ബെംഗളൂരു:അഞ്ചു മാസം പ്രായമുള്ള പിഞ്ചു കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മയും സ്വവർഗ പങ്കാളിയും അറസ്റ്റിലായി.കേളമംഗലം പൊലീസ് സ്റ്റേഷന് പരിധിയിലെ എസ് ഭാരതി (26), പങ്കാളി സുമിത്ര (20) എന്നിവരാണ് അറസ്റ്റിലായത്. ഭർത്താവ് സുരേഷ് ഭാരതിയുടെ വാട്സാപ്പ് ചാറ്റുകള്‍ കണ്ടെത്തിയതിനെ തുടർന്നാണ് ഈ ക്രൂരകൃത്യത്തിൻ്റെ വിവരങ്ങള്‍ പുറത്തുവന്നതെന്ന് പൊലീസ് അറിയിച്ചു.കൊലപ്പെടുത്തിയ ശേഷം, കുഞ്ഞിൻ്റെ കാല്‍ത്തളയുടെ ചിത്രം സഹിതം ‘ശല്യം ഒഴിഞ്ഞു’ എന്ന് ഭാരതി സുമിത്രയ്ക്ക് സന്ദേശം അയച്ചിരുന്നു. ഭർത്താവ് സുരേഷ് ഇത് കണ്ടതോടെ സംശയം വർധിക്കുകയും അദ്ദേഹം പൊലീസിനെ സമീപിക്കുകയുമായിരുന്നു.കുഞ്ഞിനെ ഒഴിവാക്കിയത് പങ്കാളിയുടെ നിർദേശപ്രകാരംപൊലീസ് അന്വേഷണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. ഭാരതിക്ക് രണ്ട് പെണ്മക്കളുള്ള സമയത്താണ് അഞ്ചു മാസം മുൻപ് ആണ്‍കുഞ്ഞ് പിറന്നത്. ഈ ആണ്‍കുഞ്ഞ് ജനിച്ചതിനു ശേഷം സുമിത്രയും ഭാരതിയും തമ്മിലുള്ള ബന്ധത്തില്‍ അകല്‍ച്ചയുണ്ടായതായി അന്വേഷണ സംഘം വ്യക്തമാക്കുന്നു. ഈ ബന്ധം തുടരണമെങ്കില്‍ കുഞ്ഞിനെ ഇല്ലാതാക്കണമെന്ന് സുമിത്ര ആവശ്യപ്പെട്ടതായി പൊലീസ് കണ്ടെത്തി.ഇതേ തുടർന്നാണ്, സുമിത്രയുടെ നിർദേശപ്രകാരമാണു കുട്ടിയെ ഒഴിവാക്കിയതെന്ന് ഭാരതി ചോദ്യം ചെയ്യലില്‍ സമ്മതിച്ചത്. ഇരുവരുടെയും ബന്ധം വ്യക്തമാക്കുന്ന നിരവധി റീലുകളും സ്വകാര്യ നിമിഷങ്ങളുടെ ഫോട്ടോകളും ഭാരതിയുടെ ഫോണില്‍ നിന്ന് പൊലീസ് കണ്ടെടുത്തു.നാലാം തീയതി മുലപ്പാല്‍ നല്‍കുന്നതിനിടെ കുഞ്ഞ് മരിച്ചതിനെ തുടർന്ന് മൃതദേഹം സംസ്കരിച്ചതായാണ് ഭാരതി പറഞ്ഞിരുന്നത്. മുലപ്പാല്‍ തലയില്‍ കയറി കുഞ്ഞ് മരിച്ചെന്നാണ് ഭാരതി ഭർത്താവിനോട് പറഞ്ഞിരുന്നത്. എന്നാല്‍, കുഞ്ഞിന്റെ മരണശേഷം ഭാര്യയുടെ പ്രവൃത്തികളില്‍ സംശയം തോന്നിയ ഭർത്താവ് സുരേഷ് ഭാര്യയുടെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് സത്യം പുറത്തായത്.പോലീസ് പറയുന്നത് പ്രകാരം, കുഞ്ഞിനെ ഭാരതി കഴുത്തു ഞെരിച്ചു കൊല്ലുകയായിരുന്നു. കുഞ്ഞിൻ്റെ മൃതദേഹം പുറത്തെടുത്തു നടത്തിയ പോസ്റ്റ്മോർട്ടത്തിലും കുഞ്ഞിനെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയെന്ന് സ്ഥിരീകരിച്ചു. ഇരുവരെയും അറസ്റ്റ് ചെയ്ത് ധർമപുരി ജയിലില്‍ റിമാൻഡ് ചെയ്തതായി അധികൃതർ അറിയിച്ചു.