ബെംഗളൂരു: കർണാടകയുടെ പുതിയ മുഖ്യമന്ത്രിയായി കെപിസിസി അധ്യക്ഷൻ ഡി കെ ശിവകുമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.വൈകിട്ട് 4:05 ന് രാജ്ഭവനിലെ ഗ്ലാസ് ഹൗസില്‍ നടക്കുന്ന ലളിതമായ ചടങ്ങിലാണ് അദ്ദേഹം ഭരണസാരഥ്യം ഏറ്റെടുക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, രാഹുല്‍ ഗാന്ധി, കേരളത്തില്‍ നിന്നുള്ള പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ്വിന്ദർ സിംഗ് സുഖു ഉള്‍പ്പെടെയുള്ള ഇന്ത്യ മുന്നണിയിലെയും കോണ്‍ഗ്രസിലെയും പ്രമുഖ നേതാക്കള്‍ ഈ ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ ചടങ്ങില്‍ പങ്കാളികളാകും.സ്ഥാനമൊഴിഞ്ഞ മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയെ കോണ്‍ഗ്രസ് പ്രവർത്തകസമിതി അംഗമായി പാർട്ടി ഹൈക്കമാൻഡ് നിയമിച്ചിട്ടുണ്ട്. നിലവില്‍ അദ്ദേഹത്തിന്റെ മകൻ ഡോ. യതീന്ദ്ര സിദ്ധരാമയ്യയെയും പുതിയ മന്ത്രിസഭയിലേക്ക് പരിഗണിച്ചിട്ടുണ്ട്.
ഡി കെ ശിവകുമാറിനൊപ്പം പത്തോളം മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്നാണ് പാർട്ടി വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം. പ്രമുഖ ദളിത് നേതാവായ ഡോ. ജി പരമേശ്വര പുതിയ മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിയായി ചുമതലയേല്‍ക്കും.എം ബി പാട്ടീല്‍, കൃഷ്ണ ബൈരേഗൗഡ, സതീഷ് ജാർക്കിഹോളി, യു ടി ഖാദർ, കെ എച്ച് മുനിയപ്പ, കെ ജെ ജോർജ്, പ്രിയങ്ക് ഖാർഗെ, ഡോ. യതീന്ദ്ര സിദ്ധരാമയ്യ, രാമലിംഗ റെഡ്ഡി എന്നിവരാണ് ആദ്യഘട്ടത്തില്‍ സത്യപ്രതിജ്ഞ ചെയ്യുന്ന മറ്റ് പ്രമുഖ മന്ത്രിമാർ. ജൂണ്‍ 18-ന് നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിന് ശേഷമായിരിക്കും കർണാടകയിലെ അടുത്ത ഘട്ട മന്ത്രിസഭാ വികസനം ഉണ്ടാകുകയെന്നും റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു. പുതിയ സർക്കാരിന്റെ വരവ് സംസ്ഥാനത്ത് വലിയ വികസന മുന്നേറ്റങ്ങള്‍ക്ക് കാരണമാകുമെന്നാണ് അണികളുടെയും ജനങ്ങളുടെയും പ്രതീക്ഷ.