ബെല്ലാരി: കർണാടകയിലെ ബെല്ലാരിയില്‍ ആണ്‍സുഹൃത്തിനെ വിഡിയോ കോള്‍ ചെയ്ത് യുവതി ജീവനൊടുക്കി. സ്വകാര്യ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് കാട്ടി മുൻ ആണ്‍സുഹൃത്ത് ഭീഷണിപ്പെടുത്തിയതിന് പിന്നാലെയായിരുന്നു ഇത്.മകളുടെ മരണത്തിന് കാരണക്കാരായ രണ്ട് ആണ്‍സുഹൃത്തുക്കളെയും ശിക്ഷിക്കണമെന്ന് കാട്ടി മാതാപിതാക്കള്‍ പരാതി നല്‍കിയതോടെ ഇരുവരും ഒളിവില്‍ പോയി.ബെല്ലാരി സ്വദേശിനിയായ ഫിർദോസ് ബെംഗളൂരുവിലെ ഒരു ഐടി കമ്പനിയിലെ ജീവനക്കാരിയായിരുന്നു. കൗലബസാർ സ്വദേശിയായ അസീമുമായി ഇവർ പ്രണയത്തിലായെങ്കിലും ചൂഷണം കടുത്തതോടെ ഈ ബന്ധം ഒഴിവാക്കി. പിന്നീട് അസീമിന്റെ സുഹൃത്തായ സൊഹൈലുമായി പ്രണയത്തിലാകുകയും വിവാഹം തീരുമാനിക്കുകയും ആയിരുന്നു.
വിവാഹവാർത്ത അറിഞ്ഞ അസീം ഫിർദോസിനൊപ്പമുള്ള സ്വകാര്യ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. ഈ ഭീഷണി കടുത്തതോടെയാണ് ഫിർദോസ്, സൊഹൈലിനെ വിഡിയോ കോള്‍ ചെയ്ത് വിവരം അറിയിക്കുകയും ആത്മഹത്യ ചെയ്യുകയാണെന്നും പറഞ്ഞത്. ലൈവ് വിഡിയോ റെക്കോർഡ് ചെയ്യുകയും ചെയ്തു.ഈ വിഡിയോ ഫിർദോസിന്റെ മാതാപിതാക്കള്‍ പൊലീസിന് കൈമാറിയിട്ടുണ്ട്. മകളുടെ മരണത്തില്‍ അസീമിനും സൊഹൈലിനും ഒരുപോലെ പങ്കുണ്ടെന്നും നടപടി വേണമെന്നും ഫിർദോസിന്റെ അമ്മ ആവശ്യപ്പെട്ടു. സംഭവത്തിന് പിന്നാലെ ഇരുവരും ഒളിവില്‍ പോയിരിക്കുകയാണ്. ഇരുവർക്കുമായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.