ബെംഗളൂരു : ഓൺലൈൻ നിക്ഷേപത്തട്ടിപ്പിലൂടെ വടക്കുപടിഞ്ഞാറൻ ബെംഗളൂരുവിലെ 50-കാരന് ആറുകോടി രൂപ നഷ്ടമായി. ഓൺലൈൻ വ്യാപാരത്തെ സംബന്ധിച്ച് ഇദ്ദേഹം ഇന്റർനെറ്റിലൂടെ കൂടുതൽ വിവരങ്ങൾ തേടിയിരുന്നു. ഇതോടെ ശില്പ ശിവകുമാർ എന്ന യുവതി ഓൺലൈൻ വ്യാപാരത്തെപ്പറ്റി കൂടുതൽ വിവരങ്ങൾനൽകി സഹായിക്കാമെന്ന് വാഗ്ദാനംചെയ്ത്‌ത് വാട്‌സാപ്പിലൂടെ ബന്ധപ്പെട്ടു. ‘പി.യു പ്രൈം’ എന്ന സ്ഥാപനത്തിന്റെ പ്രതിനിധിയായാണ് പരിചയപ്പെടുത്തിയത്.ഓൺലൈൻ വ്യാപാരത്തിൽ പണം നിക്ഷേപിച്ചാൽ കൂടുതൽ ലാഭം നേടാമെന്നും അറിയിച്ചു. തുടർന്ന് പി.യു പ്രൈം’ എന്ന കമ്പനിയുടെ പേരിലുള്ള ലിങ്ക് അയച്ചു. പ്രലോഭനത്തിൽവീണ 50-കാരൻ ആദ്യം അഞ്ചുലക്ഷം രൂപ കൈമാറി.ആദ്യഘട്ടത്തിൽ ലാഭവിഹിതമായ തുക ഇദ്ദേഹത്തിന്റെ അക്കൗണ്ടിലെത്തി. തുടർന്ന് കൂടുതൽ ലാഭം പ്രതീക്ഷിച്ച് ആറു മാസത്തിനിടെ തന്റെയും ഭാര്യയുടെയും അക്കൗണ്ടിൽനിന്ന് പല സമയത്തായി ആറുകോടിയോളം രൂപ കൈമാറി.എന്നാൽ, പിന്നീട് കമ്പനിയുടെ ലിങ്കിൽ കയറാനായില്ല. യുവതിയെ വാട്‌സാപ്പിലൂടെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.ഇതോടെയാണ് വഞ്ചിക്കപ്പെട്ട വിവരം മനസ്സിലായത്. തുടർന്ന് ബെംഗളൂരു സിറ്റി സൈബർ സെൽ പോലീസിൽ പരാതി നൽകുകയായിരുന്നു.