ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരുവിൽ 59 നിലകളുള്ള ഇരട്ട ഗോപുരം പദ്ധതി (Twin Tower Project) വീണ്ടും സജീവമാകുന്നു. ബെംഗളൂരുവിലെ ആനന്ദ് റാവു സർക്കിളിൽ കൂറ്റൻ ഇരട്ടഗോപുരം നിർമിക്കാനുള്ള ആലോചനയ്ക്ക് കർണാടക മന്ത്രിസഭ പച്ചക്കൊടി കാട്ടുമെന്നാണ് പ്രതീക്ഷ. ബെംഗളൂരു നഗരത്തിലെ മധ്യഭാഗത്തെ 5.23 ഏക്കർ ഭൂമിയിലാണ് ഈ വൻ പദ്ധതി ഉയരുകയെന്ന പ്രത്യേകതയുമുണ്ട്.
സ്വകാര്യ കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന വിവിധ സർക്കാർ ഓഫീസുകളെ കേന്ദ്രീകൃതമാക്കുക എന്നതാണ് ഇരട്ട ഗോപുരം പദ്ധതിയുടെ പ്രാഥമിക ലക്ഷ്യം. പ്രതിമാസം വാടക ഈടാക്കിയാകും പ്രവൃത്തിക്കുക. 8.3 ഏക്കർ സർക്കാർ ഭൂമിയിലാണ് ഇരട്ട ഗോപുരം പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. ബഹുനില കെട്ടിനിർമാണത്തിനായി 5.23 ഏക്കർ ഉപയോഗിക്കും. നിർദിഷ്ട ഇരട്ട ഗോപുരം പദ്ധതിക്കായി കണ്ടെത്തിയിരിക്കുന്ന ഭൂമി സർക്കാർ ഭൂമിയാണ്. 2020ലാണ് ഇരട്ട ഗോപുരം പദ്ധതിയെന്ന ആശയം സർക്കാരിന് മുന്നിൽ എത്തിയത്. 1,500 കോടി രൂപയാണ് പദ്ധതിക്കാണ് കണക്കാക്കുന്നത്. എന്നാൽ വിവിധ കാരണങ്ങളാൽ പദ്ധതിയുമായി മുന്നോട്ട് പോകാനായില്ല.
2020 ആദ്യം നിർദേശിച്ച ഇരട്ട ഗോപുരം പദ്ധതിക്ക് പിന്നീട് കാലതാമസം നേരിട്ടു. എന്നാൽ കഴിഞ്ഞ അഞ്ച് വർഷമായി പദ്ധതിയുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമായി തുടരുകയായിരുന്നു. ഇരട്ട ഗോപുരങ്ങൾ ബെംഗളൂരുവിന്റെ വളർച്ചയ്ക്ക് കരുത്താകയും സർക്കാർ ഓഫീസുകൾ ഒരൊറ്റ സ്ഥലത്ത് എത്തിക്കാനുമാകും. ഇത് ബെംഗളൂരു നഗരത്തിൻ്റെ പ്രവർത്തന കാര്യക്ഷമത വർധിപ്പിക്കുമെന്നാണ് വിലയിരുത്തൽ.
ബെംഗളൂരു കെമ്പെഗൗഡ ബസ് സ്റ്റാൻഡ്, മജസ്റ്റിക് മെട്രോ സ്റ്റേഷൻ, സാംഗോളി രായന്ന സെൻട്രൽ റെയിൽവേ സ്റ്റേഷൻ എന്നിവയുമായി ടവറുകളെ ബന്ധിപ്പിക്കുന്ന ഒരു സ്കൈവാക്ക് പദ്ധതിയെന്ന ആശയവും സജീവമാണ്. ബെംഗളൂരുവിലെ ആനന്ദ് റാവു സർക്കിളിൽ ഇരട്ട ഗോപുരം നിർമിക്കാനുള്ള പദ്ധതി നാഷണൽ ബിൽഡിങ് കൺസ്ട്രക്ഷൻ കോർപറേഷനുമായി (എൻബിസിസി) കർണാടക കരാർ ഒപ്പിടുമെന്ന് കർണാടക മുൻ ഉപമുഖ്യമന്ത്രി ഗോവിന്ദ് എം കർജോൾ 2020ൽ വ്യക്തമാക്കിയിരുന്നുവെങ്കിലും പദ്ധതിയുമായി മുന്നോട്ട് പോകാൻ സർക്കാരിനായില്ല.
ഇരട്ട ഗോപുരം പദ്ധതി നടപ്പാക്കുന്നതിൽ സംസ്ഥാന സർക്കാരിന് കാര്യമായ ചെലവ് വഹിക്കേണ്ടിവരില്ലെന്നും 60 – 40 അനുപാതത്തിലാണ് പദ്ധതി നടപ്പിലാക്കുകയെന്നുമാണ് കർജോൾ പറഞ്ഞിരുന്നു. ടവറിൻ്റെ 40 ശതമാനം കേന്ദ്ര സർക്കാർ ഓഫീസുകൾക്കായി അനുവദിക്കും. ബാക്കി 60 ശതമാനം സംസ്ഥാന സർക്കാർ ഓഫീസുകൾക്കായിരിക്കും. മിക്ക ഓഫീസുകളും ഒരു സ്ഥലത്ത് സ്ഥിതിചെയ്യുന്നതിനാൽ മെട്രോ സ്റ്റേഷനുകളുമായും സിറ്റി ബസ് സ്റ്റേഷനുകളുമായും ബന്ധിപ്പിക്കാനാകും. ഇതുമൂലം ജീവനക്കാർക്ക് സമയലാഭം ഉണ്ടാകുമെന്ന് അദ്ദേഹം വിശദീകരിച്ചിരുന്നു.