ആലപ്പുഴ: ചേർത്തലയില്‍ വഴക്കു തടയാൻ ശ്രമിച്ച യുവാവിനെ നടുറോഡില്‍ വളഞ്ഞിട്ട് തല്ലിയ അക്രമി സംഘത്തെ അറസ്റ്റ് ചെയ്യുന്നില്ലെന്ന് പരാതി.സംഭവത്തിന്റെ ദൃശ്യങ്ങള്‍ അടക്കം തെളിവുകള്‍ ഉണ്ടായിട്ടും പൊലീസ് നടപടി വൈകുന്നുവെന്നാണ് രതീഷിന്റെയും കുടുംബത്തിന്റെയും ആരോപണം. എന്നാല്‍ പ്രതികള്‍ ഒളിവിലാണെന്നും അവർക്കായി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ടെന്നും ചേർത്തല പൊലീസ് വ്യക്തമാക്കി.ബ്രെയിൻ ട്യൂമർ ബാധിതനായ ചേർത്തല സ്വദേശി രതീഷ് (41) മരുന്ന് വാങ്ങി മടങ്ങും വഴിയാണ് ആക്രമണത്തിനിരയായത്.

ഈ മാസം 17-ന് രാത്രി ഏഴു മണിയോടെ ചേർത്തല പള്ളിചന്ത ഓട്ടോ സ്റ്റാൻഡ് പരിസരത്തായിരുന്നു സംഭവം. റോഡില്‍ വഴക്കുകൂടിയ രണ്ട് ചെറുപ്പക്കാരെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രതീഷിന് മർദ്ദനമേറ്റത്. തടയാൻ ശ്രമിച്ചതില്‍ പ്രകോപിതരായ ഇരുപത്തിയഞ്ച് വയസ്സില്‍ താഴെ മാത്രം പ്രായമുള്ള മൂന്ന് ചെറുപ്പക്കാർ ചേർന്ന് മറ്റൊരാളെ കൂടി സ്ഥലത്തേക്ക് വിളിച്ചുവരുത്തി രതീഷിനെ ക്രൂരമായി ആക്രമിക്കുകയായിരുന്നു.പ്രതികള്‍ രതീഷിനെ ഓടുകൊണ്ട് എറിയുകയും നിലത്തിട്ട് ചവിട്ടുകയും ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിക്കുകയും ചെയ്തു. സംഭവത്തില്‍ നാട്ടുകാരായ കാശി, ശങ്കരൻ എന്നിവർക്കതിരെയും കണ്ടാലറിയാവുന്ന മൂന്നാമനെതിരെയും ആയുധമുപയോഗിച്ചുള്ള അക്രമമടക്കമുള്ള വകുപ്പുകള്‍ ചുമത്തി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
എന്നാല്‍ സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ലെന്നാണ് കുടുംബത്തിന്റെ പരാതി.കേസ് എടുത്തതിനു പിന്നാലെ ഒളിവില്‍ പോയ പ്രതികള്‍ക്കായി പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തിവരികയാണെന്ന് ചേർത്തല പൊലീസ് അറിയിച്ചു. പ്രതികളുടെ വീടുകളിലും ബന്ധുവീടുകളിലും പരിശോധന നടത്തിയെങ്കിലും മൂവരുടെയും ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണെന്ന് പൊലീസ് വ്യക്തമാക്കി. പ്രതികള്‍ ഉടൻ തന്നെ പിടിയിലാകുമെന്നും അന്വേഷണം ഊർജ്ജിമാക്കിയിട്ടുണ്ടെന്നും പൊലീസ് അവകാശപ്പെട്ടു.