അമ്പലപ്പുഴ: രോഗിയുമായി ആശുപത്രിയിലേക്ക് പോയ ഓട്ടോടാക്സി വൈദ്യുതിതൂണിലിടിച്ച് യുവതി മരിച്ചു. പുന്നപ്ര പറവൂർ നൈപ്പള്ളി വീട്ടില്‍ ഗിത്താറിസ്റ്റ് സോണിമോന്റെ മകള്‍ പി.എസ്.സ്വാതി (22) ആണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ 1.30-ന് പഴയനടക്കാവ് റോഡില്‍ പുന്നപ്ര അറവുകാട് ജങ്ഷന് സമീപമായിരുന്നു അപകടം.സ്വാതിയുടെ പിതൃസഹോദരി ദീപികയ്ക്ക് രക്തസമ്മർദം ഉയർന്നതിനെത്തുടർന്ന് ഇവരുമായി ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പോവുകയായിരുന്നു സംഘം. പുന്നപ്ര ഭാഗത്തുനിന്ന് വരികയായിരുന്ന ഓട്ടോടാക്സി, എതിരെ വന്ന ബൈക്കില്‍ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോഴാണ് നിയന്ത്രണംവിട്ട് റോഡരികിലെ വൈദ്യുതിതൂണിലിടിച്ചത്.
ഇടിയുടെ ആഘാതത്തില്‍ കോണ്‍ക്രീറ്റ് തൂണ് ഒടിഞ്ഞുവീണു. ഓട്ടോയുടെ പിന്നില്‍ ഇടതുവശത്തിരുന്ന സ്വാതിക്ക് ഇടിയുടെ ആഘാതത്തില്‍ ഗുരുതരമായി പരിക്കേറ്റു. ഉടൻതന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഓട്ടോയിലുണ്ടായിരുന്ന സ്വാതിയുടെ അമ്മാവൻ അഭിലാഷ്, അമ്മായി ദീപിക, ഡ്രൈവർ ഹരിസുധൻ എന്നിവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. അമ്പലപ്പുഴ ഗവണ്മെന്റ് കോളേജിലെ ബിരുദ പഠനത്തിന് ശേഷം ആലപ്പുഴ വലിയചുടുകാടിന് സമീപത്തെ വസ്ത്രവ്യാപാര സ്ഥാപനത്തില്‍ ബില്ലിങ് സെക്ഷനില്‍ ജോലി ചെയ്തുവരികയായിരുന്നു സ്വാതി. അമ്മ: മിനിമോള്‍. സഹോദരി: അനുജ (നഴ്സിങ് വിദ്യാർഥിനി).