ബെംഗളൂരു: ബെംഗളൂരുവിലെ ആദ്യ ഡ്രൈവറില്ലാ മെട്രോ തീവണ്ടിയുടെ സിഗ്നലിങ് പരീക്ഷണം ജൂൺ ഏഴിന് തുടങ്ങും.ചൈനയിൽനിന്നുമെത്തിയ ആദ്യ ഡ്രൈവറില്ലാ മെട്രോ തീവണ്ടി ഉപയോഗിച്ചാവും പരീക്ഷണം. ആർ.വി. റോഡ്- ബൊമ്മസാന്ദ്ര പാതയിലാണ് (യെല്ലോ ലൈൻ) ഡ്രൈവറില്ലാ മെട്രോ സർവീസ് നടത്തുക. ഫെബ്രുവരി 14-നാണ് തീവണ്ടി ബെംഗളൂരുവിലെത്തിയത്. എത്തിയപ്പോൾ തന്നെ ബൊമ്മസാന്ദ്രയിൽനിന്ന് ബൊമ്മനഹള്ളി വരെയുള്ള ഭാഗത്ത് പരീക്ഷണ ഓട്ടം നടത്തിയിരുന്നു. ഇനി പാത മുഴുവനും നീളുന്ന പരീക്ഷണ ഓട്ടമാണ് നടത്തുകയെന്നാണ് സൂചന.
18.82 ദൂരമാണ് പാതക്കുള്ളത്. ഇതിൽ 16 സ്റ്റേഷനുകൾ ഉൾപ്പെടെ നിർമാണം പൂർത്തിയായി കഴിഞ്ഞു. ഡിസംബറിൽ വാണിജ്യ സർവീസുകൾ ആരംഭിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. രണ്ടാമത്തെ ഡ്രൈവറില്ലാ മെട്രോ ഓഗസ്റ്റിലെത്തും. സെപ്റ്റംബറിൽ മൂന്നാമത്തേതും എത്തിച്ചേരും. തുടർന്ന് മൂന്നെണ്ണം കൂടി ഡിസംബറിനുള്ളിൽ വരും. ആകെ ആറ് ഡ്രൈവറില്ലാ മെട്രോ തീവണ്ടികളാണ് യെല്ലോ ലൈനിൽ ഓടിക്കുക.