അഞ്ചക്ക ശമ്പളമുള്ള ഐടി ജോലി, അതുതന്നെയാണ് യുവാക്കളെ ബെംഗളൂരിലേക്ക് അടുപ്പിക്കുന്ന പ്രധാന കാര്യം. എന്നാല്‍ അഞ്ച് പോയി ആറക്ക ശമ്പളത്തില്‍ ജോലി ചെയ്താലും ബെംഗളൂരില്‍ പിടിച്ചുനില്‍ക്കുകയെന്നത് അത്ര എളുപ്പമുള്ള കാര്യമായിരിക്കില്ലെന്ന് നഗരത്തില്‍ താമസിച്ച് തുടങ്ങുമ്പോള്‍ മനസിലാകും.വാടക, ഭക്ഷണം, യാത്ര, വൈദ്യുതി ബില്‍, ഇന്റർനെറ്റ്, ചെറിയ ഷോപ്പിംഗ് തുടങ്ങി മാസാവസാനമാകുമ്പോഴേക്കും ശമ്പളത്തിന്റെ നല്ലൊരു ഭാഗം ചെലവായിരിക്കും. അതുകൊണ്ടുതന്നെ “ബെംഗളൂരുവില്‍ എത്ര ശമ്പളം കിട്ടിയാലും മതിയാകില്ല” എന്നാണ് പലരും പരിതപിക്കാറുള്ളത്. ഇപ്പോഴിതാ അത്തരത്തില്‍ വാങ്ങുന്ന ശമ്പളവും ചെലവും സംബന്ധിച്ച് പറയുന്നൊരു കുറിപ്പാണ് ശ്രദ്ധനേടുന്നത്.
ആമസോണില്‍ ജോലി ചെയ്യുന്ന ഒരു സോഫ്റ്റ്‌വെയർ എൻജിനീയറുടേതാണ് കുറിപ്പ്.സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ് എൻജിനീയറായ പ്രേം രാജ് ആണ് പ്രതിമാസ ചിലവ് വിവരിച്ചത്. ബെംഗളൂരുവിലെ തന്റെ ഒരു മാസത്തെ ശരാശരി ചിലവ് ഏകദേശം 35,000 രൂപയാണെന്നാണ് അദ്ദേഹം പറയുന്നത്. നഗരത്തിലെ സാധാരണ ജോലിക്കാരുടെ ജീവിതശൈലിയോട് ഏറെ സാമ്യമുള്ളതാണ് ഈ ചിലവ് കണക്കുകള്‍.മാസം തുടങ്ങുമ്പോള്‍ തന്നെ ഏറ്റവും വലിയ തുക പോകുന്നത് വാടക ഇനത്തില്‍ തന്നെയെന്നതാണ് ഇദ്ദേഹം പറയുന്നത്. ബെംഗളൂരുവിലെ മാരത്തഹള്ളിയില്‍ ഒരു 2BHK ഫ്ലാറ്റിലാണ് അദ്ദേഹം താമസിക്കുന്നത്. ഫ്ലാറ്റ് മറ്റൊരാളുമായി പങ്കിട്ടുന്നതിനാല്‍ മൊത്തം 30,000 രൂപ വാടകയില്‍ അദ്ദേഹത്തിന്റെ വിഹിതം 15,000 രൂപയാണ്. ഉയർന്ന വാടക കാരണം ബെംഗളൂരുവിലെ പല യുവ ജോലിക്കാരും ഇത്തരത്തില്‍ ഫ്ലാറ്റുകള്‍ പങ്കിട്ടാണ് താമസിക്കുന്നത്.വാടകയ്ക്ക് ശേഷം ദിവസേനയുള്ള ചെലവുകളാണ്. പാചകക്കാരിക്ക് 3,000 രൂപ, ബൈക്കിനുള്ള ഇന്ധനച്ചെലവായി 2,000 രൂപ, പലചരക്ക് സാധനങ്ങള്‍ക്കും വീട്ടാവശ്യങ്ങള്‍ക്കുമായി 3,000 രൂപ എന്നിങ്ങനെയാണ് മാസച്ചിലവ്. ചിലപ്പോള്‍ പുറത്ത് നിന്നും ഓഡർ ചെയ്യാറുണ്ട്. ഏകദേശം 2000 രൂപ വരുമത്.
ഇന്നത്തെ കാലത്ത് ജീവിതശൈലി ശരിയല്ലെങ്കില്‍ തീർന്നെന്നാണല്ലോ. അതുകൊണ്ട് തന്നെ ആരോഗ്യകാര്യത്തിലും അതീവ ശ്രദ്ധയാണ് അദ്ദേഹം പുലർത്തുന്നത്.ജിം സപ്ലിമെൻ്റിനായി2,000 രൂപയും, ചിക്കൻ ഉള്‍പ്പെടെയുള്ള പ്രോട്ടീൻ ഭക്ഷണത്തിനായി 3,000 രൂപയും ഈ ഇനത്തില്‍ ചിലവാക്കാറുണ്ട്. ഇന്റർനെറ്റ്, വൈദ്യുതി ബില്‍, വിവിധ സബ്സ്ക്രിപ്ഷനുകള്‍ എന്നിവയ്ക്കായി 2,000 രൂപയും, ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ പോലുള്ള വാടക ഉപകരണങ്ങള്‍ക്ക് 1,000 രൂപയും ചെലവ് വരും. ഇതിന് പുറമെ ചെറിയ ഷോപ്പിങ്ങിനായി 2,000 രൂപയും മാറ്റിവെക്കാറുണ്ട്.ബെംഗളൂരുവില്‍ താമസിക്കുന്നവരുടെ പ്രധാന വെല്ലുവിളി വാടക തന്നെയാണെന്നാണ് പ്രേം രാജിന്റെ അഭിപ്രായം. ഏത് പ്രദേശത്താണ് താമസിക്കുന്നത്, എങ്ങനെയുള്ള ജീവിതശൈലിയാണ് പിന്തുടരുന്നത് എന്നിവ അനുസരിച്ച് ഈ ചെലവില്‍ വലിയ വ്യത്യാസം വരാമെന്നും അദ്ദേഹം പറയുന്നു.വാടക മാത്രമല്ല, നിയന്ത്രണമില്ലാതെ ചെലവഴിച്ചാല്‍ യാത്രാചെലവും പുറത്തുനിന്നുള്ള ഭക്ഷണവും പണി തന്നേക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
പ്രത്യേകിച്ച് ഫുഡ് ഡെലിവറി ആപ്പുകളിലൂടെയുള്ള ഓർഡറുകളും കഫേ സന്ദർശനങ്ങളും പലപ്പോഴും പ്രതീക്ഷിച്ചതിലും കൂടുതല്‍ പണം ചെലവാക്കാൻ ഇടയാക്കുന്നുവെന്നാണ് അദ്ദേഹത്തിന്റെ അനുഭവം.അതേസമയം, എല്ലാ ചിലവുകളും കുറയ്ക്കാനാകില്ലെന്നും അദ്ദേഹം പറയുന്നു. ജോലിയുടെ തിരക്കിനിടയിലും ആരോഗ്യകരമായ ജീവിതം നയിക്കാനും സുഹൃത്തുക്കളുമായി സമയം ചെലവഴിക്കാനും യാത്രകള്‍ നടത്താനുമുള്ള ചിലവുകള്‍ ആവശ്യമാണ്. അതുകൊണ്ടാണ് ജിം, നല്ല ഭക്ഷണം തുടങ്ങിയ കാര്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാത്തത്.തന്റെ സമ്പാദ്യത്തെക്കുറിച്ച് കൃത്യമായ കണക്കുകള്‍ അദ്ദേഹം പങ്കുവെച്ചിട്ടില്ല. എന്നിരുന്നാലും ചെലവുകള്‍ നിയന്ത്രിച്ച് മുന്നോട്ടുപോകുന്നതിനാല്‍ ഓരോ മാസവും വരുമാനത്തിന്റെ ഒരു ഭാഗം സമ്പാദ്യത്തിനും നിക്ഷേപങ്ങള്‍ക്കുമായി മാറ്റിവെക്കാൻ കഴിയുന്നുണ്ടെന്നാണ് പറയുന്നത്.