ആലപ്പുഴ: ഓണ്‍ലൈൻ ജോലി വാഗ്ദാനം ചെയ്ത് നെടുമുടി സ്വദേശിയില്‍ നിന്ന് 13 ലക്ഷം രൂപ തട്ടിയെടുത്തശേഷം വിദേശത്തേക്ക് കടന്ന പ്രതി പിടിയില്‍.പാലക്കാട് തൃത്താല അങ്ങാടിയില്‍ മനക്കടവത്ത് വീട്ടില്‍ മുഹമ്മദ് സലീമാണ് (31) ആലപ്പുഴ സൈബർ പൊലീസിന്റെ പിടിയിലായത്.വ്യാജ ടൂർ പാക്കേജ് കമ്പനിയുടെ പേരില്‍ ആള്‍മാറാട്ടം നടത്തി സോഷ്യല്‍ മീഡിയ വഴി പരാതിക്കാരനെ ബന്ധപ്പെട്ട് ഓണ്‍ലൈനില്‍ വർക്ക് അറ്റ് ഹോമായി ജോലി ചെയ്ത് ലാഭമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. വ്യാജ വെബ്സൈറ്റ് ലിങ്ക് വഴി റിവ്യു റേറ്റിംഗ് ജോലിക്കായി രജിസ്റ്റർ ചെയ്യിച്ച് പരാതിക്കാരനില്‍ നിന്ന് പ്രതികളുടെ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം അയപ്പിക്കുകയായിരുന്നു.
ജോലിക്കുള്ള പ്രതിഫലമോ, അയച്ച പണമോ തിരികെ കിട്ടാതിരിക്കുകയും സെക്യൂരിറ്റി ഡെപ്പോസിറ്റായി വീണ്ടും പണം ആവശ്യപ്പെടുകയും ചെയ്തപ്പോഴാണ് സംഭവം തട്ടിപ്പാണെന്ന് മനസിലായത്. തുടർന്ന് നാഷണല്‍ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടലില്‍ നല്‍കിയ പരാതിയില്‍ 2024 നവംബറില്‍ ആലപ്പുഴ സൈബർ ക്രൈം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.അറസ്റ്റിലായത് ഹൈദരാബാദില്‍ആലപ്പുഴ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ മുൻ സ്റ്റേഷൻ ഹൗസ് ഓഫീസർ ഏലിയാസ് പി ജോർജ്ജിന്റെ നേതൃത്വത്തില്‍ അക്കൗണ്ട് ഉടമയെ തിരിച്ചറിഞ്ഞെങ്കിലും പ്രതി വിദേശത്തേക്ക് കടന്നതിനാല്‍ പിടികൂടാനായില്ല.
തുടർന്ന് ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചു. രണ്ടു വർഷത്തോളം വിദേശത്ത് കഴിഞ്ഞ പ്രതിയെ കഴിഞ്ഞ 20 ന് ഹൈദരാബാദ് എയർപോർട്ടില്‍ തടഞ്ഞു വച്ച് വിവരം ആലപ്പുഴ പൊലീസിനെ അറിക്കുകയായിരുന്നു. ജില്ലാ പൊലീസ് മേധാവി വിഷ്ണുപ്രതീപ് ടി.കെയുടെ നിർദ്ദേശപ്രകാരം ഡി.സി.ആർ.ബി ഡിവൈ.എസ്.പി അനന്തലാലിന്റെ മേല്‍നോട്ടത്തില്‍ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ഹണി കെ. ദാസിന്റെ നേതൃത്വത്തിലുള്ള സംഘമെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാള്‍ക്കെതിരെ വിവിധ തട്ടിപ്പുകളുമായി ബന്ധപ്പെട്ട് കർണാടക, ഹിമാചല്‍പ്രദേശ് എന്നിവിടങ്ങളില്‍ പരാതിയുണ്ട്. സൈബർ ക്രൈം ഇൻസ്‌പെക്ടർ ഹണി കെ. ദാസിന്ന പുറമേ സി.പി.ഒ മാരായ റികാസ്.കെ, ജേക്കബ് സേവ്യർ, മിഥുൻനാഥ്.എം എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.