ബെംഗളൂരു നഗരത്തിലെ ഏറ്റവും തിരക്കേറിയ ഗതാഗത പാതകളിലൊന്നായ ഔട്ടർ റിംഗ് റോഡില്‍ (ORR) ഇനി തിരക്ക് കൂടും. സില്‍ക്ക് ബോർഡില്‍ നിന്ന് കെ.ആർ.പുരം വരെയുള്ള ഐടി ഇടനാഴിയില്‍ 378 കോടി രൂപയുടെ വമ്പൻ കോണ്‍ക്രീറ്റ് നവീകരണ പദ്ധതി ആരംഭിക്കുന്നതോടെ ഗതാഗതം രൂക്ഷമായേക്കും. ദിവസേന ലക്ഷക്കണക്കിന് ഐടി ജീവനക്കാരും സ്വകാര്യ വാഹനങ്ങളും ആശ്രയിക്കുന്ന ഈ പാതയില്‍ മാസങ്ങളോളം ഗതാഗത നിയന്ത്രണങ്ങളും ലെയ്ൻ അടച്ചിടലുകളും ഉണ്ടാകുമെന്നാണ് വിലയിരുത്തുന്നത്.17.1 കിലോമീറ്റർ ദൈർഘ്യമുള്ള സില്‍ക്ക് ബോർഡ് – കെ.ആർ. പുരം ഇടനാഴിയെ പൂർണമായും കോണ്‍ക്രീറ്റ് റോഡാക്കി മാറ്റുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. നിലവിലെ റോഡിന് പകരം 190 മില്ലിമീറ്റർ കനമുള്ള കോണ്‍ക്രീറ്റ് പാളിയാണ് സ്ഥാപിക്കുക. റോഡിന്റെ ദീർഘകാല ഈടും പരിപാലനച്ചെലവ് കുറയ്ക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
എന്നാല്‍ ഇതിനകം തന്നെ ഗതാഗതക്കുരുക്കിന് കുപ്രസിദ്ധമായ ORR-ല്‍ ഈ നിർമ്മാണ പ്രവർത്തനങ്ങള്‍ കൂടി ആരംഭിക്കുന്നതോടെ നഗരത്തിലെ ട്രാഫിക് സ്ഥിതി കൂടുതല്‍ സങ്കീർണമാകുമെന്ന ആശങ്ക ഉയരുന്നുണ്ട്.പദ്ധതി രണ്ട് പ്രധാന ഘട്ടങ്ങളായാണ് നടപ്പാക്കുക. ആദ്യഘട്ടത്തില്‍ സില്‍ക്ക് ബോർഡില്‍ നിന്ന് ഇബ്ലൂർ വരെയുള്ള 5.4 കിലോമീറ്റർ ഭാഗവും, രണ്ടാംഘട്ടത്തില്‍ ഇബ്ലൂരില്‍ നിന്ന് കെ.ആർ. പുരം വരെയുള്ള 11.6 കിലോമീറ്റർ ഭാഗവും നവീകരിക്കും. ബെല്ലന്തൂർ, മാരത്തഹള്ളി, മഹാദേവപുരം തുടങ്ങിയ നഗരത്തിലെ പ്രധാന ഐടി കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന ഇടനാഴി കൂടെയാണിത്.പ്രധാന റോഡിന്റെ പുനർനിർമാണത്തിനും ആറു പ്രധാന ജംഗ്ഷനുകളുടെ നവീകരണത്തിനുമായി ഏകദേശം 108 കോടി രൂപ പ്രത്യേകമായി വകയിരുത്തിയിട്ടുണ്ട്. പദ്ധതി പൂർത്തിയാക്കാനുള്ള ഔദ്യോഗിക സമയപരിധി ഒരു വർഷമാണെങ്കിലും, യാത്രക്കാരുടെ ബുദ്ധിമുട്ട് കുറയ്ക്കുന്നതിനായി ഒൻപത് മാസത്തിനുള്ളില്‍ പണി തീർക്കാനാണ് അധികൃതരുടെ ശ്രമം.നിർമാണം ആരംഭിക്കുന്നതിന് മുൻപായി സർവീസ് റോഡുകള്‍ ശക്തിപ്പെടുത്താനുള്ള പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്.
പ്രധാന പാതയില്‍ നിന്ന് വാഹനങ്ങള്‍ തിരിച്ചുവിടേണ്ടി വരുന്നതിനാല്‍ സർവീസ് റോഡുകളിലെ ഡ്രെയിനേജ് സംവിധാനങ്ങള്‍ നവീകരിക്കല്‍, ഭൂഗർഭ കേബിളുകളുടെയും പൈപ്പ് ലൈനുകളുടെയും അറ്റകുറ്റപ്പണികള്‍, കാല്‍നടപ്പാതകള്‍ വികസിപ്പിക്കല്‍, അധിക ഗതാഗത ഭാരം കൈകാര്യം ചെയ്യാൻ സൈഡ് റോഡുകള്‍ ശക്തമാക്കല്‍ തുടങ്ങിയ ജോലികള്‍ നടക്കും.ഇതോടൊപ്പം, പുതിയ തെരുവ് വിളക്കുകള്‍, ആധുനിക മഴവെള്ള ഒഴുക്ക് സംവിധാനം, സൈക്കിള്‍ ട്രാക്കുകള്‍, ഭൂഗർഭ യൂട്ടിലിറ്റി ഡക്ടുകള്‍ എന്നിവയും പദ്ധതിയുടെ ഭാഗമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിലൂടെ ഭാവിയില്‍ റോഡ് വെട്ടിപ്പൊളിക്കല്‍ പോലുള്ള പ്രശ്നങ്ങള്‍ കുറയ്ക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.ടെൻഡർ നടപടികള്‍ അവസാനഘട്ടത്തിലാണെന്നും സാമ്പത്തിക ലേലങ്ങള്‍ നിലവില്‍ പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചു. നിർമാണ പ്രവർത്തനങ്ങള്‍ ആരംഭിച്ചാല്‍ ബെംഗളൂരുവിലെ ഏറ്റവും തിരക്കേറിയ ടെക് ഇടനാഴികളിലൊന്നില്‍ വലിയ ഗതാഗത തടസ്സങ്ങള്‍ അനുഭവപ്പെടാനാണ് സാധ്യത.അതേസമയം, പദ്ധതി പൂർത്തിയാകുമ്പോള്‍ ORR-ല്‍ കൂടുതല്‍ സുഗമമായ യാത്രയും ദീർഘകാലം നിലനില്‍ക്കുന്ന റോഡ് സംവിധാനവും ലഭിക്കുമെന്നാണ് അധികൃതരുടെ അവകാശവാദം. എന്നാല്‍ അതുവരെ സില്‍ക്ക് ബോർഡിനും കെആർ പുരത്തിനുമിടയില്‍ ദിവസേന യാത്ര ചെയ്യുന്ന ലക്ഷക്കണക്കിന് ആളുകള്‍ക്ക് സഹനത്തിന്റെ വലിയ പരീക്ഷണമാണ് മുന്നിലുള്ളത്.