ചെന്നൈ: തമിഴ്നാട് ഉപതിരഞ്ഞെടുപ്പില്‍ ഇടതുപാർട്ടികള്‍ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്യുടെ ടിവികെക്ക് അപ്രതീക്ഷിത വെല്ലുവിളി ഉയർന്നു.പ്രധാന മുന്നണികളിലൊന്നും ഉള്‍പ്പെടാതെ തനിച്ചു മത്സരിക്കുന്ന സിപിഎം മധുരാന്തകത്തും സിപിഐ ധരാപുരത്തും സ്ഥാനാർത്ഥികളെ നിർത്തും. മുൻപ് ഈ രണ്ടു മണ്ഡലങ്ങളിലും മത്സരിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ സിപിഎം സംസ്ഥാന സെക്രട്ടറി ചൊവ്വാഴ്ച സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടാകുമെന്നും അറിയിച്ചു.

അണ്ണാഡിഎംകെ എംഎല്‍എമാർ ജയിച്ച് ഇരുപതാം ദിവസം രാജിവെച്ച നടപടി തെറ്റും ആരോഗ്യകരമല്ലാത്ത പ്രവണതയുമാണെന്നും, രാജിക്ക് ഒരു ന്യായീകരണവുമില്ലാത്തതിനാല്‍ ഇത് അടിച്ചേല്‍പ്പിച്ച തിരഞ്ഞെടുപ്പാണെന്നും ഇടത് പാർട്ടികള്‍ വിമർശിച്ചു. വർഗീയ ശക്തികളെ എതിർക്കാനാണ് ടിവികെ സർക്കാരിനെ പിന്തുണച്ചതെന്നും തങ്ങള്‍ മത്സരരംഗത്തിറങ്ങുന്നത് സർക്കാരിന്റെ നിലനില്‍പ്പിന് ഭീഷണിയാകില്ലെന്നും വ്യക്തമാക്കിയ ഇടതുപാർട്ടികള്‍ സർക്കാരിന് പുറത്തുനിന്നുള്ള പിന്തുണ തുടർന്നും നല്‍കുമെന്നും അറിയിച്ചു.