ബംഗളൂരു: പെണ്‍കുട്ടികളെ മാത്രം പ്രസവിച്ചതിന് ഭർത്താവിന്റെ നിരന്തര ഉപദ്രവത്തിനിരയായ യുവതി ജീവനൊടുക്കി. കർണാടകയിലെ കൊപ്പാള്‍ ജില്ലയിലെ ചല്ലേരി ഗ്രാമത്തിലാണ് സംഭവം.26കാരിയായ ഹനുമവ്വ ഗുമ്മഗേരിയാണ് മരിച്ചത്. മൂന്ന് പെണ്‍കുട്ടികളെ പ്രസവിച്ചതിന് ഹനുമവ്വ ഭർത്താവ് ഗണേഷ് ഗുമ്മഗേരിയുടെ നിരന്തര മർദനത്തിനിരയായിരുന്നതായും ഇതില്‍ മനംനൊന്താണ് ജീവനൊടുക്കിയതെന്നും പിതാവ് ബസപ്പ കൊപ്പാള്‍ റൂറല്‍ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. രണ്ട് വർഷം മുമ്ബ് രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കിയതോടെയാണ് മർദനം തുടങ്ങിയത്.
മൂന്നാമതും പെണ്‍കുഞ്ഞിനെ പ്രസവിച്ചതിന്റെ പേരില്‍ കഴിഞ്ഞ തിങ്കളാഴ്ചയും മകള്‍ മർദനത്തിനിരയായി. മദ്യപിച്ചെത്തുന്ന ഗണേഷ് പതിവായി മകളെ ഉപദ്രവിക്കുകയും ജീവനൊടുക്കാൻ ആവശ്യപ്പെടുകയും ചെയ്യുമായിരുന്നെന്നും പരാതിയിലുണ്ട്. തിങ്കളാഴ്ച വീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് ഹനുമവ്വയെ കണ്ടെത്തിയത്. മൂത്ത കുട്ടിക്ക് നാലും രണ്ടാമത്തേതിന് രണ്ടും മൂന്നാമത്തേതിന് നാല് മാസവുമാണ് പ്രായം. ഗണേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.