ബെംഗളൂരു: കർണാടകയില്‍ കോണ്‍ഗ്രസ് ആസ്ഥാനത്തിന് മുന്നില്‍ പ്രതിഷേധത്തിനെത്തിയ ബിജെപി എംഎല്‍എയ്ക്ക് നേരേ മുട്ടയേറ്.കർണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി(കെപിസിസി) ഓഫീസിന് മുന്നില്‍ ബിജെപി പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയ എംഎല്‍എ ബി പി ഹരീഷിന് നേരേയാണ് കോണ്‍ഗ്രസ് പ്രവർത്തകർ മുട്ടയെറിഞ്ഞത്. അതേസമയം, മുട്ടയെറിഞ്ഞത് മാത്രമല്ല, കോണ്‍ഗ്രസ് പ്രവർത്തകർ തന്നെ മർദിച്ചതായും ഹരീഷ് ആരോപിച്ചു.പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിക്ക് മുന്നില്‍ കഴിഞ്ഞദിവസം കോണ്‍ഗ്രസ് നടത്തിയ സമരത്തില്‍ പ്രതിഷേധിച്ചാണ് ബിജെപി ബെംഗളൂരുവില്‍ മാർച്ച് സംഘടിപ്പിച്ചത്. കന്റോണ്‍മെന്റ് റെയില്‍വേ സ്റ്റേഷൻ പരിസരത്തുനിന്ന് ക്യൂൻസ് റോഡിലെ കെപിസിസി ഓഫീസിലേക്കായിരുന്നു പ്രതിഷേധ മാർച്ച്.
എന്നാല്‍, എംഎല്‍എ ബി പി ഹരീഷ് മാർച്ചിന് എത്താൻ വൈകി. തുടർന്ന് ക്യൂൻസ് റോഡിന്റെ മറുവശത്ത് കൂടിയാണ് അദ്ദേഹം കെപിസിസി ആസ്ഥാനത്തിന് സമീപമെത്തിയത്. ഈ സമയം പ്രതിഷേധത്തില്‍ പങ്കെടുത്ത മറ്റു ബിജെപി നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കിയിരുന്നു. എന്നാല്‍, ഹരീഷ് ഇവിടെ ഒറ്റപ്പെട്ടു. ഇതിനിടെയാണ് ബിജെപി എംഎല്‍എയ്ക്ക് നേരേ മുട്ടയേറുണ്ടായത്. തുടർന്ന് എംഎല്‍എ സമീപത്തെ ഒരു കെട്ടിടത്തില്‍ അഭയം പ്രാപിക്കുകയും പിന്നാലെ പൊലീസെത്തി അദ്ദേഹത്തെ സുരക്ഷിതമായി സ്ഥലത്തുനിന്ന് മാറ്റുകയുമായിരുന്നു.ഗുണ്ടാത്തലവനായ കോട്വോള് രാമചന്ദ്ര ഗ്യാങ്ങിന്റെ അംഗങ്ങളാണ് കോണ്‍ഗ്രസ് സർക്കാരിനെ നിയന്ത്രിക്കുന്നതെന്നും ഇതിന്റെ ഭാഗമായാണ് എംഎല്‍എയ്ക്ക് നേരേയുണ്ടായ ആക്രമണമെന്നും ബിജെപി നേതാവ് അശോക ആരോപിച്ചു.
മുഖ്യമന്ത്രി ഡി കെ ശിവകുമാറും കെപിസിസി പ്രസിഡന്റ് ബി കെ ഹരിപ്രസാദും ഗുണ്ടാത്തലവനുമായുള്ള ബന്ധം സമ്മതിച്ചിട്ടുണ്ടെന്നും നിലവില്‍ കർണാടക ഭരിക്കുന്നത് ഗുണ്ടാസംഘമാണെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം, ബിജെപിക്കാർ കോണ്‍ഗ്രസ് ഓഫീസില്‍ അതിക്രമിച്ച് കയറാൻ ശ്രമിച്ചപ്പോള്‍ അതിന്റെ പ്രതികരണമാണ് ഉണ്ടായതെന്നായിരുന്നു കെപിസിസി പ്രസിഡന്റ് ബി കെ ഹരിപ്രസാദിന്റെ പ്രതികരണം. കോണ്‍ഗ്രസ് പ്രവർത്തകർക്ക് പാർട്ടി ഓഫീസ് ക്ഷേത്രമാണ്. ബിജെപിക്കാർ പ്രവേശിച്ച് അത് മലിനമാക്കാൻ അവർ ഇഷ്ടപ്പെടുന്നില്ല. ഏത് പ്രവർത്തനത്തിനും തുല്യവും വിപരീതവുമായ പ്രതിപ്രവർത്തനമുണ്ടാകുമെന്ന ന്യൂട്ടന്റെ ചലനനിയമം പോലെയാണിത്. ബിജെപിക്കാർ തങ്ങളുടെ നേരേ എറിയുന്നതിന് മുൻപ് തന്നെ തങ്ങളുടെ പ്രവർത്തകർ മുട്ട എറിഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു.