ബെംഗളൂരു : ‘മറാത്ത ഡെവലപ്മെന്റ് ബോർഡ്’ സ്ഥാപിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കത്തിനെതിരായി കന്നഡ അനുകൂല സംഘടനകളുടെ നേതൃത്വത്തിൽ ഡിസംബർ 5 ശനിയാഴ്ച ആഹ്വാനം ചെയ്തിരിക്കുന്ന ബന്ദിനെ പ്രതിരോധിക്കുന്നതിനായി ശക്തമായ നടപടികൾ സ്വീകരിച്ചിട്ടുള്ളതായി പോലീസ് കമ്മീഷണർ കമൽ പന്ത് അറിയിച്ചു.
നഗരത്തിൽ നിന്നുള്ള 18000 ത്തോളം വരുന്ന, ട്രാഫിക് പോലീസടക്കമുള്ള മുഴുവൻ പോലീസ് സംവിധാനത്തേയും സുരക്ഷ ഉറപ്പാക്കുന്നതിനായി ഉപയോഗിക്കുമെന്നും, 12 ഡെപ്യൂട്ടി കമ്മീഷണർമാർ രാവിലെ മുതൽ സ്ഥിതി ഗതികൾ നിരന്തരം നിരീക്ഷിക്കുമെന്നും അദ്ദേഹം കൂട്ടി ചേർത്തു.
ലോക്കൽ പോലീസിന് പുറമേ കർണാടക സേറ്ററ്റ് പോലീസിന്റെ 30 സൈന്യങ്ങളും, സിറ്റി അർമ്ഡ് റിസർവിലുൾപെട്ട 22 ബറ്റാലിയനുകളും നഗരത്തിലെ വിവിധ ഭാഗങ്ങളിൽ നിലയുറപ്പിക്കും.
സംഘർഷാവസ്ഥക്ക് സാധ്യത കൂടുതലുള്ള പ്രദേശങ്ങളിൽ സേനയെ കൂടുതലായി വിന്യസിപ്പിക്കും”. അദ്ദേഹം അറിയിച്ചു.
ബന്ദിന് അനുവാദം നല്കിയിട്ടില്ലെന്നും നിർബന്ധപൂർവമുള്ള കട അടപ്പിക്കൽ, സാധാരണ ജന ജീവിതത്തെ തടസപ്പെടുത്തൽ തുടങ്ങിയ നിയമ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഈ അവസരത്തിൽ ഓട്ടോ റിക്ഷാ – ടാക്സി യൂണിയനുകൾ അടങ്ങുന്ന ഭൂരിഭാഗം ട്രാൻസ്പോർട്ട് യൂണിയനുകളും ശനിയാഴ്ചയിലെ ബന്ദിനോട് സഹകരിക്കുമെന്ന് അറിയുവാൻ കഴിയുന്നു.
എന്നാൽ ഹോട്ടേൽ ഓർണേഴ്സ് അസോസിയേഷൻ ബന്ദിന് ധാർമിക പിന്തുണ അറിയിച്ചിട്ടുണ്ടെങ്കിലും ഹോട്ടലുകൾ തുറന്ന് പ്രവർത്തിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.