ബെംഗളൂരു: ചാമരാജ്നഗറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച നാല് മലയാളികൾ പിടിയിൽ. മലപ്പുറം സ്വദേശികളായ ഇസ്മായിൽ, അയൂബ്, അലി, ഉമർ എന്നിവരാണ് അറസ്റ്റിലായത്. കൊല്ലെഗലിൽ നിന്നാണ് പ്രതികൾ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്.
മൈസൂരു ജില്ലയിലെ ടി.നരസീപുർ താലൂക്ക് സ്വദേശിനിയാണ് പെൺകുട്ടി. കുട്ടിയും കുടുംബാംഗങ്ങളും ഭിക്ഷ യാചിക്കാനാണ് ചാമരാജ്നഗറിൽ എത്തിയത്. ചൊവ്വാഴ്ച്ച വൈകീട്ട് നഗരത്തിലെ വാസവി വിദ്യാകേന്ദ്രത്തിന് മുന്നിൽ ഭിക്ഷ യാചിക്കുകയായിരിന്നു പെൺകുട്ടി.
ഈ സമയം മദ്യപിച്ചെത്തിയ നാലുപേർ പെൺകുട്ടിക്ക് ചോക്ലേറ്റ് നൽകിയ ശേഷം ഭക്ഷണം നൽകാമെന്ന് കാറിൽ കയറ്റി കൊണ്ടുപോകുകയായിരുന്നു. എന്നാൽ പോകുന്ന വഴിക്ക് ഇവർ സഞ്ചരിച്ച കാർ ബൈക്കുമായി കൂട്ടിയിടിച്ചു.
കാറിൽ നിന്ന് പുറത്തിറങ്ങിയ നാല് പേരുടെയും പെരുമാറ്റത്തിൽ സംശയം തോന്നിയ ഗ്രാമവാസികൾ കാർ തടഞ്ഞു. ഗ്രാമവാസികളെ കണ്ട പെൺകുട്ടി തുടങ്ങിയതോടെ പ്രതികളെ ഇവർ തടഞ്ഞുവെക്കുകയായിരുന്നു. ഗ്രാമവാസികൾ നാലുപേരെയും മർദിക്കുകയും പോലീസിൽ വിവരം അറിയിക്കുകയും ചെയ്തു.
പോലീസ് സ്ഥലത്തെത്തി നാലുപേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. പ്രതികൾ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത് എന്തിനുവേണ്ടിയാണെന്ന് വ്യക്തമല്ല. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയിട്ടുണ്ട്. സംഭവത്തിൽ വിശദ അന്വേഷണം പുരോഗമിക്കുകയാണ്.