ബെംഗളൂരു: ലൈംഗികാതിക്രമം ചെറുക്കുന്നതിനിടെ ക്രൂരമായ മർദനത്തിനിരയായി ചികിത്സയിലായിരുന്ന തൃശ്ശൂർ സ്വദേശിനി മരിച്ചു.വാടാനപ്പള്ളി പത്താംകല്ല് സ്വദേശിനിയായ 47 കാരിയാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ബെംഗളൂരുവില്‍ സ്ഥിരതാമസമാക്കിയ മലയാളി ദീപക് കൃഷ്ണക്കായി പോലീസ് തിരച്ചില്‍ ശക്തമാക്കി.നായ്ക്കളെ പരിചരിക്കുന്ന ജോലിക്കായി ഈ മാസം മൂന്നിനാണ് യുവതി മറ്റ് രണ്ടുപേർക്കൊപ്പം ബെംഗളൂരുവിലേക്ക് പോയത്. ദീപക്കിന്റെ വീട്ടില്‍ നായ്ക്കളെ നോക്കാൻ പോയ സമയത്താണ് യുവതിക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായത്.
ഇത് തടയാൻ ശ്രമിച്ച യുവതിയുടെ തലയ്ക്കും കഴുത്തിനും പ്രതി ക്രൂരമായി മർദിക്കുകയായിരുന്നു. മർദനത്തില്‍ യുവതിയുടെ തലച്ചോറിന് ഗുരുതരമായി ക്ഷതമേറ്റു.യുവതിക്കൊപ്പമുണ്ടായിരുന്ന മറ്റു രണ്ടുപേർ വിവരമറിയിച്ചതിനെ തുടർന്ന് വാടാനപ്പള്ളി പോലീസ് ഇടപെട്ടാണ് ഇവരെ ബെംഗളൂരുവില്‍ നിന്ന് തൃശ്ശൂരിലെ ആശുപത്രിയിലേക്ക് മാറ്റിയത്. നില അതീവ ഗുരുതരമായതിനെ തുടർന്ന് കഴിഞ്ഞ ദിവസം വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നെങ്കിലും ചൊവ്വാഴ്ച രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു.അക്രമം നടത്തിയതായി ദീപക് കൃഷ്ണ സമ്മതിക്കുന്ന വീഡിയോ ഇതിനിടെ പുറത്തുവന്നിട്ടുണ്ട്. യുവതിയെ താൻ ആക്രമിച്ചെന്നും അവരെ ആംബുലൻസില്‍ കൊണ്ടുപോയിട്ടുണ്ടെന്നും ഇയാള്‍ വീഡിയോയില്‍ പറയുന്നുണ്ട്.