Home Featured ബ്രിട്ടാസ് മുന്നോട്ട് വന്ന് അത് തെളിയിക്കണമെന്നാണ് എന്റെ അപേക്ഷ: രാജ്യസഭയില്‍ ഇടിവെട്ട് പ്രസംഗവും ഒപ്പം വെല്ലുവിളിയുമായി സുരേഷ് ഗോപി

ബ്രിട്ടാസ് മുന്നോട്ട് വന്ന് അത് തെളിയിക്കണമെന്നാണ് എന്റെ അപേക്ഷ: രാജ്യസഭയില്‍ ഇടിവെട്ട് പ്രസംഗവും ഒപ്പം വെല്ലുവിളിയുമായി സുരേഷ് ഗോപി

ന്യൂഡല്‍ഹി: ദേശീയ ഗിരിവര്‍ഗ കമ്മിഷന്‍ ഉടന്‍ തന്നെ കേരളം സന്ദര്‍ശിക്കണമെന്ന് രാജ്യസഭയില്‍ ആവശ്യമുന്നയിച്ച്‌ സുരേഷ് ഗോപി എംപി. കേരളത്തിലെ പ്രധാന ട്രൈബല്‍ ഇടമായ വയനാട്ടിലെ ഗോത്രവിഭാഗങ്ങളുടെ അവസ്ഥ ഏറെ പരിതാപകരമാണെന്നും, എത്രയും വേഗം കമ്മിഷനെ അങ്ങോട്ടേക്കയക്കാന്‍ വകുപ്പ് മന്ത്രിയോട് താന്‍ അഭ്യര്‍ത്ഥിക്കുകയാണെന്നും സുരേഷ് ഗോപി സഭയില്‍ പറഞ്ഞു.

‘എന്റെ കൈയില്‍ ഇതുസംബന്ധിച്ച രേഖകളൊന്നുമില്ല. പക്ഷേ നേരിട്ടനുഭവിച്ച ചില കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഞാന്‍ സംസാരിക്കുന്നത്. നാല് ദിവസങ്ങള്‍ക്ക് മുമ്ബ് ഞാന്‍ വയനാട് സന്ദര്‍ശിച്ചിരുന്നു. നൂറിലധികം വരുന്ന അവിടുത്തെ കോളനികളെ ഉള്‍പ്പെടുത്തികൊണ്ട് സംഘടിപ്പിച്ച 27 യോഗങ്ങളിലാണ് പങ്കെടുത്തത്. മറ്റുപല എംപിമാരും അവരുടെ സംസ്ഥാനങ്ങളില്‍ ഗോത്രവിഭാഗങ്ങള്‍ക്കുവേണ്ടിയുള്ള തുക വിജയകരമായി ചെലവഴിക്കപ്പെട്ടത് കേട്ടിട്ട് അസ്വസ്ഥനായി ഇരിക്കാനേ എനിക്കു കഴിഞ്ഞുള്ളൂ. കാരണം എന്റെ സംസ്ഥാനത്ത് നിന്നും അത്തരത്തിലൊരു പ്രതികരണമല്ല ലഭിച്ചത്’.

ഉദാഹരണമായിട്ട് സുരേഷ് ഗോപി ചൂണ്ടിക്കാട്ടിയത് വയനാട് പുല്‍പ്പളളിയിലെ കുളത്തൂര്‍ കോളനിയിലെ പ്രശ്‌നങ്ങളായിരുന്നു. കുടിവെള്ളം പോലും ഇതുവരെയും അവിടത്തുകാര്‍ക്ക് ലഭ്യമായിട്ടില്ല. ഒടുവില്‍ തന്റെ കൈയില്‍ നിന്ന് അഞ്ച് ലക്ഷം രൂപ മുടക്കിയാണ് അതിന് സൗകര്യമൊരുക്കിയതെന്ന് സുരേഷ് ഗോപി വ്യക്തമാക്കി.

കുളത്തൂര്‍ കോളനിയിലും സമീപത്തുളള നാല് കോളനികളിലും ഗോത്ര വിഭാഗത്തില്‍പെട്ടവരും നാട്ടുകാരും ഉള്‍പ്പെടെ 2000ത്തോളം പേര്‍ താമസിക്കുന്നയിടമാണ്. അവിടെ എത്തിയപ്പോള്‍ അവര്‍ക്ക് കുടിക്കാന്‍ പോലും വെള്ളം ഇല്ലാത്ത അവസ്ഥയായിരുന്നുവെന്ന് സുരേഷ് ഗോപി പറഞ്ഞു. കോളനിക്കാരുടെ പരാതി കേട്ട താന്‍ സ്വന്തം പോക്കറ്റില്‍ നിന്ന് പണം മുടക്കി പമ്ബും മോട്ടറും ഉള്‍പ്പെടെ വാങ്ങി നല്‍കി. ഇവിടുത്തെ കുടിവെളള വിതരണ ടാങ്കിലേക്ക് വെളളം എത്തിക്കാനുളള പമ്ബ് വരെ താന്‍ വാങ്ങി നല്‍കേണ്ടി വന്നു. ഒടുവില്‍ രാത്രി 120 കിലോമീറ്റര്‍ വീണ്ടും യാത്ര ചെയ്ത് ഇതിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയും ചെയ്തു.

12 വര്‍ഷം മുന്‍പ് സംസ്ഥാന സര്‍ക്കാര്‍ പുനരധിവസിപ്പിച്ചുവെന്ന് അവകാശപ്പെട്ട ആദിവാസികള്‍ ഇപ്പോഴും കുടിലുകളിലാണ് താമസിക്കുന്നതെന്നും മഴ പെയ്താല്‍ ഒരു തുളളി വെളളംപോലും പുറത്തുപോകാത്ത സ്ഥിതിയാണ് ഈ കുടിലുകളിലെന്നും സുരേഷ് ഗോപി പറഞ്ഞു. കേരളത്തിലെ ആദിവാസികളുടെത് ശോചനീയവും അങ്ങേയറ്റം സങ്കടകരവുമാണ്.

കേരളത്തിലെ ഏക ഗോത്ര വര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയില്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതിപ്രകാരമാണ് വൈദ്യുതി എത്തിച്ചത്. സമ്ബൂര്‍ണ വൈദ്യുതീകരണം നടത്തുന്ന രാജ്യത്തെ അവസാന ഗ്രാമമായിരുന്നു ഇടമലക്കുടി. പക്ഷെ അവിടുത്തെ ആദ്യ വീട് മുതല്‍ അവസാന വീട് വരെ സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്തത്തില്‍ പെടുന്നതാണ്. അവര്‍ അത് ചെയ്‌തോ ഇല്ലയോ എന്നാണ് തന്റെ ചോദ്യമെന്ന് സുരേഷ് ഗോപി പറഞ്ഞു. തന്റെ രാജ്യസഭാംഗത്വ കാലാവധി കഴിഞ്ഞാലും താന്‍ ഉന്നയിച്ച വസ്തുതകള്‍ തെറ്റാണെങ്കില്‍ തന്റെ സുഹൃത്തും ഇടത് പ്രതിനിധിയുമായ ബ്രിട്ടാസിന് അത് സഭയില്‍ സ്ഥാപിക്കാമെന്നും സുരേഷ് ഗോപി പറഞ്ഞു.

ഇടമലക്കുടിക്കായി താന്‍ 12.5 ലക്ഷം രൂപ എംപി ഫണ്ടില്‍ നിന്നും ചെലവഴിച്ചു. എന്നാല്‍ ഒന്നര വര്‍ഷത്തിന് ശേഷമേ പദ്ധതി പൂര്‍ത്തിയാകൂവെന്നാണ് ഡിഎഫ്‌ഒ പറഞ്ഞതെന്ന് കളക്ടര്‍ അറിയിച്ചു. തന്റെ കാലാവധി ഏപ്രിലില്‍ അവസാനിക്കുകയാണ്. അതുകൊണ്ടു തന്നെ ആ പണം വെറുതെ പാഴാക്കാനാകില്ല. 5.7 ലക്ഷം രൂപ കൂടി തന്റെ പോക്കറ്റില്‍ നിന്ന് നല്‍കിയെന്ന് അദ്ദേഹം പറഞ്ഞു.

2018 ല്‍ കേന്ദ്രസര്‍ക്കാരിന്റെ ട്രാന്‍സ്‌ഫോര്‍മേഷന്‍ ഒഫ് ആസ്‌പിരേഷണല്‍ ഡിസ്ട്രിക്‌ട് പ്രോഗ്രാമില്‍ വയനാട് ജില്ലയെ ഉള്‍പ്പെടുത്താന്‍ നോക്കിയപ്പോള്‍ അന്നത്തെ ചീഫ് സെക്രട്ടറി എതിര്‍ക്കുകയായിരുന്നുവെന്ന് സുരേഷ് ഗോപി ചൂണ്ടിക്കാട്ടി. ആ ഉദ്യോഗസ്ഥന്റെ പേര് പറയാന്‍ താന്‍ താല്‍പര്യപ്പെടുന്നില്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു സുരേഷ് ഗോപിയുടെ വാക്കുകള്‍. താനും ഒപ്പമുണ്ടായിരുന്ന പിസി തോമസും സമരത്തിലേക്ക് നീങ്ങുമെന്ന ഘട്ടത്തിലാണ് ചീഫ് സെക്രട്ടറി ഇത് പിന്‍വലിക്കാന്‍ നിര്‍ബന്ധിതമായത്. പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടും അതില്‍ വലിയ ചോദ്യങ്ങളാണ് തുടരുന്നതെന്ന് സുരേഷ് ഗോപി പറഞ്ഞു.

ആദിവാസി കോളനികളിലെ നവജാത ശിശുമരണം ഇപ്പോഴും ഉയര്‍ന്ന് നില്‍ക്കുകയാണ്. ഗോത്ര ജനതയുടെ ആരോഗ്യത്തില്‍ വലിയ പങ്ക് വഹിച്ചിരുന്ന റാഗി പോലുളള സാധനങ്ങള്‍ കൃഷി ചെയ്യാന്‍ അവരെ അനുവദിക്കുന്നില്ല. പകരം റേഷനുകള്‍ അവരുടെ കുടിലുകളിലേക്ക് കുത്തിനിറയ്ക്കുകയാണെന്നും സുരേഷ് ഗോപി കുറ്റപ്പെടുത്തി. ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ പരമ്ബരാഗത ആയൂര്‍വേദ വൈദ്യം പ്രാക്ടീസ് ചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കാനും ഇടപെടല്‍ ഉണ്ടാകണമെന്നും ഇത് സംബന്ധിച്ച്‌ പാര്‍ലമെന്റില്‍ നിയമഭേദഗതി നടത്തിയിട്ടുളളതാണെന്നും അദ്ദേഹം സൂചിപ്പിച്ചു. അല്ലെങ്കില്‍ ഇവരുടെ ഉല്‍പ്പന്നങ്ങള്‍ വിദേശരാജ്യങ്ങളിലെ പേറ്റന്റ് കമ്ബനികള്‍ സ്വന്തമാക്കുന്ന സ്ഥിതിയുണ്ടാകുമെന്നും എംപി മുന്നറിയിപ്പ് നല്‍കി.

You may also like

error: Content is protected !!
Join Our WhatsApp Group