കർണാടകയിലെ മുൻ ബജ്റംഗ്ദള്‍ നേതാവ് സുഹാസ് ഷെട്ടിയുടെ കൊലപാതകത്തില്‍ അന്വേഷണം ദേശീയ അന്വേഷണ ഏജൻസിക്ക് (എൻഐഎ) കൈമാറി കേന്ദ്ര ആഭ്യന്തര മന്ത്രാലയം.സംഭവത്തിനു പിന്നില്‍ വൻ ഗൂഢാലോചനയുണ്ടെന്ന ആശങ്കകള്‍ ഉയരുന്നതിനിടെയാണ് അന്വേഷണം കൈമാറിയത്. ഇതുസംബന്ധിച്ച ഓർഡർ ആഭ്യന്തരമന്ത്രാലയത്തില്‍നിന്ന് എൻഐഎ കൈപ്പറ്റി. പൊലീസ് റിമാൻഡില്‍ കഴിയുന്ന പ്രതികളെ എൻഐഎയ്ക്ക് കൈമാറിയശേഷം വിശദമായി ചോദ്യംചെയ്യും. കേസില്‍ ഇതുവരെ 11 പേരെ മംഗളൂരു പോലീസ് അറസ്റ്റുചെയ്തിട്ടുണ്ട്.കർണാടകയുടെ തീരദേശം കേന്ദ്രീകരിച്ച് ബജ്റംഗ്ദളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന യുവനേതാവായിരുന്നു സുഹാസ് ഷെട്ടി.
കഴിഞ്ഞ മേയ് ഒന്നിന് സുഹൃത്തുക്കള്‍ക്കൊപ്പം യാത്രചെയ്യുന്നതിനിടെ രണ്ട് വാഹനങ്ങളിലെത്തിയ സംഘം കാർ തടഞ്ഞുനിർത്തി സുഹാസിനെ വെട്ടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുഹാസ് സംഭവസ്ഥലത്തുതന്നെ മരിച്ചു.ദക്ഷിണ കന്നഡ ജില്ലയിലെ സുള്ള്യ ടൗണില്‍വെച്ചായിരുന്നു സംഭവം. കൊലപാതകത്തെത്തുടർന്ന് പ്രദേശത്ത് പ്രതിഷേധം വ്യാപകമായി. ആസൂത്രിതമായ കൊലപാതകമാണെന്ന് ബജ്റംഗ്ദള്‍, വിശ്വ ഹിന്ദു പരിഷത്ത് പ്രവർത്തകർ ആരോപിച്ചു.
അഞ്ചോ ആറോ പേരടങ്ങിയ സംഘം മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് സുഹാസിനെ കൊലപ്പെടുത്തിയെന്നാണ് പോലീസ് പറയുന്നത്. ഉടൻതന്നെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. പിന്നാലെ പ്രതിഷേധം വ്യാപകമാവുകയും അന്വേഷണം കേന്ദ്ര ഏജൻസിക്ക് വിടണമെന്ന ആവശ്യം ശക്തമാവുകയും ചെയ്തു. 2022-ല്‍ ഇരുപത്തിമൂന്നുകാരനായ മുഹമ്മദ് ഫാസിലിനെ കൊലപ്പെടുത്തിയ സംഘത്തിലെ പ്രധാനിയാണ് സുഹാസ് ഷെട്ടി.