ബെംഗളൂരു: ബെംഗളൂരു-മൈസൂരു അതിവേഗ പാതയുടെ മാണ്ഡ്യഭാഗത്തും ടോൾ പിരിവ് ആരംഭിക്കുന്നു. ശ്രീരംഗപട്ടണയ്ക്ക് സമീപമുള്ള ടോൾ പ്ലാസയിൽ ജൂലായ് ഒന്നുമുതൽ ടോൾ പിരിവ് ആരംഭിക്കുമെന്ന് ദേശീയപാതാ അതോറിറ്റി ഉദ്യോഗസ്ഥർ പറഞ്ഞു. ഇത് സംബന്ധിച്ച് അതോറിറ്റി വിജ്ഞാപനമിറക്കിയതായും പറഞ്ഞു. ടോൾ പിരിവിന്റെ ഒരുക്കങ്ങൾ ടോൾ പ്ലാസയിലെ ജീവനക്കാർ പൂർത്തിയാക്കി.
റോഡിന്റെ ആദ്യഭാഗമായ നിദാഘട്ടയിൽ ടോൾപിരിവ് മാർച്ച് 14-ന് ആരംഭിച്ചിരുന്നു. ബിഡദിയിലെ കനിമിനികെയിലുള്ള രണ്ട് ടോൾ പ്ലാസകളിലായിരുന്നു ഇത്. രണ്ടാംഘട്ടത്തിലെ ടോൾപിരിവാണ് ഇപ്പോൾ ആരംഭിക്കാൻ പോകുന്നത്. ബെംഗളൂരു മുതൽ നിദാഘട്ടവരെയുള്ള 56 കിലോമീറ്ററും നിദാഘട്ടമുതൽ മൈസൂരു വരെയുള്ള 61 കിലോമീറ്ററുമായി രണ്ടു ഭാഗമായാണ് റോഡ്. രണ്ടു ഭാഗങ്ങളിലും ടോൾ പിരിവുണ്ടാകുമെന്ന് ദേശീയ പാതാ അതോറിറ്റി നേരത്തെ അറിയിച്ചിരുന്നു.
ശ്രീരംഗപട്ടണയിൽ വരുന്ന ടോൾ നിരക്ക്:കാർ, ജീപ്പ്,വാൻ-155(235).
•ലൈറ്റ് വാണിജ്യ വാഹനങ്ങൾ, ചരക്കുവാഹനങ്ങൾ, മിനി ബസ്-250(375)ട്രക്ക്, ബസ്-525(790)
•ത്രീ ആക്‌സിൽ വാണിജ്യവാഹനങ്ങൾ, ബസുകൾ-575(860)
•നാല് മുതൽ ആറ് വരെ ആക്‌സിലുകളുള്ള വാഹനങ്ങൾ-825(1240)
•ഏഴിലധികം ആക്‌സിലുകളുള്ള വാഹനങ്ങൾ-1,005(1,510).
കാശ്മീരില്‍ വില്‍പ്പനയ്ക്കുള്ള സിഗരറ്റ് കേരളത്തില്‍; 17 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്, 1,20,000 രൂപ പിഴ
ആലപ്പുഴ ജില്ലയില്‍ വ്യാപകമായി നിയമവിധേയമല്ലാത്ത സിഗരറ്റുകള്‍ വില്‍ക്കുന്നതായി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ നിയമലംഘനത്തിന് കേസ്.ആലപ്പുഴ ലീഗല്‍ മെട്രോളജി വകുപ്പ് ഫ്‌ളയിംഗ് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് 17 സ്ഥാപനങ്ങള്‍ക്കെതിരെ ലീഗല്‍മെട്രോളജി നിയമലംഘനങ്ങള്‍ക്ക് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇവരില്‍ നിന്ന് 1,20,000 രൂപ പിഴയായും ഈടാക്കി.
ഫ്‌ളയിംഗ് സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ യൂണിയന്‍ ടെറിട്ടറി ജമ്മു ആന്‍ഡ് കാശ്മീരിലെ വില്‍പ്പനയ്ക്ക് എന്ന് രേഖപ്പെടുത്തിയ ‘വില്‍സ് നേവി കട്ട് സ്‌പെഷ്യല്‍’ എന്ന ബ്രാന്‍ഡിലുള്ള സിഗരറ്റ് പാക്കറ്റുകളില്‍ പരമാവധി വില 49 രൂപ എന്ന് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ഇതിന്റെ പുറത്ത് 80 രൂപ എന്ന സ്റ്റിക്കര്‍ പതിപ്പിച്ചു വില്‍പ്പന നടത്തിയ സ്ഥാപനങ്ങള്‍ക്കെതിരെയാണ് നിയമ നടപടി സ്വീകരിച്ചത്.
ആലപ്പുഴ ലീഗല്‍ മെട്രോളജി ഫ്‌ലയിംഗ് സ്‌ക്വാഡ് ഡെപ്യൂട്ടി കണ്‍ട്രോളര്‍ എന്‍ സി സന്തോഷിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ഫ്‌ളയിംഗ് സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ ഹരികൃഷ്ണ കുറുപ്പ്, ജീവനക്കാരായ ആന്റണി സേവ്യര്‍, വി എസ് സുനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു. നിരവധി സ്ഥാപനങ്ങള്‍ നിരീക്ഷണത്തിലാണെന്നും നിയമലംഘനങ്ങള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും തുടര്‍ പരിശോധനകള്‍ ശക്തമാക്കുമെന്നും ഫ്‌ളയിംഗ് സ്‌ക്വാഡ് ഡെപ്യൂട്ടി കണ്‍ട്രോളര്‍ അറിയിച്ചു.