കൊച്ചി: ഫുട്ബോള്‍ ടൂർണമെന്റിനിടെ പെണ്‍കുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചതിനെ തുടർന്നുണ്ടായ തർക്കം സംഘർഷത്തില്‍ കലാശിച്ചു.സംഭവവുമായി ബന്ധപ്പെട്ട് 21 വിദ്യാർഥികള്‍ക്കെതിരെ തൃക്കാക്കര പൊലീസ് രണ്ട് കേസുകള്‍ രജിസ്റ്റർ ചെയ്തു. തൃക്കാക്കര ബിഎം നഗറിലെ സ്വകാര്യ ഫുട്ബോള്‍ ടർഫില്‍ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം.കുസാറ്റ് വിദ്യാർഥികള്‍ സംഘടിപ്പിച്ച ടൂർണമെന്റിനിടെയാണ് ആദ്യ സംഘർഷമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ 14 വിദ്യാർഥികളുടെ പേരിലാണ് പൊലീസ് കേസ് എടുത്തത്. മറ്റൊരു സംഭവത്തില്‍ കാഴ്ചപരിമിതിയുള്ള വിദ്യാർഥിയെ മർദിച്ചതായാണ് പരാതി. ഇതിന്റെ അടിസ്ഥാനത്തില്‍ ഏഴ് വിദ്യാർഥികള്‍ക്കെതിരെ പ്രത്യേക കേസും രജിസ്റ്റർ ചെയ്തു. ഇരു സംഭവങ്ങളിലുമായി പ്രതികളായ 21 പേരും കുസാറ്റിലെ വിദ്യാർഥികളാണെന്ന് തൃക്കാക്കര പൊലീസ് വ്യക്തമാക്കി. പരാതികളില്‍ അന്വേഷണം തുടരുകയാണ്.
