തിരുവനന്തപുരം; നെടുമങ്ങാട് പനവൂരില്‍ ഒന്നര വയസുകാരനെ കൊലപ്പെടുത്തിയ അഷ്‌കർ കൊടും കുറ്റവാളി. അഷ്കറിന്റെ ക്രൂരമായ മർദ്ദനത്തിന് ഇരയായ ആദ്യഭാര്യ ആമിന കോമയിലായി.ഓർമ തിരികെ കിട്ടിയെങ്കിലും സംസാരശേഷി വീണ്ടെടുക്കാനായില്ല.ഇപ്പോഴും മെഡിക്കല്‍ കോളേജ് റിഹാബിലിറ്റേഷൻ സെന്ററില്‍ ചികിത്സയിലാണ്. സ്ത്രീധനത്തിനു വേണ്ടിയായിരുന്നു മർദ്ദനം.ചുവരിലും ക്ളോസറ്റിലുമടക്കം ആമിനയുടെ തല ശക്തമായി ഇടിച്ചു വേദനിപ്പിക്കുന്നത് പതിവായിരുന്നു. ദീർഘനാള്‍ വെറ്റിലേറ്ററില്‍ കോമ അവസ്ഥയില്‍ കഴിയേണ്ടിവന്നു. 42 ദിവസത്തെ ആശുപത്രിവാസത്തിനിടെ ശസ്ത്രക്രിയ നടത്തിയാണ് രക്ഷപ്പെടുത്തിയത് .
പനവൂരില്‍ ഓട്ടോറിക്ഷാ ഡ്രൈവറായിരുന്ന അഷ്‌കർ, പാലോട് സ്വദേശിയായ ആമിനയെ നാലു വർഷം മുൻപാണ് വിവാഹം ചെയ്തത്. പ്ലസ് ടുവിന് പഠിക്കുകയായിരുന്ന ആമിനയെ സോഷ്യല്‍ മീഡിയ വഴിയാണ് പരിചയപ്പെട്ടത്. പിറകെ നടന്ന് ഇഷ്ടം പറഞ്ഞു വശത്താക്കി. ഒടുവില്‍ വീട്ടുകാർ വിവാഹത്തിന് സമ്മതം മൂളി, ഓഡിറ്റോറിയം ബുക്ക് ചെയ്തു. അഷ്കറിന്റെ സ്വഭാവം അറിഞ്ഞതോടെ വീട്ടുകാർ പിന്മാറി. പിന്നാലെ, വീട്ടില്‍ നിന്നു വിളിച്ചിറക്കികൊണ്ടു പോകുകയായിരുന്നു.സ്ത്രീധനത്തിനും വീടിനുംവേണ്ടി വഴക്കുണ്ടാക്കുകയും ആമിനയെ സ്ഥിരമായി മർദ്ദിക്കുകയും ചെയ്തു. നെടുമങ്ങാട് പൊലീസില്‍ പലവട്ടം പരാതി നല്‍കിയെങ്കിലും നടപടിയെടുത്തില്ലെന്ന് ആമിനയുടെ മാതാവും ആരോപിച്ചു.ഇതിനിടെ സമീപത്തെ ഡാൻസ് ട്രൂപ്പിനായി ടെമ്പോ ഓടിക്കാൻ പോയതോടെ കൂടുതല്‍ പെണ്‍കുട്ടികളെ കുരുക്കിലാക്കി. ആറ്റിങ്ങലിലുള്ള പെണ്‍കുട്ടിയുമായി ബന്ധം സ്ഥാപിച്ചതിനൊപ്പം സമീപത്തെ മറ്റൊരു പെണ്‍കുട്ടിയുമായും അടുപ്പമുണ്ടാക്കി മൂന്ന് ലക്ഷം രൂപ തട്ടിയെടുത്തു. പൊതുപ്രവർത്തകർ ഇടപെട്ടാണ് പരിഹരിച്ചത്.
ഇതിന് ശേഷമാണ് അഖിലയുമായി ബന്ധം സ്ഥാപിച്ചത് . ഡാൻസ് പരിപാടികള്‍ക്ക് പോകുന്ന അഖില മൂന്നു മാസം ഗർഭിണിയായിരുന്നപ്പോഴാണ് ഭർത്താവ് അഖില്‍ ജീവനൊടുക്കിയത്.അഖില്‍ മരിച്ചതിനുശേഷമാണ് അഷ്‌ക്കറുമായി ചേർന്ന് കരിക്കുഴിയില്‍ വീട് വാടകയ്‌ക്കെടുത്ത് താമസമാക്കിയത്.അഷ്‌കർ കുഞ്ഞിനെ സ്ഥിരമായി ഉപദ്രവിക്കുമായിരുന്നുവെന്ന് അഖിലിന്റെ അച്ഛൻ സുനില്‍കുമാർ പറഞ്ഞു. അഖില നൃത്തപരിപാടികള്‍ക്ക് പോകുന്നതിനാല്‍ കുഞ്ഞിനെ നോക്കാൻ പറ്റില്ലെന്നും അമ്മത്തൊട്ടിലില്‍ നല്‍കാൻ പോകുകയാണെന്നും അഖിലയുടെ ഡാൻസ് ട്രൂപ്പിലെ ടീച്ചർ വിളിച്ചു പറഞ്ഞിരുന്നതായി ഇദ്ദേഹം പറയുന്നു. കുട്ടിയെ തങ്ങള്‍ക്ക് വിട്ടുനല്‍കാൻ ആവശ്യപ്പെട്ടെങ്കിലും സമ്മതിച്ചില്ല. ഇതിനായി അഡ്വക്കേറ്റ് മുഖേന പരാതി നല്‍കാനുള്ള ഒരുക്കത്തിലായിരുന്നെന്നും ഇദ്ദേഹം പറയുന്നു.