാശനഷ്ടമാണ് വിതച്ചത്. ഏറ്റവും ഒടുവിലത്തെ റിപ്പോർട്ടുകളനുസരിച്ച് 157 പേർ ദുരന്തത്തില്‍ മരിച്ചതായാണ് വിവരം. 750-ഓളം പേരെ കാണാതായിട്ടുണ്ട്.

ഇതില്‍ 133 ഇന്ത്യക്കാരുമുണ്ട്.ബുധനാഴ്ച രാവിലെ ഒൻപതുമണിയോടെയാണ് നേപ്പാളിനെ നടുക്കിയ പ്രളയദുരന്തമുണ്ടായത്. ടിബറ്റില്‍നിന്നുള്ള ഭോട്ടെ കോഷി നദിയില്‍ അപ്രതീക്ഷിതമായി ജലനിരപ്പുയർന്നു. ഇരച്ചെത്തിയ വെള്ളം രസുവ, ധാദിങ്, നുവാകോട്ട് ജില്ലകളില്‍ വൻനാശനഷ്ടമാണുണ്ടാക്കിയത്. അപകടത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.നദിയിലൂടെ പ്രളയജലം ഇരച്ചെത്തിയതോടെ നിരവധി കെട്ടിടങ്ങളും വീടുകളും നിമിഷങ്ങള്‍ക്കുള്ളില്‍ നിലംപൊത്തി. ബസുകളടക്കമുള്ള നിരവധി വാഹനങ്ങള്‍ ഒലിച്ചുപോയി. പ്രാണരക്ഷാർഥം പലരും ഓടിരക്ഷപ്പെട്ടു. പക്ഷേ, മിന്നല്‍പ്രളയത്തില്‍ നിരവധിപേർക്ക് ജീവൻ നഷ്ടമായി.
മണ്ണും കല്ലുകളും നിറഞ്ഞ പ്രളയജലം ഇരച്ചെത്തി കെട്ടിടങ്ങളും മറ്റും തകർന്നുവീഴുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ജീവൻ രക്ഷിക്കാനായി കരഞ്ഞ് നിലവിളിച്ച് ഓടിരക്ഷപ്പെടുന്നവരുടെ ദൃശ്യങ്ങളും സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ദുരന്തത്തിന് പിന്നാലെ മേഖലകളില്‍ നേപ്പാള്‍ സർക്കാരിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവർത്തനം ആരംഭിച്ചു. എന്നാല്‍, വിദേശികളായ വിനോദസഞ്ചാരികളടക്കം നിരവധിപേർ ഇപ്പോഴും കാണാമറയത്താണ്.അതേസമയം, പ്രളയദുരന്തം നേപ്പാളിലെ വൈദ്യുതിവിതരണത്തെയും ബാധിച്ചു. വിവിധ ജലവൈദ്യുത പദ്ധതികളടക്കം 430 മെഗാവാട്ട് ഉത്പാദനശേഷിയുള്ള പവർസ്റ്റേഷനുകള്‍ പ്രളയത്തില്‍ തകർന്നതായാണ് റിപ്പോർട്ട്. ഇതോടെ രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും വൈദ്യുതിവിതരണം തടസപ്പെട്ടു.