ബെംഗളൂരു: എയ്‌റോ ഇന്ത്യയുടെ 15-ാമത് എഡിഷൻ ബെംഗളൂരുവിലെ യെലഹങ്ക എയർഫോഴ്സ് സ്റ്റേഷനിൽ തുടങ്ങാനിരിക്കെ മേഖലയിൽ മത്സ്യ-മാംസ നിരോധനം ഏർപ്പെടുത്തുമെന്ന് പ്രഖ്യാപനം.ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (BBMP)ആണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. മത്സ്യവും മാംസവും അടക്കം എല്ലാ സസ്യേതര ഭക്ഷണങ്ങളും ബെംഗളൂരു നോർത്തിലെ പ്രസ്തുത മേഖലകളിൽ പൂർണമായും നിരോധിക്കുമെന്നാണ് ഉത്തരവിൽ പറയുന്നത്.ഒരുമാസത്തേക്കാണ് വിലക്ക്. ഫെബ്രുവരി 10 മുതൽ 14 വരെ യെലഹങ്ക എയർഫോഴ്സ് സ്റ്റേഷനിൽ നടക്കുന്ന എയ്റോ ഇന്ത്യ 2025 ആഘോഷങ്ങൾക്ക് സമാപനം കുറിക്കുന്നതോടെ നിരോധനം പിൻവലിക്കുന്നതാണ്. യെലഹങ്ക എയർഫോഴ്‌സ് സ്റ്റേഷൻ്റെ 13 കിലോമീറ്റർ റേഞ്ചിലാണ് നോൺ-വെജ് ഭക്ഷണങ്ങളുടെ വിതരണവും വിപണിയും പൂർണമായും വിലക്കിയത്.
ജനുവരി 23 മുതൽ ഫെബ്രുവരി 17 വരെയാണ് നിരോധനം. മുൻകരുതൽ നടപടിയുടെ ഭാഗമായാണ് ഇത്തരമൊരു നീക്കമെന്ന് BBMP അറിയിച്ചു. ഏഷ്യയിലെ ഏറ്റവും വലിയ എയർ ഷോ എന്നറിയപ്പെടുന്ന എയ്‌റോ ഇന്ത്യയുടെ ഭാഗമായി യെലഹങ്ക എയർഫോഴ്‌സ് സ്റ്റേഷൻ പരിധികളിൽ എയ്‌റോപ്ലെയ്ൻ പരിശീലപറക്കൽ വ്യാപകമായിരിക്കും. ഈ സമയത്ത് എയർക്രാഫ്റ്റുകളെ പക്ഷിയിടിക്കുന്ന സംഭവങ്ങൾ ഒഴിവാക്കാൻ വേണ്ടിയാണ് സസ്യേതര ഭക്ഷണം വിലക്കിയത്. ഇരപിടിയൻ പക്ഷികൾ, പ്രത്യേകിച്ച് പരുന്ത് പോലുള്ളവ ഉയരത്തിൽ പറക്കുന്നവയാണ്. മത്സ്യ-മാംസങ്ങളുടെ അവശിഷ്ടങ്ങളാണ് ഇവയുടെ പ്രധാന ആഹാരം.
എയർ ഷോയ്ക്ക് വേണ്ട പരിശീലനം നടക്കുന്ന സ്ഥലങ്ങളിൽ ഇരപിടിയൻ പക്ഷികളുടെ സാന്നിധ്യം അകറ്റാൻ വേണ്ടിയാണ് മേഖലകളിൽ സസ്യേതര ആഹാരം വിലക്കുന്നത്. വിലക്ക് ലംഘിക്കുന്നവർക്കെതിരെ BBMP ആക്ട് 2020, ഇന്ത്യൻ എയർക്രാഫ്റ്റ് റൂൾസ് 1937 (റൂൾ 91) എന്നിവ പ്രകാരം നടപടിയെടുക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.