മൈസൂരു: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപകീർത്തിപ്പെടുത്തുന്നതരത്തിൽ സാമൂഹികമാധ്യമത്തിൽ പോസ്റ്റിട്ടെന്നപരാതിയിൽ യുവാവിനെ പോലീസ് അറസ്റ്റുചെയ്തു. മാണ്ഡ്യ ജില്ലയിലെ മാലവള്ളി താലൂക്കിലെ ജാവേദ് പാഷ(33)യെയാണ് കിരുഗവാലു പോലീസ് അറസ്റ്റുചെയ്തത്. എഐ സാങ്കേതികവിദ്യയുപയോഗിച്ച് മോദിയെ അപകീർത്തിപ്പെടുത്തുന്നചിത്രങ്ങൾ പോസ്റ്റുചെയ്തതായി ആരോപിച്ച് ബിജെപിയും ഹിന്ദുസംഘടനാ അംഗങ്ങളും നൽകിയ പരാതിയെത്തുടർന്നാണ് അറസ്റ്റ്.
യുവാവിനെ അറസ്റ്റുചെയ്തെത്തിച്ച സ്റ്റേഷനുമുന്നിൽ നൂറുകണക്കിന് ബിജെപി പ്രവർത്തകരും വിവിധ ഹിന്ദു സംഘടനകളിലെ അംഗങ്ങളും തടിച്ചുകൂടി പ്രതിക്കെതിരേ മുദ്രാവാക്യംവിളിച്ചു. ജാവേദിനെതിരേ പോലീസ് രാജ്യദ്രോഹക്കുറ്റംചുമത്തണമെന്നും അദ്ദേഹത്തിന് കടുത്ത ശിക്ഷനൽകണമെന്നും പ്രവർത്തകർ ആവശ്യപ്പെട്ടു. രാജ്യത്ത് അശാന്തിസൃഷ്ടിക്കാൻ ശ്രമിക്കുന്ന ജാവേദിനെതിരേ സർക്കാർ കർശനനടപടി സ്വീകരിക്കണമെന്ന് ബിജെപി മാണ്ഡ്യ ജില്ലാ വൈസ് പ്രസിഡന്റ് മോഹൻ പറഞ്ഞു.