ബെംഗളൂരു: കടുകോടിയില്‍ ആറുവയസ്സുകാരി വെണ്ണിലയുടെ മരണത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്. മൂന്നു മാസം മുൻപ് നടന്ന സംഭവത്തില്‍, കുട്ടിയുടെ അമ്മ പ്രിയങ്ക പി., ഇവരുടെ ലിവ്-ഇൻ പങ്കാളി മോഹൻ ജെ.മഹാനിംഗപ്പ എന്നിവർക്കെതിരെ കൊലപാതക കുറ്റത്തിന് പോലീസ് കേസെടുത്തു. ഇവരുടെ ബന്ധത്തിന് തടസ്സമായി നിന്നതുകൊണ്ടാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറയുന്നു.കഴിഞ്ഞ മാർച്ച് 25-നാണ് സീഗെഹള്ളിയിലെ വില്ലയില്‍ വെച്ച് കുട്ടി മരിച്ചത്. ആദ്യം അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ്, കുട്ടിയുടെ പിതാവ് പ്രവീണ്‍ ബസപ്പ നല്കിയ പരാതിയെത്തുടർന്നാണ് കൊലപാതക സാധ്യതയിലേക്ക് അന്വേഷണം നീക്കിയത്.ഐസ്ക്രീമിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ മോഹൻ കുട്ടിയുടെ വയറ്റില്‍ ശക്തിയായി ഇടിച്ചുവെന്നും, വേദന കൊണ്ട് കരഞ്ഞ കുട്ടിയെ ഇയാള്‍ ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു എന്നുമാണ് പോലീസ് പറയുന്നത്.
കൊലപാതകത്തിന് ശേഷം മൃതദേഹവുമായി ഇവർ 12 മണിക്കൂറോളം നഗരത്തില്‍ കറങ്ങിയെന്നും തെളിവുകള്‍ നശിപ്പിക്കാൻ ശ്രമിച്ചെന്നും റിപ്പോർട്ടുകളുണ്ട്.പ്രിയങ്കയും പ്രവീണും വേർപിരിഞ്ഞാണ് കഴിഞ്ഞിരുന്നത്. പ്രിയങ്ക പിന്നീട് പഴയ സുഹൃത്തായ മോഹനൊപ്പം താമസമാക്കുകയായിരുന്നു. മകളുടെ മരണത്തില്‍ പ്രിയങ്ക നല്കിയ മൊഴികളിലെ വൈരുദ്ധ്യം ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പ്രവീണ്‍ സംശയം ഉന്നയിച്ചത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് യുകെയിലുള്ള ഒരു ശിശുരോഗ വിദഗ്ദ്ധനെ കാണിച്ച് ഉപദേശം തേടിയ പിതാവ്, പിന്നീട് പോലീസിനെ സമീപിക്കുകയായിരുന്നു. ഫോറൻസിക് റിപ്പോർട്ടുകള്‍ക്കായി കാത്തിരിക്കുകയാണെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.