ബദലാപൂർ: സാരികള്‍ വാങ്ങി നല്‍കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തില്‍ ഭർത്താവിനെ കുക്കറിൻ്റെ മൂടി കൊണ്ട് അടിച്ചും ശ്വാസം മുട്ടിച്ചും കൊലപ്പെടുത്തിയ ഭാര്യ അറസ്റ്റില്‍.മഹാരാഷ്ട്രയിലെ ബദലാപൂരിലാണ് സംഭവം. ബീഹാറിലെ രോഹ്താസ് ജില്ലക്കാരിയായ സുനിതാദേവി ഹരേറാം സിംഗ് ആണ് ചൊവ്വാഴ്ച അറസ്റ്റിലായത്. സാരികള്‍ വാങ്ങിനല്കാത്തതിനെച്ചൊല്ലി സുനിതാദേവിയും ഭർത്താവ് ഹരേറാം കിഷുൻജി സിംഗും (35) തമ്മില്‍ തർക്കമുണ്ടാവുകയായിരുന്നു.വഴക്ക് ആരംഭിച്ചയുടൻ ഇവരുടെ ഏഴ് വയസ്സുള്ള മകൻ വീട്ടുടമസ്ഥൻ്റെ അടുത്തേക്ക് സഹായം തേടിപ്പോയിരുന്നു. അയാള്‍ വരുന്നതിന് മുമ്പ് തന്നെ സുനിത ദേവി കൊലപാതകം നടത്തിയിരുന്നു. വീട്ടുടമ ഇവർ താമസിക്കുന്ന വീട്ടിലെത്തിയപ്പോള്‍ ഭർത്താവിന് ഹൃദയാഘാതം വന്നതാണെന്നാണ് ഇവർ ആദ്യം പറഞ്ഞത്. മൃതദേഹം ആശുപത്രിയിലെത്തിച്ച് നടത്തിയ പരിശോധനയിലാണ് തലക്കേറ്റ ആഘാതം ശ്രദ്ധയില്‍പ്പെട്ടത്.തുടർന്ന് നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് മരണകാരണം ഹൃദയാഘാതമല്ലെന്ന് വ്യക്തമായത്. പോസ്റ്റുമോർട്ടത്തില്‍ മരണം കാരണം ശ്വാസം മുട്ടിയാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് ബദലാപൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ സീനിയർ ഇൻസ്പെക്ടർ നിതിൻ പാട്ടീല്‍ പറഞ്ഞു. വീട്ടുടമസ്ഥന്റെയും മരിച്ച വ്യക്തിയുടെ വീട്ടുകാരുടേയും മൊഴി യുവതിക്കെതിരായിരുന്നു. തുടർന്നാണ് സുനിതദേവിയെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലില്‍ ഇവർ പൊലീസിനോട് കുറ്റം സമ്മതിച്ചിട്ടുണ്ട്. ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കിയ സുനിതദേവിയെ ജൂലൈ 29 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.