ബംഗളൂരു: നഗരത്തില്‍ എട്ടുവയസ്സുകാരനെ കൊലപ്പെടുത്തി തടാകത്തിനു സമീപം ഉപേക്ഷിച്ച സംഭവത്തില്‍ അപ്പാർട്മെന്റ് കോംപ്ലക്സിലെ സെക്യൂരിറ്റി ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.ബിഹാർ സ്വദേശിയായ ചന്ദേശ്വർ മാട്ടുരാണ് (36) അറസ്റ്റിലായത്. രായസാന്ദ്രയില്‍ താമസിക്കുന്ന ബിഹാർ സ്വദേശിയായ വിദ്യാർഥി രാമാനന്ദയെയാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.കുട്ടിയുടെ വീടിന് തൊട്ടടുത്താണ് ചന്ദേശ്വറും കുടുംബവും താമസിക്കുന്നതെന്ന് ഡെപ്യൂട്ടി പൊലീസ് കമീഷണർ സാറ ഫാത്തിമ പറഞ്ഞു.
ഇരു കുടുംബങ്ങളും അപ്പാർട്മെന്റിലെ ജീവനക്കാരായിരുന്നു. രാമാനന്ദ പതിവായി ചന്ദേശ്വറിന്റെ മകളുമായി വഴക്കിടുമായിരുന്നുവെന്ന് ചന്ദേശ്വർ പറഞ്ഞതായി പൊലീസ് അറിയിച്ചു.പലതവണ താക്കീത് ചെയ്തിട്ടും വഴക്ക് തുടർന്നു. ഇതേത്തുടർന്ന് ചൊവ്വാഴ്ച രാത്രി രാമാനന്ദയെ ചന്ദേശ്വർ രായസാന്ദ്ര തടാകത്തിന് സമീപത്തേക്കു കൊണ്ടുപോയി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. തുടർന്ന് മൃതദേഹം ചാക്കിലാക്കി ഉപേക്ഷിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.