ബെംഗളൂരു: യാത്രക്കാർ കുറഞ്ഞതോടെ കേരള ആർടിസിയുടെ ഹൊസൂർ വഴിയുള്ള ബെംഗളൂരു–കണ്ണൂർ വാരാന്ത്യ സ്പെഷൽ ഡീലക്സ് സർവീസ് നിർത്തി. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ഹൊസൂരിൽ നിന്ന് കണ്ണൂരിലേക്ക് സ്പെഷൽ സർവീസ് ആരംഭിച്ചത്. ഹൊസൂരിൽ നിന്നുള്ള യാത്രക്കാരുടെ എണ്ണം കുറഞ്ഞതോടെ ബസ് ബെംഗളൂരുവിലേക്കു നീട്ടിയെങ്കിലും വരുമാനത്തിൽ കാര്യമായ മാറ്റം വന്നില്ല. മലയാളി കൂട്ടായ്മകളുടെ സമ്മർദഫലമായാണു വർഷങ്ങൾക്കു ശേഷം ഹൊസൂരിൽ നിന്ന് കേരള ആർടിസി നേരിട്ട് ബസ് സർവീസ് തുടങ്ങിയത്. സേലം, കോയമ്പത്തൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വടകര, തലശ്ശേരി വഴിയായിരുന്നു സർവീസ്. ഹൊസൂർ മുനിസിപ്പൽ ടെർമിനലിലെത്തുന്ന ബസിന് അവിടെ നിന്ന് ഓൺലൈൻ റിസർവേഷൻ സൗകര്യവും ഉണ്ടായിരുന്നു.തൃശൂർ എസി സേലം വഴി ബെംഗളൂരുവിൽ നിന്ന് ഉച്ചകഴിഞ്ഞ് 2.15ന് പുറപ്പെട്ടിരുന്ന കോഴിക്കോട് വഴിയുള്ള തൃശൂർ ഗരുഡ എസി ബസിന്റെ സമയത്തിലും റൂട്ടിലും മാറ്റം വരുത്തി. സേലം, കോയമ്പത്തൂർ വഴിയാക്കി സർവീസ് പുനഃക്രമീകരിച്ചു. രാത്രി 7.45ന് പീനിയ ബസവേശ്വര ടെർമിനലിൽ നിന്ന് പുറപ്പെടുന്ന ബസ് സാറ്റലൈറ്റ് (8.45), ശാന്തിനഗർ (8.59), പാലക്കാട് (4.14) വഴി രാവിലെ 5.44ന് തൃശൂരിലെത്തും. തൃശൂരിൽ നിന്ന് രാത്രി 7ന് പുറപ്പെട്ട് സേലം വഴി പുലർച്ചെ 4.05ന് ബെംഗളൂരുവിലെത്തും.കോഴിക്കോട് ഡീലക്സിന് പകരം എസി രാവിലെ 10ന് ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്കുള്ള നോൺ എസി ഡീലക്സ് ബസിന് പകരം എസി പ്രീമിയം സീറ്റർ ബസ് സർവീസ് നടത്തും. ഉച്ചയ്ക്ക് 12നുള്ള എസി സീറ്റർ ബസിന് പകരം നോൺ എസി ഡീലക്സ് ബസ് ഏർപ്പെടുത്തി. കൂടാതെ രാവിലെ 9ന് ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് ഡീലക്സ് സ്പെഷൽ ബസ് സർവീസും ആരംഭിച്ചു.