ബെംഗളൂരു: നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനും ദീർഘദൂര ചരക്കുവാഹനങ്ങളെ നഗരത്തിലേക്ക് പ്രവേശിക്കാതെ വഴിതിരിച്ചുവിടുന്നതിനുമായി തയ്യാറാക്കിയ ബെംഗളൂരു സാറ്റലൈറ്റ് ടൗണ്‍ റിംഗ് റോഡ് (എസ്‌ടിആർആർ) പദ്ധതിഇപ്പോഴും പ്രധാനമന്ത്രിയുടെ ഓഫീസില്‍ അനുമതിക്കായി കാത്തിരിക്കുകയാണ്.ബണ്ണാർഘട്ട വനമേഖലയിലൂടെ കടന്നുപോകുന്ന 144.25 കിലോമീറ്റർ ദൈർഘ്യമുള്ള ഭാഗം കഴിഞ്ഞ 18 മാസമായി അന്തിമ അനുമതി ലഭിക്കാതെ നിലനില്‍ക്കുന്നതാണ് പദ്ധതിയുടെ പുരോഗതിയെ ബാധിച്ചിരിക്കുന്നത്.മുൻപ് 2025-ല്‍ പൂർത്തിയാക്കാനിരുന്ന പദ്ധതി പിന്നീട് 2026-ലേക്ക് മാറ്റിയിരുന്നുവെങ്കിലും, ഇപ്പോള്‍ അനുമതി ലഭിച്ചാലും 2029-ന് മുമ്പ് പദ്ധതി പൂർത്തിയാകാൻ സാധ്യത കുറവാണെന്നാണ് വിലയിരുത്തല്‍.
പദ്ധതിക്ക് ആവശ്യമായ വന, പരിസ്ഥിതി, വന്യജീവി സംരക്ഷണ അനുമതികള്‍ എല്ലാം ലഭിച്ചിട്ടുണ്ടെങ്കിലും കേന്ദ്ര മന്ത്രിസഭയുടെ അന്തിമ അംഗീകാരം ലഭിക്കാത്തതാണ് പ്രധാന തടസമായി മുന്നിലുള്ളത്.ഈ വിഷയത്തില്‍ കർണാടക മുഖ്യമന്ത്രി ഡികെ. ശിവകുമാർ ന്യൂഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്‌ചയില്‍ പ്രത്യേകം ശ്രദ്ധ ക്ഷണിക്കുകയും ചെയ്‌തിട്ടുണ്ട്. ധനമന്ത്രാലയത്തിന് കീഴിലുള്ള പബ്ലിക് പ്രൈവറ്റ് പാർട്ണർഷിപ്പ് അപ്രൈസല്‍ കമ്മിറ്റിയുടെ അംഗീകാരം 2025 ജനുവരി 1-ന് ലഭിച്ചിട്ടും പദ്ധതി ഇപ്പോഴും പ്രധാനമന്ത്രിയുടെ ഓഫീസില്‍ കുടുങ്ങിക്കിടക്കുകയാണെന്ന് അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടി.ആകെ 282.3 കിലോമീറ്റർ ദൈർഘ്യമുള്ള എസ്‌ടിആർആർ പദ്ധതിയില്‍ 80 കിലോമീറ്റർ ഭാഗം ഇതിനകം ഡൊബ്സ്പേട്ടും ഹോസ്കോട്ടെയും തമ്മില്‍ പ്രവർത്തനസജ്ജമാണ്. ഹോസ്കോട്ടില്‍ നിന്ന് കർണാടക-തമിഴ്‌നാട് അതിർത്തിവരെ 20.9 കിലോമീറ്റർ ഭാഗവും ബാലഗൊണ്ടപ്പള്ളിയില്‍ നിന്ന് കർണാടക അതിർത്തിവരെ 35.45 കിലോമീറ്റർ ഭാഗവും നിലവില്‍ നിർമ്മാണ ഘട്ടത്തിലുമാണ്.ഇനിയും ആരംഭിക്കാനുള്ള 144.25 കിലോമീറ്റർ ഭാഗത്തില്‍ ബണ്ണാർഘട്ട വനമേഖലയിലൂടെ കടന്നുപോകുന്ന 3.85 കിലോമീറ്റർ നീളമുള്ള ഫ്ലൈഓവറും ഉള്‍പ്പെടുന്നു.
2025 ജനുവരിയില്‍ ദേശീയപാത അതോറിറ്റി ഈ ഭാഗത്തെ രണ്ട് പാക്കേജുകളായി വിഭജിച്ച് ടെൻഡർ ക്ഷണിച്ചിരുന്നു. ഒന്നാം പാക്കേജായ നെലമംഗല താലൂക്കിലെ ഒബളാപുരയില്‍ നിന്ന് രാമനഗര താലൂക്കിലെ കുനഗല്‍ വരെയുള്ള 79 കിലോമീറ്റർ ഭാഗത്തിന് 2,642.4 കോടി രൂപയാണ് ചെലവ് കണക്കാക്കിയിരിക്കുന്നത്.രണ്ടാം പാക്കേജായ കുനഗലില്‍ നിന്ന് ഹൊസൂർ താലൂക്കിലെ എസ് മുദുഗടപ്പള്ളി വരെയുള്ള 65.25 കിലോമീറ്റർ ഭാഗത്തിന് 2279.17 കോടി രൂപയാണ് പ്രതീക്ഷിക്കുന്ന ചെലവ്. ഇരു പാക്കേജുകളുടെയും ടെൻഡർ സമർപ്പണത്തിനുള്ള പുതിയ അവസാന തീയതി ജൂണ്‍ 22 ആയി നിശ്ചയിച്ചിട്ടുണ്ട്. എന്നാല്‍ കേന്ദ്രത്തിന്റെ അനുമതി വൈകുന്നതാണ് പ്രധാന തടസം.ആദ്യഘട്ടത്തില്‍ നാല് വരി പാതയായി രൂപകല്‍പ്പന ചെയ്‌ത പദ്ധതി പിന്നീട് ആറ് വരി പാതയാക്കി വികസിപ്പിച്ചതോടെ മൊത്തം ചെലവ് 4,749.74 കോടി രൂപയില്‍ നിന്ന് 4,921.57 കോടി രൂപയായി ഉയർന്നു.ബെംഗളൂരുവിലെ ദേശീയപാത അതോറിറ്റിയുടെ ഉദ്യോഗസ്ഥർ പറയുന്നത് അനുസരിച്ച് പദ്ധതിക്ക് നാഷണല്‍ ബോർഡ് ഫോർ വൈല്‍ഡ് ലൈഫ് (NBWL) അംഗീകാരവും സ്‌റ്റേജ്-1, സ്‌റ്റേജ്-2 വനാനുമതികളും റെയില്‍വേയുടെ അനുമതികളും ലഭിച്ചിട്ടുണ്ട്.
കേന്ദ്ര മന്ത്രിസഭയുടെ അനുമതി ലഭിച്ചാല്‍ മൂന്ന് മാസത്തിനുള്ളില്‍ ടെൻഡർ നടപടികള്‍ പൂർത്തിയാക്കി കരാർ നല്‍കാനാകുമെന്നാണ് അധികൃതർ വ്യക്തമാക്കിയത്. വനഭൂമി ഉപയോഗിക്കുന്നതിന് പകരമായി നഷ്‌ടപരിഹാര വനവല്‍ക്കരണ ഫണ്ട് മാനേജ്മെന്റ് ആൻഡ് പ്ലാനിംഗ് അതോറിറ്റിക്ക് ഏകദേശം 12 കോടി രൂപ അടയ്ക്കാനും ദേശീയ പാത അതോറിറ്റിയ്ക്ക് നിർദേശം ലഭിച്ചിട്ടുണ്ട്. അനുമതി ലഭിക്കുന്നതോടെ ഈ തുക കൈമാറുമെന്നും അധികൃതർ അറിയിച്ചു.ഹൈബ്രിഡ് അന്യൂട്ടി മോഡല്‍ പ്രകാരമാണ് പദ്ധതി നടപ്പാക്കുവാൻ ഉദ്ദേശിക്കുന്നത്. ഇതില്‍ നിർമാണച്ചെലവിന്റെ 40 ശതമാനം കേന്ദ്രസർക്കാർ വഹിക്കും. ശേഷിക്കുന്ന 60 ശതമാനം കണ്‍സഷനെയറിന് പ്രവർത്തനകാലയളവില്‍ പലിശയോടുകൂടിയ അന്യൂട്ടി രൂപത്തില്‍ നല്‍കുന്നതാണ് രീതി. കരാർ ലഭിക്കുന്ന നിർമാണ കമ്പനികള്‍ക്ക് പദ്ധതി പൂർത്തിയാക്കാൻ 912 ദിവസത്തെ സമയമാണ് അനുവദിച്ചിരിക്കുന്നത്. എന്തായാലും ഇപ്പോള്‍ അനുമതി ലഭിച്ചാല്‍ പോലും പൂർത്തിയാവാൻ 2029 ആവുമെന്നാണ് കരുതുന്നത്.