ബെംഗളൂരു: തെക്കുപടിഞ്ഞാറൻ മണ്‍സൂണ്‍ ഇത്തവണ നേരത്തേ എത്തുകയാണ്. കർണാടകത്തില്‍ ഇതിനകം തന്നെ പ്രീ-മണ്‍സൂണ്‍ മഴ പലയിടത്തും ശക്തമാണ്.ബെംഗളൂരുവിലും ഈ മഴ ലഭിക്കുന്നുണ്ട്. ഇതിനു തൊട്ടുപിന്നാലെ മണ്‍സൂണ്‍ മഴ കൂടി എത്തുന്നതിനാല്‍ ഇനി ചൂടുള്ള ദിവസങ്ങള്‍ പ്രതീക്ഷിക്കേണ്ടതില്ല. സാധാരണയായി ജൂണ്‍ ആദ്യ വാരത്തിലാണ് ബെംഗളൂരുവില്‍ തെക്കുപടിഞ്ഞാറൻ മണ്‍സൂണ്‍ മഴ ലഭിക്കുകഇത് ഇത്തവണ കുറച്ചുകൂടി നേരത്തെയാകും എത്തുക.ബെംഗളൂരുവിലെ സാധാരണ മണ്‍സൂണ്‍ മിക്ക വർഷങ്ങളിലും ജൂണ്‍ 3നും 7നും ഇടയിലാണ് എത്താറുള്ളത്. കേരളത്തില്‍ മണ്‍സൂണ്‍ ആദ്യമഴ പെയ്തതിനു ശേഷം ഏതാണ്ട് 4-5 ദിവസങ്ങള്‍ക്കുള്ളില്‍ ബെംഗളൂരുവിലും എത്തും. ഈ കണക്കു പ്രകാരം ബെംഗളൂരു ഉള്‍പ്പെടെയുള്ള തെക്കൻ ഉള്‍നാടൻ കർണാടകയിലേക്ക് ഇത്തവണ ജൂണ്‍ ഒന്നാം തിയ്യതിയോ രണ്ടാം തിയ്യതിയോ എത്താനാണ് സാധ്യത. കേരളത്തില്‍ മണ്‍സൂണ്‍ എത്തുന്നത് മെയ് 26നായിരിക്കും എന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അനുമാനം. ചുരുക്കത്തില്‍ ഇത്തവണ ‘ഇടവപ്പാതി’ ലഭിക്കുക ബെംഗളൂരുവിലായിരിക്കും.തെക്കുപടിഞ്ഞാറൻ അറബിക്കടലില്‍ നിന്ന് വടക്കോട്ടാണ് മണ്‍സൂണിന്റെ യാത്ര. മെയ് 26ന് കേരളത്തിലെത്തുന്ന മണ്‍സൂണ്‍ മഴ മെയ് 28ഓടെ കർണാടകത്തിലേക്ക് കടക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അനുമാനിക്കുന്നതായി ദേശീയ മാധ്യമങ്ങള്‍ പറയുന്നു.
“സാധാരണയായി, കേരളത്തില്‍ നിന്ന് കർണാടകയിലേക്ക് മണ്‍സൂണ്‍ സഞ്ചരിക്കാൻ നാല് ദിവസമെടുക്കും. മെയ് അവസാനത്തോടെ കർണാടക മണ്‍സൂണിനെ സ്വാഗതം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു,” ബെംഗളൂരുവിലെ ഐഎംഡിയിലെ കാലാവസ്ഥാ നിരീക്ഷകൻ സിഎസ് പാട്ടീലിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.ബെംഗളൂരുവില്‍ ഇത്തവണ ശക്തമായ പ്രീ-മണ്‍സൂണ്‍ മഴയാണ് ലഭിച്ചത്. ഇടിയോടു കൂടിയ മഴയും ആലിപ്പഴം വീഴ്ചയുമെല്ലാം ഉണ്ടായി. വേനല്‍മഴയെ പ്രീ-മണ്‍സൂണ്‍ മഴ എന്ന് വിശേഷിപ്പിക്കാറുണ്ടെങ്കിലും ഇത് യഥാർത്ഥ മണ്‍സൂണിന്റെ ദിശയില്‍ നിന്ന് വരുന്ന മഴയല്ല.ഇത്തവണ കർണാടകയിലുള്ളവർ കൂടുതല്‍ ജാഗ്രത പാലിക്കണം. ഈ സീസണില്‍ കർണാടകയില്‍ ശരാശരിയേക്കാള്‍ 20% കൂടുതല്‍ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനങ്ങള്‍ സൂചിപ്പിക്കുന്നത്. തെക്കൻ ഉള്‍നാടൻ ജില്ലകളിലും വടക്കൻ ഉള്‍നാടൻ ജില്ലകളിലുമാണ് അധിക മഴയുടെ ഭൂരിഭാഗവും ലഭിക്കുക.കേരളത്തില്‍ ഇതിനകം തന്നെ പ്രി- മണ്‍സൂണ്‍ മഴ ശക്തമായിട്ടുണ്ട്. 26-27 തീയതികളില്‍ മണ്‍സൂണ്‍ വഴയുടെ പ്രവേശനം പ്രതീക്ഷിക്കുന്നു.