ബെംഗളൂരു: പ്രായവ്യത്യാസത്തെ അവഗണിച്ചുള്ള പ്രണയത്തിനൊടുവില്‍ വിവാഹിതരായ ദമ്പതികള്‍ സംരക്ഷണം ആവശ്യപ്പെട്ട് മൈസൂരു എസ്പി ഓഫീസില്‍.ബെംഗളൂരു സ്വദേശിയായ 37-കാരി കവിതയും മൈസൂരു സ്വദേശിയായ 22-കാരൻ ഭാസ്കറുമാണ് കുടുംബാംഗങ്ങളുടെ വധഭീഷണിയെത്തുടർന്ന് പോലീസിനെ സമീപിച്ചത്.എട്ട് വർഷം മുൻപ് ഭർത്താവ് മരിച്ച കവിത, തന്റെ 14 വയസ്സുള്ള മകനൊപ്പം ബെംഗളൂരുവിലെ വീട്ടിലായിരുന്നു താമസം. വീട്ടുജോലിക്കായി പോയിരുന്ന കവിത ബന്ദേ മകലമ്മ ക്ഷേത്രത്തില്‍ വെച്ചാണ് ഓട്ടോ ഡ്രൈവറായ ഭാസ്കറെ പരിചയപ്പെടുന്നത്. ഈ സൗഹൃദം പിന്നീട് പ്രണയമായി മാറുകയായിരുന്നു.കവിതയുടെ കുടുംബം മറ്റൊരു വിവാഹത്തിന് നിർബന്ധിച്ചതോടെയാണ് ഇരുവരും ഒളിച്ചോടാൻ തീരുമാനിച്ചത്.
തന്റെ കൗമാരക്കാരനായ മകനെ ഉപേക്ഷിച്ച് ഭാസ്കറിനൊപ്പം പോയ കവിത, മൈസൂരിലെ വെങ്കിടേശ്വര ക്ഷേത്രത്തില്‍ വെച്ച് വിവാഹിതയായി. ഇതിനിടെ, കവിതയെ തട്ടിക്കൊണ്ടുപോയെന്ന് കാണിച്ച് കവിതയുടെ പിതാവ് കുമ്പല്‍ഗോഡ് പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.വിവാഹത്തിന് ശേഷം മൈസൂരിലെ രാമനഹള്ളിയില്‍ താമസം തുടങ്ങിയ ദമ്പതികള്‍ക്ക് കവിതയുടെ ബന്ധുക്കളില്‍ നിന്നും വധഭീഷണി നിലനില്‍ക്കുന്നുണ്ട്. കവിതയുടെ അളിയൻ തങ്ങളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും, ജീവനില്‍ ഭയമുണ്ടെന്നും ദമ്പതികള്‍ എസ്പിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. കവിതയുടെ വിവാഹം മറ്റൊരാളുമായി നടത്താൻ കുടുംബാംഗങ്ങള്‍ പദ്ധതിയിട്ടിരുന്നു. അതുകൊണ്ടാകാം കുടുംബം പൊലീസ് സ്റ്റേഷനില്‍ തട്ടികൊണ്ടുപോയെന്ന് പരാതി നല്‍കിയത്.കേസ് ഗൗരവമായെടുത്ത് ദമ്പതികള്‍ക്ക് ആവശ്യമായ സംരക്ഷണം നല്‍കുമെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.