Home കർണാടക ബെംഗളൂരു മെട്രോ റെഡ് ലൈനില്‍ നിര്‍ണായക മാറ്റം; വെറ്ററിനറി കോളേജ് സ്റ്റേഷൻ ഒഴിവാക്കി

ബെംഗളൂരു മെട്രോ റെഡ് ലൈനില്‍ നിര്‍ണായക മാറ്റം; വെറ്ററിനറി കോളേജ് സ്റ്റേഷൻ ഒഴിവാക്കി

by ടാർസ്യുസ്

ബെംഗളൂരു: ഹെബ്ബാള്‍-സർജാപുര മെട്രോ ഇടനാഴി (ഫേസ് 3എ – റെഡ് ലൈൻ) പദ്ധതിയില്‍ സുപ്രധാന മാറ്റവുമായി ബെംഗളൂരു മെട്രോ റെയില്‍ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎല്‍).നേരത്തേ നിശ്ചയിച്ചിരുന്ന വെറ്ററിനറി കോളേജ് ഭൂഗർഭ സ്റ്റേഷൻ ഒഴിവാക്കാനാണ് തീരുമാനം.പദ്ധതിയുടെ ചെലവ് കുറയ്ക്കുന്നതിനും കേന്ദ്രസർക്കാരിന്റെ അന്തിമ അനുമതി വേഗത്തിലാക്കുന്നതിനുമായാണ് നീക്കം.ഹെബ്ബാളിന് സമീപമുള്ള മെഖ്രി സർക്കിളിനും ഗംഗാനഗറിനും ഇടയിലായിരുന്നു ഈ സ്റ്റേഷൻ നിർമിക്കാൻ പദ്ധതിയിട്ടിരുന്നത്. എന്നാല്‍ വിശദമായ പദ്ധതി റിപ്പോർട്ടില്‍ (ഡിപിആർ) വരുത്തിയ പുതിയ മാറ്റങ്ങളില്‍ സ്റ്റേഷൻ ഉള്‍പ്പെടുത്തിയിട്ടില്ല. യാത്രക്കാരുടെ എണ്ണം പ്രതീക്ഷിച്ചതിലും കുറവായിരിക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. ഇതോടെ 37 കിലോമീറ്റർ നീളമുള്ള ഹെബ്ബാള്‍-സർജാപുര മെട്രോ ഇടനാഴിയുടെ ചെലവ് ഏകദേശം 25,999 കോടി രൂപയായി നിശ്ചയിച്ചിട്ടുണ്ട്.

ബെംഗളൂരുവിന്റെ വടക്കൻ മേഖലയായ ഹെബ്ബാളിനെയും നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഐടി കേന്ദ്രങ്ങളിലൊന്നായ സർജാപുരയെയും ബന്ധിപ്പിക്കുന്ന നിർണായക പദ്ധതിയാണ് റെഡ് ലൈൻ. കോറമംഗല ഉള്‍പ്പെടെയുള്ള നഗരത്തിലെ തിരക്കേറിയ മേഖലകളിലൂടെ കടന്നുപോകുന്ന ഈ പാത നഗര ഗതാഗത സംവിധാനത്തിന് വലിയ ആശ്വാസമാകുമെന്നാണ് വിലയിരുത്തല്‍.പദ്ധതിയുടെ ചെലവ് കുറയ്ക്കുന്നതിനായി കഴിഞ്ഞ മാസങ്ങളിലായി ബിഎംആർസിഎല്‍ നിരവധി മാറ്റങ്ങള്‍ നടപ്പാക്കിയിട്ടുണ്ട്. 37.8 കിലോമീറ്റർ ദൈർഘ്യമുള്ള പദ്ധതിയില്‍ ഏകദേശം 14 കിലോമീറ്റർ ഭൂഗർഭ പാതയും 23 കിലോമീറ്റർ എലിവേറ്റഡ് പാതയുമാണ് ഉള്‍പ്പെടുന്നത്. 2025 ജനുവരി 10-ന് 28,405 കോടി രൂപ ചെലവില്‍ കർണാടക സർക്കാർ പദ്ധതിക്ക് അംഗീകാരം നല്‍കിയിരുന്നു. തുടർന്ന് ജനുവരി 15-ന് പദ്ധതി കേന്ദ്ര ഭവന-നഗരകാര്യ മന്ത്രാലയത്തിന് സമർപ്പിച്ചു.എന്നാല്‍ ഭൂഗർഭ നിർമാണത്തിന്റെ ഉയർന്ന ചെലവിനെക്കുറിച്ച്‌ കേന്ദ്രം വിശദീകരണം തേടിയതോടെയാണ് പദ്ധതി വീണ്ടും പരിശോധിച്ചത്. ഇതിന്റെ ഭാഗമായി ബിഎംആർസിഎല്‍ അന്താരാഷ്ട്ര കണ്‍സള്‍ട്ടൻസി സ്ഥാപനമായ സിസ്ട്രയുടെ സഹായം തേടി. ഭൂഗർഭ സ്റ്റേഷനുകളുടെ രൂപകല്‍പ്പനയും നീളവും പുനഃപരിശോധിക്കുകയും രാജ്യത്തെ മറ്റ് മെട്രോ പദ്ധതികളിലെ ചെലവ് മാനദണ്ഡങ്ങളുമായി താരതമ്യം ചെയ്യുകയും ചെയ്തു.

ഇതിലൂടെ പദ്ധതിച്ചെലവില്‍ 2,920 കോടി രൂപയുടെ കുറവുണ്ടായി. പിന്നീട് രൂപകല്‍പ്പനയിലെ മറ്റ് ചില മാറ്റങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയതോടെയാണ് പുതുക്കിയ ചെലവ് 25,999 കോടി രൂപയായി നിശ്ചയിച്ചത്.ഇപ്പോള്‍ കർണാടക സർക്കാരിന്റെ അംഗീകാരം ലഭിച്ച പദ്ധതി കേന്ദ്ര മന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതിയുടെ (സിസിഇഎ) പരിഗണനയിലാണ്. ഈ അനുമതി ലഭിച്ചാല്‍ മാത്രമേ നിർമാണ നടപടികള്‍ പൂർണതോതില്‍ ആരംഭിക്കാൻ കഴിയൂ.അതേസമയം, റെഡ് ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട മറ്റൊരു പ്രധാന വിഷയമായ ഡബിള്‍ ഡെക്കർ മാതൃകയും ഇപ്പോള്‍ ചർച്ചയാകുന്നുണ്ട്. മുകളിലൂടെ മെട്രോ പാതയും താഴെ റോഡ് ഫ്ലൈഓവറും ഉള്‍ക്കൊള്ളുന്ന ഈ മാതൃകയുടെ പ്രായോഗികത പഠിക്കാൻ ബിഎംആർസിഎല്‍ ഐഐടി റൂർക്കിയുടെ സഹായം തേടിയിട്ടുണ്ട്. ബെംഗളൂരു പോലുള്ള സ്ഥലപരിമിതി നേരിടുന്ന നഗരങ്ങളില്‍ ഈ മാതൃക കൂടുതല്‍ ഫലപ്രദമാകുമെന്നാണ് സംസ്ഥാന സർക്കാരിന്റെ വിലയിരുത്തല്‍.എന്നാല്‍ കേന്ദ്ര ഭവന-നഗരകാര്യ മന്ത്രാലയത്തിന് ഇതുസംബന്ധിച്ച്‌ ചില ആശങ്കകളുണ്ട്. ഡബിള്‍ ഡെക്കർ ഘടനകള്‍ സ്വകാര്യ വാഹനങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുകയും അതുവഴി മെട്രോ യാത്രക്കാരുടെ എണ്ണം കുറയുകയും ചെയ്യുമോ എന്നതാണ് പ്രധാന ആശങ്ക.

പൊതുഗതാഗതം പ്രോത്സാഹിപ്പിക്കുകയെന്ന മെട്രോ പദ്ധതികളുടെ അടിസ്ഥാന ലക്ഷ്യത്തെ ഇത്തരം മാതൃകകള്‍ ബാധിക്കുമോ എന്ന കാര്യവും കേന്ദ്രം പരിശോധിക്കുന്നുണ്ട്.ഇതിനിടെ, ബെംഗളൂരുവിലെ മറ്റ് മെട്രോ വികസന പദ്ധതികളിലും ഡബിള്‍ ഡെക്കർ മാതൃകയ്ക്ക് പ്രാധാന്യം നല്‍കുന്നുണ്ട്. ഔട്ടർ റിംഗ് റോഡ് വെസ്റ്റ്, മഗാഡി റോഡ് മേഖലകളിലായി 44.6 കിലോമീറ്റർ ദൂരത്തില്‍ ഇത്തരം ഇടനാഴികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. കൂടാതെ 9,700 കോടി രൂപ ചെലവില്‍ 37 കിലോമീറ്റർ നീളമുള്ള മറ്റൊരു ഡബിള്‍ ഡെക്കർ പദ്ധതിക്കും സംസ്ഥാന സർക്കാർ അംഗീകാരം നല്‍കിയിട്ടുണ്ട്.എന്നാല്‍ ഈ പദ്ധതികള്‍ മുന്നോട്ടുപോകുന്നതിന് കേന്ദ്രത്തിന്റെ അനുമതി അനിവാര്യമാണ്. ഡബിള്‍ ഡെക്കർ മാതൃക സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാകാതെ ടെൻഡർ നടപടികള്‍ പൂർത്തിയാക്കാൻ കഴിയില്ലെന്നാണ് ബിഎംആർസിഎല്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ഐഐടി റൂർക്കിയുടെ പഠന റിപ്പോർട്ട് ലഭിക്കുകയും കേന്ദ്രം അനുകൂല നിലപാട് സ്വീകരിക്കുകയും ചെയ്താല്‍ ഹെബ്ബാള്‍-സർജാപുര റെഡ് ലൈൻ ഉള്‍പ്പെടെയുള്ള പദ്ധതികള്‍ക്ക് വേഗം ലഭിക്കുമെന്നാണ് പ്രതീക്ഷ.

You may also like

error: Content is protected !!
Join Our WhatsApp Group