ബെംഗളൂരു: കെട്ടിട നിർമ്മാണത്തിനായി സ്ഥാപിച്ച തൂണ് വീണ് 15കാരിക്ക് ദാരുണാന്ത്യം. ബെംഗളൂരുവിലെ വിവി പുരത്ത് നിർമ്മാണത്തിലിരുന്ന അഞ്ച് നില കെട്ടിടത്തിന്റെ തൂണുകള്‍ സ്കൂളില്‍ നിന്ന് മടങ്ങുകയായിരുന്ന 15കാരിയുടെ ദേഹത്തേക്ക് വീഴുകയായിരുന്നു.തേജസ്വിനി റാവു എന്ന പത്താം ക്ലാസ് വിദ്യാർത്ഥിനിക്കാണ് സംഭവത്തില്‍ പരിക്കേറ്റത്. വാസവി വിദ്യാനികേതനിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു തേജസ്വിനി. ഇന്നലെ ഉച്ചയ്ക്ക് 12.45ഓടെയാണ് അപകടമുണ്ടായത്. നാഷണല്‍ കോളേജ് മെട്രോ സ്റ്റേഷന് സമീപത്തുള്ള നാഷണല്‍ ഹൈ സ്കൂള്‍ റോഡിലേക്കാണ് കെട്ടിടത്തിന് സമീപത്തിന് നിർമ്മാണ അവശ്യത്തിനായി സ്ഥാപിച്ച തൂണ് തകർന്ന് വീണത്.
വഴിയിലുണ്ടായിരുന്ന മറ്റ് ചിലർ ഓടി രക്ഷപ്പെട്ടെങ്കിലും 15കാരി തൂണിന് അടിയില്‍ പെടുകയായിരുന്നു. തേജസ്വിനിയെ രക്ഷപ്പെടുത്തി സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും 2.15ഓടെ മരണപ്പെടുകയായിരുന്നു. സംഭവത്തില്‍ തേജസ്വിനിയുടെ പിതാവ് സുധാകർ റാവുവിന്റെ പരാതിയില്‍ പൊലീസ് കേസ് എടുത്തിട്ടുണ്ട്. അശ്രദ്ധമൂലമുണ്ടായ മരണത്തിനാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്.
മേഖലയിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്യ ഫോറൻസിക് റിപ്പോർട്ട് വന്നാലാണ് അപകടം എങ്ങനെയാണെന്ന് കണ്ടെത്താനാവുകയെന്നാണ് പൊലീസ് വിശദമാക്കുന്നത്. സർവേ പോള്‍ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. പഠനത്തിനൊപ്പം നൃത്തത്തിലും മികവ് പുലർത്തിയിരുന്ന വിദ്യാർത്ഥിനിയായിരുന്നു തേജസ്വിനിയെന്നാണ് അധ്യാപകർ വിശദമാക്കുന്നത്. ടാക്സി ഡ്രൈവറാണ് തേജസ്വിനിയുടെ പിതാവ്.
മുഖംമൂടിസംഘം തട്ടിക്കൊണ്ടുപോയതായി കുട്ടികള്‍; പ്രതികള്‍ക്കായി വലവിരിച്ച് പോലീസ്; ഒടുവില്‍ കഥയില്‍ ട്വിസ്റ്റ്
ഡിംസബർ 31-ന് ചിത്രദുർഗ എസ്.പി രഞ്ജിത്ത് കുമാർ ബെണ്ടാരുവിന് ഒരു ഫോണ്‍വിളിയെത്തി. ചിത്രദുർഗ അബ്ബിനഹള്ളി ഗ്രാമത്തിലെ 11 വയസ്സുകാരായ രണ്ട് വിദ്യാർഥികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചുവെന്നും അവർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടുവെന്നുമായിരുന്നു ഫോണ്‍വിളിച്ചയാള്‍ പറഞ്ഞത്.ഇതോടെ എസ്.പിയുടെ നേതൃത്വത്തില്‍ വ്യാപക അന്വേഷണം ആരംഭിച്ചു. പിന്നീടാണ് കഥയില്‍ ആരും പ്രതീക്ഷിക്കാത്ത ട്വിസ്റ്റുണ്ടായത്. ഹോംവർക്ക് ചെയ്യാത്തതിൻറെ പേരില്‍ ശിക്ഷ ലഭിക്കാതിരിക്കാൻ രണ്ട് കുട്ടികള്‍ ചേർന്ന് കെട്ടിച്ചമച്ച കള്ളക്കഥയായിരുന്നു അത്.
സ്കൂള്‍ബാഗില്ലാതെ കുട്ടികള്‍ ഡിസംബർ 31-ാം തീയതി രാവിലെ പത്ത് മണിയോടെ വീട്ടില്‍ തിരിച്ചെത്തിയത് മുതലാണ് സംഭവത്തിന്റെ തുടക്കം. സാധാരണ രാവിലെ 6.30-ന് ധർമുത്രയില്‍ നിന്ന് ബസ്സില്‍ കയറി ട്യൂഷൻക്ലാസ് കഴിഞ്ഞശേഷം 9.30 ഓടെയാണ് കുട്ടികള്‍ സ്കൂളിലേക്കെത്തുക. വൈകീട്ട് തിരിച്ചെത്തുകയും ചെയ്യും. അന്നേദിവസം നേരത്തെ വീട്ടില്‍ തിരിച്ചെത്തിയതിനേക്കുറിച്ച് ചോദിച്ചപ്പോഴാണ് തങ്ങളെ ചിലർ ‘തട്ടിക്കൊണ്ടുപോയ’ കഥ ഇവർ വീട്ടുകാരോട് പറഞ്ഞത്.
സ്കൂളിലേക്ക് പോകുംവഴി വെള്ള മാരുതി ഒമ്നി വാനിലെത്തിയ മുഖംമൂടി ധരിച്ച മൂന്നംഗ സംഘം തങ്ങളെ ബലമായി വാനില്‍ കയറ്റിയെന്നും മുഖത്ത് മയങ്ങിപ്പോകാനുള്ള മരുന്ന് സ്പ്രേചെയ്തെന്നും ഇവർ വീട്ടുകാരോട് പറഞ്ഞു. കുറച്ചുകഴിഞ്ഞ് ബോധം തെളിഞ്ഞപ്പോള്‍ തങ്ങള്‍ ഉദ്ദേശിച്ച കുട്ടികളെല്ല ഇവരല്ലെന്ന് സംഘം പറയുന്നത് കേട്ടെന്നും പിന്നീട് വഴിയരികില്‍ ഇറക്കിവിടുകയായിരുന്നുവെന്നുമാണ് കുട്ടികള്‍ പറഞ്ഞത്.രക്ഷിതാക്കള്‍ പോലീസിനെ വിളിച്ച് കാര്യങ്ങള്‍ പറഞ്ഞതോടെ എസ്.പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. കുട്ടികളുടെ പെരുമാറ്റത്തിലും സംസാരത്തിലുമൊന്നും പോലീസിന് സംശയം തോന്നിയതുമില്ല.
കുട്ടികള്‍ പറഞ്ഞ സ്ഥലങ്ങളിലെ സി.സി.ടി.വിയടക്കം പരിശോധിച്ചെങ്കിലും കാര്യമായ തുമ്ബൊന്നും ലഭിച്ചില്ല. മാത്രമല്ല, പരിസരവാസികളോട് ചോദിച്ചപ്പോള്‍ അങ്ങനെയൊരു ഓമ്നി വാൻ വന്നിട്ടില്ലെന്ന് വ്യക്തമാവുകയും ചെയ്തു. തുടർന്ന് സ്കൂള്‍ അധ്യാപികയോട് കാര്യങ്ങള്‍ ചോദിച്ചപ്പോഴാണ് പോലീസിന് സംശയം തോന്നിയത്. ഇതോടെ വിദ്യാർഥികളെ പ്രത്യേകമായി വിളിച്ച് പോലീസ് കാര്യങ്ങള്‍ ചോദിച്ചു. സത്യം പറഞ്ഞാല്‍ ശിക്ഷിക്കില്ലെന്ന് ഉറപ്പ് പറഞ്ഞതോടെയാണ് കുട്ടികള്‍ ഹോവർക്കിന്റെ കാര്യം പറഞ്ഞത്.
കുട്ടികള്‍ക്ക് ക്ലാസില്‍ ഹോംവർക്ക് നല്‍കിയിരുന്നു. എന്നാല്‍, രണ്ട് പേരും അത് പൂർത്തിയാക്കിയിരുന്നില്ല. ഹോംവർക്ക് ചെയ്തില്ലെങ്കില്‍ ശിക്ഷകിട്ടുമെന്നും രക്ഷിതാക്കളെ സ്കൂളിലേക്ക് വിളിക്കുമെന്നും കുട്ടികള്‍ക്ക് അറിയാമായിരുന്നു. ഇതോടെയാണ് തട്ടിക്കൊണ്ടുപോകല്‍ കഥയുണ്ടാക്കാൻ ഇവർ തീരുമാനിച്ചത്. സമൂഹ മാധ്യമങ്ങളില്‍ നിന്നാണ് കുട്ടികള്‍ക്ക് ഈ ആശയം കിട്ടയതെന്നും പോലീസ് പറഞ്ഞു.