ബെംഗളൂരു: നഗരത്തിലെ തിരക്കേറിയ മേഖലയായ ഔട്ടർ റിംഗ് റോഡിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് കുറയ്ക്കാൻ പുതിയ നിർദേശവുമായി ബെംഗളൂരു ട്രാഫിക് പോലീസ്.പ്രധാന റോഡിലെ ബസ് സ്‌റ്റോപ്പുകള്‍ മാറ്റി വലിയ ടെക് പാർക്കുകളുടെ അകത്തേക്ക് ബിഎംടിസി ബസുകള്‍ പ്രവേശിപ്പിച്ച് അവിടെ ബസ് സ്‌റ്റോപ്പുകള്‍ ഒരുക്കാനാണ് നിർദേശം.ഔട്ടർ റിംഗ് റോഡില്‍ ബിഎംടിസി ബസുകള്‍ റോഡരികില്‍ നിർത്തി യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നത് ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്ന പ്രധാന കാരണങ്ങളിലൊന്നാണെന്ന് ട്രാഫിക് പോലീസ് ചൂണ്ടിക്കാട്ടി.

പ്രധാന റോഡില്‍ ബസുകള്‍ നിർത്തുമ്പോള്‍ പിന്നില്‍ വരുന്ന വാഹനങ്ങള്‍ക്ക് പെട്ടെന്ന് വേഗം കുറയ്ക്കേണ്ടിവരും.ഇതോടെ റോഡിലെ കൂടുതല്‍ ഭാഗം വാഹനങ്ങള്‍ക്കായി ഉപയോഗിക്കപ്പെടുകയും തിരക്കേറിയ സമയങ്ങളില്‍ ഗതാഗതക്കുരുക്ക് വ്യാപിക്കുകയും ചെയ്യുന്നു. ടെക് പാർക്കുകളുടെ പ്രവേശന കവാടങ്ങള്‍ക്ക് സമീപം ഇത് സുരക്ഷാ പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നുണ്ട്. റോഡ് മുറിച്ചുകടക്കുന്ന കാല്‍നടയാത്രക്കാർ, ബസ് സ്‌റ്റോപ്പിലേക്ക് കയറാനും ഇറങ്ങാനും ശ്രമിക്കുന്ന ബസുകള്‍, വേഗത്തില്‍ വരുന്ന സ്വകാര്യ വാഹനങ്ങള്‍ എന്നിവ ഒരേ സ്ഥലത്ത് എത്തുന്നതാണ് അപകടസാധ്യത വർധിപ്പിക്കുന്നത്.പ്രധാന റോഡില്‍ ബസുകള്‍ നിർത്തുന്നത് പൂർണമായും ഒഴിവാക്കുന്നതിനായി ടെക് പാർക്ക് അധികൃതരും ബിഎംടിസിയും ചേർന്ന് പദ്ധതി നടപ്പാക്കാനാണ് പോലീസ് നിർദേശിക്കുന്നത്.
ടെക് പാർക്ക് അധികൃതർ അവരുടെ സ്വകാര്യ ക്യാമ്പസിനുള്ളില്‍ ബസുകള്‍ നിർത്തുന്നതിനായി പ്രത്യേക സ്ഥലം ഒരുക്കണം. ബസുകള്‍ റോഡില്‍ നിന്ന് മാറി നിർത്താൻ കഴിയുന്ന രീതിയിലായിരിക്കണം ഇത്.കൂടാതെ യാത്രക്കാർക്ക് ബസ് സ്‌റ്റോപ്പില്‍ നിന്ന് ഓഫീസ് കെട്ടിടങ്ങളിലേക്ക് സുരക്ഷിതമായി എത്താൻ വ്യക്തമായ ദിശാസൂചനകളും സുരക്ഷിതമായ നടപ്പാതകളും ഒരുക്കേണ്ടിവരും. ടെക് പാർക്കുകളുടെ അകത്തുള്ള റോഡുകളിലൂടെ സാധാരണ നഗര ബസ് സർവീസുകള്‍ നടത്തുക എന്നതാണ് ബിഎംടിസിയുടെ പ്രധാന ചുമതല.വലിയ ഓഫീസ് കെട്ടിടങ്ങളും കൂടുതല്‍ ജീവനക്കാരുള്ള കെട്ടിടങ്ങളും ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്ക് ബസുകള്‍ നേരിട്ട് എത്തുന്ന രീതിയില്‍ ക്യാമ്പസിനുള്ളില്‍ തന്നെ സർവീസ് ക്രമീകരിക്കാനും പദ്ധതിയുണ്ട്.എന്നാല്‍ ഔട്ടർ റിംഗ് റോഡിലെ ടെക് കമ്പനികള്‍ ഇതുവരെ നിർദേശത്തോട് പ്രതികരിച്ചിട്ടില്ല.
നിലവില്‍ പല വലിയ ടെക് പാർക്കുകളിലും റോഡരികിലെ ബസ് സ്‌റ്റോപ്പില്‍ നിന്ന് ഓഫീസിലെത്താൻ ജീവനക്കാർക്ക് വലിയ ദൂരം നടക്കേണ്ടിവരുന്നുണ്ട്.ബസുകള്‍ ഓഫീസ് കെട്ടിടങ്ങള്‍ക്ക് അടുത്തേക്ക് എത്തുകയാണെങ്കില്‍ പൊതുഗതാഗതം കൂടുതല്‍ സൗകര്യപ്രദമാകും. ഇത് കൂടുതല്‍ ജീവനക്കാരെ ബസ് ഉപയോഗിക്കാൻ പ്രേരിപ്പിക്കാനും കഴിയും. മെട്രോ സ്‌റ്റേഷനുകളിലേക്കുള്ള യാത്രയ്ക്കും ബസുകള്‍ ഫീഡർ സർവീസായി ഉപയോഗിക്കാനാകും എന്ന ഗുണം കൂടി ഇതിനുണ്ട്.വലിയ ടെക് പാർക്കുകളില്‍ ജീവനക്കാർക്ക് വേണ്ടിയുള്ള സ്വകാര്യ ബസുകള്‍ ഇതിനകം തന്നെ ക്യാമ്പസിനുള്ളില്‍ പ്രവേശിക്കുന്നുണ്ട്. അതിനാല്‍ പൊതുജനങ്ങള്‍ക്കുള്ള ബിഎംടിസി ബസുകള്‍ക്കും സമാനമായ സൗകര്യം നല്‍കുന്നത് ഔട്ടർ റിംഗ് റോഡിലെ പൊതുഗതാഗതം മെച്ചപ്പെടുത്താനുള്ള പ്രായോഗിക മാർഗമാകാമെന്നാണ് അധികൃതർ ചൂണ്ടിക്കാണിക്കുന്നത്.